ചൈനയിലെ വംശീയകലാപം മരണം 156 ആയി
ബീജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിന്‍ഷിയാങ് പ്രവിശ്യയിലെ വംശീയകലാപത്തിലും തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 156 ആയി. 1080 പേര്‍ക്ക് പരിക്കേറ്റു.
നിരോധിത മുസ്‌ലിം സംഘടനകളായ ഉയിഗര്‍ വിഭാഗവും, ഹാന്‍ വിഭാഗവും തമ്മിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. കലാപം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നു കൊണ്ടിരിയ്‌ക്കുകയാണ്. കലാപത്തില്‍ 129 പുരുഷന്‍മാരും 27 സ്‌ത്രീകളും മരിച്ചുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഷിന്‍ജിയാങ് റീജിയണല്‍ കമ്മിറ്റി നേതാവ് ലീയി വെളിപ്പെടുത്തി.
ഷിന്‍ജിയാങിലെ ഒരു കളിപ്പാട്ട നിര്‍മാണ ഫാക്‌ടറിയില്‍ കഴിഞ്ഞ മാസം നടന്ന സംഘട്ടനത്തില്‍ ഉയിഗര്‍ വിഭാഗത്തില്‍ പെട്ട രണ്‌ടു പേര്‍ കൊല്ലപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതികളെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഉയിഗര്‍ വിഭാഗം നടത്തിയ പ്രകടനത്തിനത്തില്‍ പങ്കെടുത്തവരും ഹാന്‍ വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.
1989 ലെ ടിയാനന്‍മെന്‍ സൈനിക നടപടിയ്‌ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പോലീസ് അടിച്ചമര്‍ത്തല്‍ നടപടിയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് പോലീസ് വെടിവെച്ചതെന്നും ഉയിഗര്‍ വേള്‍ഡ് കോണ്‍ഗ്രസ് അധ്യക്ഷ റെബിയ കാദിറാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'സിന്‍ഹുവ' റിപ്പോര്‍ട്ട് ചെയ്‌തു.
1999ല്‍ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ റെബിയ കാദിര്‍ 2005ല്‍ മോചിതയായി. ശേഷം അമേരിക്കയില്‍ ചികിത്സയിലാണ്. വിദേശത്തിരുന്ന് കാദിര്‍ അക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ചൈന ആരോപിയ്‌ക്കുന്നു.












Click it and Unblock the Notifications