ഇന്ത്യ-റഷ്യ ആണവക്കരാര്‍ ഒപ്പുവെച്ചു
സമാധാനാവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ ഉത്പാദനത്തിന് സാങ്കേതിക വിദ്യയും യുറേനിയം ഇന്ധനത്തിന്റെ ലഭ്യതയും തടസമില്ലാതെ ഉറപ്പാക്കുന്ന കരാര്‍ ചരിത്രപ്രധാനമെന്നാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ ആണവനിലയങ്ങള്‍ക്കാവശ്യമായ യുറേനിയം തടസ്സമില്ലാതെ ലഭിയ്ക്കും.
ആണവക്കരാറിന് പുറമെ പ്രതിരോധ മേഖലയില്‍ വിശാല സഹകരണം ഉറപ്പാക്കുന്ന മൂന്നു കരാറുകളും ഒപ്പുവച്ചു.അഫ്ഗാനിസ്ഥാനിന്നുള്ള തീവ്രവാദം അടക്കം ഒട്ടേറെ വിഷയങ്ങളില്‍ ഇരു രാഷ്ട്രത്തലവന്‍മാരും ചര്‍ച്ച നടത്തുകയുണ്ടായി.
ആണവമേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സഹകരണത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് കരാറുകളെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവസഹകരണത്തിന് മികച്ച ഭാവിയുണ്ടെന്നും വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ ആഴത്തിലുള്ള ബന്ധത്തിന് വഴിതുറക്കുന്ന കരാറാണിതെന്നും മെദ്‌വദേവ് പറഞ്ഞു.
പ്രതിരോധ മേഖലയില്‍ സൈനിക സഹകരണം അടുത്ത പത്തുവര്‍ഷത്തേയ്ക്കുകൂടി വര്‍ധിപ്പിച്ച് 2020 വരെ നീട്ടുന്ന കരാര്‍, റഷ്യയില്‍ നിന്നു വാങ്ങുന്ന സൈനിക ഉപകരണങ്ങളുടെ സേവനം ഉറപ്പാക്കുന്ന കരാര്‍, വിവിദോദ്ദേശ്യ ട്രാന്‍പോര്‍ട്ട് വിമാനം സംയൂക്തമായി വികസിപ്പിക്കുന്നതിനുള്ള ധാരണാ പത്രം എന്നിവയിലുമാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തിയ 123 കരാറിനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമായ വ്യവസ്ഥകളാണ് റഷ്യയുമായുള്ള കരാറിലുള്ളത്. എന്തെങ്കിലും കാരണങ്ങളാല്‍ കരാര്‍ റദ്ദായാലും ഇന്ത്യയ്ക്ക് തടസ്സമൊന്നുമില്ലാതെ ആണവ ഇന്ധനം ലഭ്യമാവുമെന്നതാണ് പ്രധാന നേട്ടം. എന്നാല്‍ 123 കരാറിന്റെ കാര്യത്തില്‍ കരാര്‍ റദ്ദായാല്‍ യുഎസ് അവരുടെ ഇന്ധന വിതരണം നിര്‍ത്തിവെയ്ക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.