റെയില്‍വെയില്‍ 400 കോടിയുടെ ഇന്‍ഷുറന്‍സ് കുംഭകോണം

കഴിഞ്ഞ പത്തു വര്‍ഷമായി തിരിമറി തുടരുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.തട്ടിപ്പില്‍ എല്‍ഐസിയിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
1998ല്‍ നോര്‍ത്തേണ്‍ സോണ്‍ റെയില്‍വെ എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് ആന്‍ഡ് ത്രിഫ്റ്റ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് അതിന്റെ എല്ലാ അംഗങ്ങള്‍ക്കുമായി എല്‍ഐസി സ്‌കീം ആരംഭിച്ചതോടെയാണ് വന്‍ തട്ടിപ്പിന് കളമൊരുങ്ങിയത്. സൊസൈറ്റിയിലെ എല്ലാ അംഗങ്ങളും മാസം തോറും 50 രൂപ വീതം പോളിസിയിലേക്ക് അടയ്ക്കണം. രണ്ട് പോളിസികളാണു സൊസൈറ്റി എടുത്തത്. കെജി മാര്‍ഗിലെ എല്‍ഐസി ബ്രാഞ്ചില്‍ നിന്ന് ആദ്യ പോളിസി എടുത്തു. 32.5 ലക്ഷം രൂപയായിരുന്നു ഇതിന്റെ മാസ പ്രീമിയം. 35,663 അംഗങ്ങളുടെ പേരില്‍ വസിര്‍പുര്‍ ബ്രാഞ്ചില്‍ നിന്നു രണ്ടാമത്തെ പോളിസി എടുത്തു. പണമടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ആദ്യ പോളിസി 2002ല്‍ ലാപ്‌സായി. തുടര്‍ന്ന് എല്‍ഐസി ഇക്കാര്യം സൊസൈറ്റിയെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
സൊസൈറ്റി ഇക്കാര്യം അംഗങ്ങളെ അറിയിച്ചില്ല എ്ന്ന് മാത്രമല്ല, ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പണം ഈടാക്കുന്നത് തുടരുകയും ചെയ്തു. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതു ഭട്‌നാഗറായിരുന്നു. ഈ പണം അലഹാബാദ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് അടച്ചിരുന്നത്. രണ്ടാമത്തെ പോളിസി ഇപ്പോഴും തുടരുന്നുണ്ട്. തട്ടിപ്പ് പുറത്താകാതിരിയ്ക്കാന്‍ ഇക്കാലയളവില്‍ മരിച്ച 1200 ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് എല്‍ഐസിയെ അറിയിക്കാതെ ഇവര്‍ പണം നല്‍കുകയും ചെയ്തിരുന്നു.
സാമ്പത്തിക തിരിമറി നടക്കുന്നുവെന്ന് പരാതിപ്പെട്ടു 2006 ല്‍ ഒരു ജീവനക്കാരന്‍ പൊലീസിനെ സമീപിച്ചതോടെയാണു തട്ടിപ്പ് പുറത്തു വന്നത്. േപാളിസി കാണിച്ച് റെയില്‍വെ ജീവനക്കാര്‍ വരുമാന നികുതിയില്‍ ഇളവ് നേടിയിരുന്നു. ഇതുവഴി വരുമാന നികുതി വകുപ്പിന് വന്‍ നഷ്ടമാണ് നേരിട്ടിരിയ്ക്കുന്നത്.
ഇടപാടില്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ദില്ലി അഡിഷണല്‍ കമ്മിഷണര്‍ ശങ്കര്‍ ദാസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications