വിധിയിലെ 'വെപ്പാട്ടി' പ്രയോഗം; ഹര്‍ജി കോടതി തള്ളി
ദില്ലി: സുപ്രീംകോടതി ഒരു കേസിലെ വിധിയില്‍ ഉപയോഗിച്ച വെപ്പാട്ടി എന്നര്‍ത്ഥം വരുന്ന കീപ്പ് എന്ന പദം പിന്‍വിക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. ഠാക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. മഹിള ദക്ഷത് സമിതി എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പുരുഷനൊപ്പം ഒറ്റരാത്രി കഴിഞ്ഞെന്ന കാരണത്താല്‍ സ്ത്രീക്ക് ജീവനാംശത്തിന് അവകാശമില്ലെന്ന മുന്‍വിധി സുപ്രീംകോടതി വീണ്ടും ശരിവെയ്ക്കുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട കേസിനിടെ പ്രതിപാദിച്ച കാര്യത്തിനെതിരെ പുനപരിശോധനാഹര്‍ജി നല്‍കാന്‍ കേസില്‍ കക്ഷിയല്ലാത്ത സംഘടനയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്.
രാജ്യത്തെ ഏക വനിതാ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ്ങും സമിതി വൈസപ്രസിഡന്റ് വിനയ് ഭരദ്വാജും കോടതിയുടെ ബുധനാഴ്ചത്തെ നടപടിയില്‍ നിരാശ രേഖപ്പെടുത്തി.
2010 ഒക്ടോബര്‍ 21നാണ് 'കീപ്പ്' എന്ന പദമുള്‍പ്പെടുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പുരുഷന്‍ ഒരു 'കീപ്പി'നെ പണം കൊടുത്ത് പുലര്‍ത്തുകയും പ്രധാനമായും ലൈംഗിക ആവശ്യത്തിനോ അല്ലെങ്കില്‍ വേലക്കാരിയായോ ഉപയോഗിക്കുകയും ചെയ്താല്‍ ആ ബന്ധത്തെ വിവാഹബന്ധത്തിന് സമാനമായി കാണാനാവില്ലെന്നും ഇത്തരം ബന്ധത്തില്‍ സ്ത്രീയ്ക്ക് ജീവനാംശത്തിന് അവകാശമില്ലെന്നുമാണ് വിധിയില്‍ വ്യക്തമാക്കിയിരുന്നത്.
പുരുഷനൊപ്പം ഒരു രാത്രി തങ്ങിയെന്ന കാരണത്താല്‍ അത് കുടുംബബന്ധത്തിന് തുല്യമായി കണക്കാക്കാനാവില്ലെന്ന മുന്‍ അഭിപ്രായം കോടതി ആവര്‍ത്തിച്ചു. നാലു കാര്യങ്ങള്‍ പാലിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
1. സഹജീവിതം നയിക്കുന്ന സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെയാകണം സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍.
2. അവര്‍ക്ക് നിയമപ്രകാരം വിവാഹിതരാകാനുള്ള പ്രായമായിരിക്കണം.
3. അവര്‍ക്ക് വിവാഹം കഴിക്കാനും മോചനം നേടാനും യോഗ്യതവേണം.
4. അവര്‍ സ്വമനസ്സാലെ സഹജീവിതം നയിക്കുന്നവരും ഒരു നിശ്ചിതകാലത്തേക്ക് സമൂഹത്തിന് മുമ്പില്‍ ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെ കഴിഞ്ഞവരുമായിരിക്കണം. എന്നിവയാണ് നാല് കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ നിന്നുള്ള പാച്ചയമ്മാല്‍ വേലുച്ചാമി എന്നയാള്‍ക്കെതിരെ നല്‍കിയ കേസാണ് വിധിയ്ക്ക ആധാരം. വിചാരണക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications