തടവുകാര്‍ക്കിനി പാമ്പും കോണിയും കളിയ്ക്കാം
തടവുകാര്‍ക്ക് മാനസികോല്ലാസത്തിന് ലുഡോ, ചെസ്, പാമ്പും ഗോവണിയും കളികള്‍ക്കുള്ള സാമഗ്രികള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. സ്വന്തം എഫ്.എം. സെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പുറമെയാണിത്. എല്ലാ ജയിലുകളിലും വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ ഒരുക്കാനും നടപടിയായി.
സെന്‍ട്രല്‍ ജയിലുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ജയില്‍ ലൈബ്രറി എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിച്ചു. ഇനി തടവുകാര്‍ക്ക് വിശ്രമസമയത്ത് നല്ല പുസ്തകങ്ങള്‍ വായിക്കാം. ജയിലിലെത്തിയാല്‍ ഇനി കമ്പ്യൂട്ടര്‍ അറിവുവരെ നേടാം. എട്ടു ജയിലുകളില്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബുകള്‍ മുഴുവന്‍ ജയിലുകളിലും തുടങ്ങാനും തീരുമാനമായി.
കേന്ദ്ര മാനദണ്ഡപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം. 7.62 ക്യൂബിക് മീറ്റര്‍ വായുവും വേണം. അഞ്ചുവര്‍ഷം മുമ്പുവരെ 3500 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 7000 പേരെയാണ് പാര്‍പ്പിച്ചിരുന്നത്.
108 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ 436 തടവുകാരാണുണ്ടായിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ഉറക്കം. ഇപ്പോള്‍ എത്തുന്ന തടകാര്‍ക്ക് ആവശ്യമുള്ളതിനെക്കാള്‍ സ്ഥലസൗകര്യം ജയിലുകളിലുണ്ട്.
ജീവനക്കാരെ നിയമിച്ചാലുടന്‍ കണ്ണൂര്‍, വിയ്യൂര്‍ ജില്ലാ ജയിലുകളും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലും തുറക്കാനുമാവും. ഉഇതോടെ സൗകര്യങ്ങളും കൂടും. നിലവില്‍ സംസ്ഥാനത്ത് 6290 തടവുകാരാണുള്ളത്. എന്നാല്‍ ഇപ്പോള്‍ 6377 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമായിക്കഴിഞ്ഞു.
ജയിലുകളിലേക്ക് 1500 ഫാനുകളാണ് പുതുതായി വാങ്ങിയതെന്ന് ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. ജയിലുകളില്‍ മുമ്പ് ഫാന്‍ അനുവദിച്ചിരുന്നില്ല. തടവുകാര്‍ തൂങ്ങിമരിക്കുമെന്നാണ് കാരണമായി പറഞ്ഞിരുന്നത്. ആരെങ്കിലും തൂങ്ങിമരിക്കുമെന്ന് കരുതി എല്ലാവര്‍ക്കുമുള്ള സൗകര്യം ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തറ വിട്രിഫൈഡ് ടൈലുകളാക്കിയതാണ് മറ്റൊരു മാറ്റം. ജയിലുകളില്‍ ഇതുവരെ ടോയ്‌ലറ്റ് കോംപ്ലക്‌സ് ബ്ലോക്കിന് പുറത്തായിരുന്നു. പുതിയ ജയിലുകളില്‍ ഇത് ബ്ലോക്കിനോട് ചേര്‍ത്താക്കി. ഇന്ത്യന്‍ രീതിയിലുള്ള ക്ലോസറ്റ് ഉപയോഗിക്കാനാകാത്ത തടവുകാര്‍ക്കായി ഇവിടങ്ങളില്‍ ഓരോ ബ്ലോക്കിലും ഓരോ യൂറോപ്യന്‍ ക്ലോസറ്റും സ്ഥാപിച്ചു.