ഗോവിന്ദച്ചാമി കുറ്റക്കാരന്‍; ശിക്ഷ നാലിന്

ഈ വര്‍ഷം ജനുവരി 31ന് രാത്രി എറണാകുളത്ത് നിന്നും ഷൊര്‍ണുരിലേക്ക് വരികയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടെന്നും തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് കിടന്ന സൗമ്യയെ പ്രതി മാനഭംഗപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഫെബ്രുവരി നാലിനാണ് ഗോവിന്ദച്ചാമി പാലക്കാട് നിന്ന് അറസ്റ്റിലായത്. ആറിന് സൗമ്യ ആശുപത്രിയില്‍ മരിച്ചു.
തനിക്ക് വികലാംഗനെന്ന പരിഗണന നല്‍കണമെന്നും മാതാപിതാക്കള്‍ ഇല്ലാത്തയാളാണെന്നും ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞു. സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയതും സംബന്ധിച്ച വിവാദങ്ങളില്‍ ഡോ.ഉന്‍മേഷിനെതിരെ ക്രിമിനല്‍ കേസുടക്കണമെന്നും കോടതി ഉത്തവിട്ടിട്ടുണ്ട്. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഷെര്‍ളി വാസുവല്ല താനാണന്ന് ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത് വിവാദമായിരുന്നു.
സംഭവം നടന്ന് കൃത്യം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് കേസിന്റ വിധിവന്നത്. നാലു മാസം നീണ്ട സാക്ഷി വിസ്താരത്തിനും വാദത്തിനും ശേഷം അതിവേഗകോടതി ജഡ്ജി കെ.രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 360 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 154 പേരുടെ മൊഴി രേഖപ്പെടുത്തി. അഞ്ചുമാസം നീണ്ടുനിന്ന വിചാരണ, സാക്ഷികളുടെ എണ്ണം, ഒരാള്‍ മാത്രമാണ് കേസിലെ പ്രതി എന്നത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ സമാനതകളില്ലാത്ത ഒന്നായിട്ടാണ് സൗമ്യ കേസിനെ കാണുന്നത്.
ജഡ്ജ് രവീന്ദ്രബാബു സ്വന്തം കൈപ്പടയില്‍ നാലായിരത്തോളം പേജുകളിലായാണ് സാക്ഷിമൊഴി രേഖപ്പെടുത്തിയത്. സി.ഡിയില്‍ മൂന്ന് വാള്യങ്ങളായി തയ്യാറാക്കിയ കേസ് ഡയറിയാണ് പൊലീസ് നല്‍കിയത്. കോടതി പ്രതി ഗോവിന്ദച്ചാമിയോട് 427 ചോദ്യങ്ങള്‍ ചോദിച്ചു. 101 രേഖകളും 43 തൊണ്ടിമുതലും ഹാജരാക്കി.
83 സാക്ഷികളില്‍ ഒരാള്‍ പോലും കൂറുമാറിയില്ല.












Click it and Unblock the Notifications