ഗോവിന്ദച്ചാമിയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും
കഴിഞ്ഞ ഫിബ്രവരി ഒന്നിന് ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനടുത്ത് ആക്രമിക്കപ്പെടുകയും പീഡനത്തിനിരയായി ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത ഷൊര്‍ണ്ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയുടെ കേസിലാണ് ഏകപ്രതി ഗോവിന്ദച്ചാമിക്ക് വെള്ളിയാഴ്ച ശിക്ഷ നല്‍കുക. സൗമ്യ കൊല്ലപ്പെട്ട് ഒന്‍പത് മാസം പിന്നിടുമ്പോഴാണ് വിധി വരുന്നത്.
പൈശാചികവും സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ സംഭവമാകയാല്‍ പ്രതിക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ വാദിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലപാതകം, മാനഭംഗം, പിടിച്ചുപറി,മോഷണം, സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.302 ാം വകുപ്പ് അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ തെളിവുകളെക്കാള്‍ സാമൂഹികസമ്മര്‍ദ്ദത്തെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചിരുന്നതെന്നും പ്രതിക്ക് തടവ് ശിക്ഷ മതിയെന്നുമാണ് പ്രതിഭാഗം വാദിച്ചത്.