പയ്യാമ്പലം അഴീക്കോടിനെ ഏറ്റുവാങ്ങി

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പുഷ്പാലംകൃതമായ പൊലീസ് വാഹനത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ നിന്ന് പുറപ്പെട്ട വിലാപയാത്രയില്‍ ജന്മനാടു മുഴുവന്‍ അണിനിരന്നു. ആചാരവെടി ഒഴിവാക്കിയ ചടങ്ങില്‍ പോലീസ് ബ്യൂഗിള്‍ മുഴക്കി അന്ത്യാഭിവാദ്യം നല്‍കി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി കെ.സി. ജോസഫ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ബസ്‌സ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, എസ്. എന്‍ പാര്‍ക്ക് വഴി വിലാപയാത്ര പയ്യാമ്പലത്ത് എത്തിച്ചേരുമ്പോള്‍ അവിടെ ജനസാഗരമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മൃതിമണ്ഡപത്തിനു എതിര്‍വശത്തായി സിപിഎം നേതാവ് സി. കണ്ണന്റെ ശവകുടീരത്തിനു സമീപത്തായാണു അഴീക്കോടിന് ചിതയൊരുക്കിയത്.
രാവിലെ 7.45 ഓടെ മൃതദേഹം ടൗണ്‍ സ്‌ക്വയറിലെ പ്രത്യേകം തയാറാക്കിയ പന്തലിലേക്കു മാറ്റിയതിന് ശേഷവും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു ദൃശ്യമായത്. 11 മണിക്കായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാരണം 11 മണിയായിട്ടും മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോകാനായില്ല.
വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ക്കിരുവശവും മാഷിനെ ഒരുനോക്കു കാണാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.












Click it and Unblock the Notifications