ഇറാഖ്: സ്ഫോടനത്തില്‍ 66മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 66 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ ആളുകള്‍ക്ക് പരുക്കേറ്റു. 2013 മെയ് 27 ന് നടന്ന സ്ഫോടനമാണ് 66 പേരുടെ ജീവന്‍ അപഹരിച്ചത്.ബാഗദാദിലെ ഷിയാ മുസ്ലിം മേഖലയിലാണ് സ്‌ഫോടനം നടന്നത്. നഗരത്തിലെ തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങള്‍, ചന്തകള്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്.അടുത്തിടെ ഇറാഖില്‍ ഉണ്ടായ ഏറ്റവും വലിയ സ്‌ഫോടനങ്ങളില്‍ ഒന്നാണ് ഇത്. 2006 ലും 2007 ലും രാജ്യത്ത് നടന്ന സ്‌ഫോടനത്തിലും മറ്റ് അക്രമണങ്ങളിലുമായി ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച ബാഗ്ദാദിലെ തിരക്കേറിയ മേഖലയായ സദൗണ്‍ തെരുവിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. നാലുവയസ്സുള്ള കുട്ടി വരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹബീബിയയില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. മാത്രമല്ല പഴയകാറുകള്‍ വില്‍പ്പനയ്ക്കായ് വച്ചിരുന്ന കടയും കാറുകളും സ്‌ഫോടനത്തില്‍ കത്തി നശിച്ചു.
കാര്‍ വില്‍പ്പനകേന്ദ്രത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടില്ലെങ്കിലും ഒട്ടേരെ പേരുടെ സന്പാദ്യവും പ്രതീക്ഷയുമാണ് നഷ്ടമായതെന്ന് യൂസഡ് കാര്‍ ഡീലറായ ഒരു വ്യക്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അപലപിച്ചു.
സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാലും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സുന്നി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് നിഗമനം. ഷിയാ -സുന്നി പോര് ആരംഭിച്ചിട്ട് കാലങ്ങളേറെയായി. രാജ്യത്ത് ഷിയാ വംശജരാണ് കൂടുതല്‍ എങ്കിലും സുന്നിയും പ്രബലശക്തികളായി മാറുന്നു.
ഇറാഖിന്റെ തലസ്ഥാനമായ ബാഗദാദ് നിരന്തരമായ ആക്രമണങ്ങളുടെ ഫലമായി നശിച്ച് കൊണ്ടിരിയ്ക്കുകയാണ്.