മര്യാദക്ക് നടന്നാൽ ജിഎസ്ടി കടിക്കൂല.. 80 ശതമാനം സാധനങ്ങളും 18 ശതമാനത്തിൽ താഴെ മാത്രം നികുതി!!
ജിഎസ്ടിയിൽ അവശ്യവസ്തുക്കൾ അടക്കം 80 ശതമാനം സാധനങ്ങളും 18 ശതമാനത്തിൽ താഴെ ലഭ്യമാകും.
ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊട്ടിഘോഷിച്ചുകൊണ്ടുവരുന്ന ചരക്ക് സേവന നികുതി അഥവാ ജി എസ് ടി ആരെയും വെറുതെ പിടിച്ച് കടിക്കില്ല. അവശ്യവസ്തുക്കൾ അടക്കം 80 ശതമാനം സാധനങ്ങളും ശരാശരി നികുതിയായ 18 ശതമാനത്തിൽ താഴെ ലഭ്യമാകും. നേരാം വണ്ണം കാര്യങ്ങൾ നടത്തിയാൽ സാധാരണക്കാരന്റെ കൈ പൊള്ളില്ല എന്നർഥം.
നിത്യോപയോഗ സാധനങ്ങളായ പാൽ, മുട്ട, ശർക്കര, ആട്ട, മൈദ, ഉപ്പ് തുടങ്ങി വിദ്യാഭ്യാസ ആവശ്യങ്ങൾ വരെ നികുതി തീരെ ഇല്ലാത്ത പട്ടികയിലാണ്. കൽക്കരി, തേയില, പഞ്ചസാര, പരുത്തി, പാചക എണ്ണ തുടങ്ങിയവയ്ക്ക് നാമമാത്രമായ 5 ശതമാനം ആണ് നികുതി. മൊബൈൽ ഫോൺ, നെയ്, വെണ്ണ തുടങ്ങിയ സാധനങ്ങളാണ് അടുത്ത സ്ലാബ് ആയ 12 ശതമാനത്തിൽ വരുന്നത്.
സോപ്പ്, ചീപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ സാധനങ്ങളാണ് 18 ശതമാനം നികുതി സ്ലാബിൽ വരുന്നത്. ഇതിന് മേലേക്ക് 28 ശതമാനം വരെ നികുതി കൊടുക്കേണ്ടിവരുന്ന സാധനങ്ങൾ ഉണ്ട്. മോടേ്ടാർ സൈക്കിൾ, സിമന്റ്, ഷാംപൂ തുടങ്ങിയവയാണ് ഈ സാധനങ്ങൾ. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്കരണമായിട്ടാണ് ജി എസ് ടിയെ വിലയിരുത്തുന്നത്.
എക്സൈസ്, സർവീസ്, വാറ്റ് എന്നിങ്ങനെ 16 നികുതികളെ ഒറ്റ നികുതിക്ക് കീഴിൽ കൊണ്ടുവരുന്ന സമ്പ്രദായം ജൂലൈ 1ന് തുടങ്ങുമ്പോൾ ഇത് രാജ്യത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് ആളുകൾ. നികുതി വെട്ടിപ്പ് കുറയും, കൃത്യമായി ടാക്സ് കൊടുക്കന്നവർക്ക് ഗുണകരമാകും - ജി എസ് ടിയെക്കുറിച്ച് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറയുന്നത് ഇതാണ്.