കപ്പൽ അപകടം: കടലിൽ മുങ്ങിക്കിടക്കുന്ന സ്ഥാനം സംബന്ധിച്ചു കൃത്യമായ വിവരം കൈമാറിയിട്ട് നടപടിയില്ലെന്ന്
കൊച്ചി: കപ്പൽ ഇടിച്ചു തകർന്ന മത്സ്യബന്ധന ബോട്ട് ആഴക്കടലിൽ മുങ്ങിക്കിടക്കുന്ന സ്ഥാനം സംബന്ധിച്ചു കൃത്യമായ വിവരം നാവികസേന കൈമാറിയിട്ടും അനക്കമില്ലാതെ സംസ്ഥാന സർക്കാർ. അപകടമുണ്ടായതിനു സമീപം 70 മീറ്റർ താഴ്ചയിൽ മുങ്ങി ബോട്ട് മുങ്ങി കിടപ്പുണ്ടെന്നു രണ്ടാഴ്ച മുമ്പ് അധികൃതരെ നാവികസേന അറിയിച്ചിരുന്നു. എന്നാൽ ബോട്ടിൽ പരിശോധന നടത്താനും പൊക്കിയെടുക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ബോട്ടിലെ ഏഴ് തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്.
കഴിഞ്ഞ ഏഴിനു പുലർച്ചെയാണു കൊച്ചി തീരത്തു നിന്നു 45 നോട്ടിക്കൽ മൈൽ അകലെ തൃശൂർ നാട്ടിക തീരത്ത് അപകടമുണ്ടായത്. മുനമ്പത്തു നിന്നു 14 തൊഴിലാളികളുമായി പോയ "ഓഷ്യാനിക്' എന്ന മത്സ്യബന്ധന ബോട്ടിൽ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ "ദേശ് ശക്തി' ചരക്കു കപ്പൽ ഇടിക്കുകയായിരുന്നു. രണ്ടു തൊഴിലാളികൾ മാത്രമാണു രക്ഷപ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ഏഴു പേരെ കുറിച്ച് ഇതുവരെ വിവരമില്ല. ഇവർ ബോട്ടിന്‍റെ വീൽഹൗസിൽ കുടുങ്ങി കിടപ്പുണ്ടെന്ന സംശയത്തെ തുടർന്നാണു മുങ്ങിയ ബോട്ടിന്‍റെ സ്ഥാനം നിർണയിക്കാൻ നാവിക സേനയുടെ സഹായം തേടിയത്.

സേനയുടെ ഹൈഡ്രോഗ്രാഫിക് കപ്പൽ "ഐഎൻഎസ് സത്‌ലജ്' നടത്തിയ പരിശോധനയിൽ അപകടം നടന്നതിനു സമീപം ബോട്ട് മുങ്ങി കിടപ്പുണ്ടെന്നു സൂചന ലഭിച്ചിരുന്നു. കൂടുതൽ കൃത്യത വരുത്താൻ നാവികസേനയുടെ റെസ്ക്യൂ ഓപ്പറേഷൻസ് വെഹിക്കിൾ (ആർഒവി) "ഐഎൻഎസ് നിരീക്ഷകി'ന്‍റെ പരിശോധനയിലാണു കൃത്യ സ്ഥാനം കണ്ടെത്തിയത്. ബോട്ടിന്‍റെ നീളം, വീതി ഉൾപ്പെടെ വിവരങ്ങൾ നാവികസേന അധികൃതർക്കു കൈമാറി. 70 മീറ്റർ അടിത്തട്ടിൽ മുങ്ങി ബോട്ടിൽ പരിശോധന നടത്താൻ സേനയുടെ മുങ്ങൽ വിദഗ്ധരുടെ പക്കൽ സംവിധാനമില്ല. അതിനാൽ ബോട്ട് പൊക്കിയെടുക്കാൻ നാവികസേനയുടെ ഭാഗത്തു നിന്നു സഹായം ലഭ്യമാകില്ല. അതേസമയം അടിത്തട്ടിൽ മുങ്ങാൻ കഴിവുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളുമുള്ള രാജ്യാന്തര സ്ഥാപനങ്ങളുണ്ട്. ഇതിനു വലിയ തുക ആവശ്യമായി വരും.
കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തെരച്ചിൽ കാര്യക്ഷമമാക്കണമെന്നു ബന്ധുക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ഫിഷറീസ് വകുപ്പ് അധികൃതരും ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കണ്ടെത്താനുള്ള മത്സ്യത്തൊഴിലാളികൾ തമിഴ്നാട് രാമൻതുറൈ സ്വദേശികളാണ്. ആലപ്പുഴ ജില്ലയിലെ കലവൂർ കാട്ടൂർ തീരത്തു കഴിഞ്ഞ 14ന് അടിഞ്ഞ അജ്ഞാത മൃതദേഹം ബോട്ടപകടത്തിൽ കാണാതായ തൊഴിലാളിയുടേതാണോ എന്നു സംശയം ഉയർന്നിട്ടുണ്ട്. ഡിഎൻഎ പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.ബോട്ടപകടത്തിന് ഒരാഴ്ച കഴിഞ്ഞുണ്ടായ പ്രളയക്കെടുതിയെ തുടർന്നു ബോട്ടപകടവും രക്ഷാപ്രവർത്തനവും വിസ്മൃതിയിലായ സ്ഥിതിയാണ്.












Click it and Unblock the Notifications