ഡിജെ പാര്‍ട്ടിയില്‍ ജോജുവും? പ്രതികളെ രക്ഷപ്പെടുത്താനായി സമരത്തെ ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്
കൊച്ചി: ജോജു ജോര്‍ജിനെതിരായ പോര് മുറുക്കി കോണ്‍ഗ്രസ്. ജോജു മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ജോജു സ്വബോധത്തോടെയല്ല അതൊന്നും ചെയ്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കുറ്റപ്പെടുത്തല്‍. നേരത്തെ സ്ത്രീകളെ അസഭ്യം പറഞ്ഞുവെന്നും, മദ്യപിച്ചിരുന്നുവെന്നും അടക്കമുള്ള വാദങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.
ഇതില്‍ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ജോജു ഇറങ്ങി വന്ന ഹോട്ടലിന്റെ സിസിടി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിന്റെ ജില്ലാ സമിതി ഉയര്‍ത്തുന്നത്. ജോജുവിനെതിരായ പോര് അവസാനിപ്പിച്ചിട്ടില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

ദേശീയപാത ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് വന്ന് കയറിയത് യാദൃശ്ചികമായല്ലെന്ന് അന്നേ സംശയമുണ്ടായിരുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറയുന്നു. അന്ന് പുലര്‍ച്ചെ മുന്‍ മിസ് കേരള അടക്കം അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഡിജെപി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതേ ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നു എന്ന് സംശയമുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെടുന്നു. അതേസമയം ഡിജെ പാര്‍ട്ടിയില്‍ ജോജ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് വാദത്തിലേക്ക് കോണ്‍ഗ്രസ് കാര്യങ്ങള്‍ നീക്കുന്നത്.

ജോജുവിന്റെ കാര്യത്തില്‍ നേരത്തെസംശയങ്ങളുണ്ടായിരുന്നു. പക്ഷേ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. അന്ന് പുലര്‍ച്ചെ ഉണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിനായിട്ടാണ് സമരത്തിനിടെ ജോജു വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞുവെന്നും ഷിയാസ് പറയുന്നു. നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ അന്ന് രാത്രി ആരൊക്കെ പങ്കെടുത്തിരുന്നു എന്നതിനെ കുറിച്ച് പല വാദങ്ങളും പ്രചരിക്കുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ല എന്നാണ് വ്യക്തമാകുന്നതെന്നും ഷിയാസ് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനാണ് സംഭവത്തിന്റെ തുടക്കം മുതല്‍ പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോലീസില്‍ ഈ കേസ് നിലവില്‍ അന്വേഷിക്കുന്നവര്‍ ഒരു പുരോഗതിയും ഉണ്ടാക്കില്ല. അവരെ കൊണ്ട് കാര്യമില്ല. ഡിജെപി പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളോ വരെയുണ്ടാവാം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ പോലുമുണ്ടാവാം. അതുകൊണ്ട് കേസ് ഇല്ലാതാക്കാന്‍ പോലീസിന് സമ്മര്‍ദമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്നെയെടുക്കാന്‍ പോലീസ് ഒന്‍പത് ദിവസത്തോളമാണ് കാത്തുനിന്നത്. മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസിലും പോലീസിന്റെ സമീപനം ഇതേ പോലെയാണ്. ആരാണ് തലേദിവസം നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നറിയാന്‍ പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ ശ്രമിച്ചിരുന്നുവെന്നും ഷിയാസ് പറയുന്നു.

ലഹരി പാര്‍ട്ടിയില്‍ ജോജു ഉണ്ടായിരുന്നോ അതോ മറ്റാരെങ്കിലുമാണോ പങ്കെടുത്തത് എന്നെല്ലാം അന്വേഷിക്കുന്നുണ്ട്. കോണ്‍ഗ്രസ് പരിപാടി അലങ്കോലമാക്കാന്‍ വന്ന ജോജു അന്ന് കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യന്‍ കാണിക്കുന്നത് പോലെയുള്ള കാര്യങ്ങളല്ല. റോഡ് തടയുമ്പോള്‍ ജനത്തിന്റെ പ്രതിഷേധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ അദ്ദേഹം വേറൊരു തരത്തിലുള്ള ആളുകള്‍ പെരുമാറുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ജോജു വന്നുവെന്ന പറയുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നു. ഇയാളുടെ തൊട്ടുപിന്നില്‍ സംഭവ സമയത്ത് ഉണ്ടായിരുന്ന ഒരാള്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ പ്ലാന്‍ ചെയ്തത് പോലെയായിരുന്നു ജോജു അവിടെ വന്നിറങ്ങിയതും പിന്നാലെ പ്രശ്‌നങ്ങള്‍ ഉണ്ടായതും. എകെ സാജന്‍ എന്ന് പറയുന്നയാള്‍ മറ്റൊരു വാഹനത്തിലായിരുന്നു വന്നത്. ജോജുവിന്റെ വാഹനത്തില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം ജോജുവിന്റെ വാഹനത്തില്‍ ഇയാള്‍ കയറുകയായിരുന്നു. ഇതെല്ലാം സംശയം ബലപ്പെടുത്തുന്നതാണ്. നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയിലെ പങ്കെടുത്തവരെ കുറിച്ച് കൃത്യമായി അറിയണം. ജോജു സമരത്തില്‍ വന്നുണ്ടാക്കിയ ബഹളം ആര്‍ക്ക് വേണ്ടിയാണ് എന്നത് അന്വേഷണം കൂടി കഴിയുമ്പോള്‍ പുറത്ത് വരണം. കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നിലെ ആരെല്ലാമാണ് എന്ന് അറിയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സമരത്തെ ഉപയോഗിച്ച് മോഡലുകളുടെ മരണത്തിന് കാരണക്കാരെ രക്ഷപ്പെടുത്താന്‍ ചിലര്‍ ആയുധമാക്കിയെന്നും ഷിയാസ് ഉന്നയിച്ചു. സിനിമാ മേഖലയില്‍ നിന്ന് ക്രെഡിബിലിറ്റിയുള്ള ഒരാളും ജോജുവിന്റേത് ശരിയായ നടപടിയാണെന്ന് പറഞ്ഞിട്ടില്ല. സിനിമ സംഘടനയായ അമ്മയോ മറ്റ് സംഘടനകളോ ജോജുവിനെ അനുകൂലിച്ചിട്ടില്ല. ബി ഉണ്ണികൃഷ്ണനാണ് ഇതില്‍ എന്തെങ്കിലും പറഞ്ഞത്. ബോധപൂര്‍വം ഉണ്ടാക്കിയതാണ് അന്നത്തെ സംഭവം. പോലീസ് ഇക്കാര്യത്തില്‍ ഗൗരവമായി അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇക്കാര്യത്തില്‍ കത്ത് നടക്കും. കോണ്‍ഗ്രസിന്റെ സമാന്തര അന്വേഷണം ഇക്കാര്യത്തില്‍ നടക്കുന്നുണ്ടെന്നും ഷിയാസ് പറഞ്ഞു.

അതേസമയം മിസ് കേരളയും റണ്ണറപ്പും സുഹൃത്തും കൊല്ലപ്പെട്ട സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം പതിനൊന്ന് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളെയും കൂട്ടി ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. രണ്ട് ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുത്തു. റോയ് നേരത്തെ പോലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലായിരുന്നു.

ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ഹോട്ടല്‍ ഉടമയ്‌ക്കെതിരെ അന്വേഷണം വേണമെന്നും മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അന്‍സിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് ദുരൂഹത ഇരട്ടിയാക്കുന്നു. മകളും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലില്‍ എത്തി ഡിവിആര്‍ കൊണ്ടുപോയെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ ഡിവിആര്‍ റോയി നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കും.
കുറുപ്പ് മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതില്‍ അസൂയപ്പെടുന്നവരാണ്, പിന്തുണച്ച് ഗിരിജ തിയേറ്റര്‍












Click it and Unblock the Notifications