പ്രളയം; എറണാകുളം ജില്ലയിൽ രക്ഷാ പ്രവർത്തനം പൂർണം
കൊച്ചി: പ്രളയം അങ്ങേയറ്റം നാശം വിതച്ച എറണാകുളം ജില്ലയിൽ രക്ഷാ പ്രവർത്തനം പൂർണം. ഞായറാഴ്ച്ചയും ഇന്നലെയും മഴ മാറി നിന്നതോടെ ഒറ്റപ്പെട്ട മേഖലകളിലും രക്ഷാ പ്രവർത്തകർ എത്തി. കുടുങ്ങി കിടന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പറവൂർ മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായി. പ്രളയം കൂടുതല്‍ നാശം വിതച്ച ആലുവ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, വടക്കന്‍ പറവൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണു കരുതുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട മേഖലകളില്‍ ആളുകള്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നാവികസേനയും രക്ഷാപ്രവര്‍ത്തകരും എത്തിക്കുന്നുണ്ട്. പെരിയാർ തീര പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഇന്നലെയും വെള്ളക്കെട്ട് പൂർണമായി മാറിയിട്ടില്ല. അതേസമയം കെഎസ്ആർടിസി, സ്വകാര്യ ബസുകളും ഓൺലൈൻ ടാക്സികളും ഇന്നലെ സജീവമായി തുടങ്ങി. കെഎസ്ആർടിസി ഇന്നു മുതൽ പൂർണതോതിൽ സർവീസ് നടത്തും.
ജില്ലയില്‍ നാലു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. ഇന്നലെ വെള്ളം ഇറങ്ങി തുടങ്ങിയതോടെ നിരവധി പേർ വീടുകളിലേക്ക് മടങ്ങി. ബന്ധു വീടുകളിലും ഹോട്ടലുകളിലും അഭയം തേടിയവും ഇന്നലെ തിരിച്ചെത്തി തുടങ്ങി. വീടുകളും ഫ്‌ളാറ്റുകളും വിട്ടുവരാന്‍ വിസമ്മതിച്ചവര്‍ക്കും ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്. കൊച്ചയിലേക്കുള്ള കുടിവെള്ള വിതരണവും ഇന്നു രാത്രിയോടെ പുനഃസ്ഥാപിക്കും. രണ്ടു ദിവസമായി മുടങ്ങിയിരുന്ന പാല്‍വിതരണം പുനഃരാരംഭിച്ചിട്ടുണ്ട്. അതേസമയം പറവൂരിലെ കുത്തിയതോട്, പൂവത്തോട്, ആലങ്ങാട്, കടുങ്ങല്ലൂര്‍, വരാപ്പുഴ, കോട്ടുവള്ളി, കുറമല്ലൂര്‍, ചേന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വെള്ളം മാറിയിട്ടില്ല. ഇവിടേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. വെള്ളം താഴാന്‍ വൈകിയ വൈപ്പിന്‍, ഏലൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളമിറങ്ങിതുടങ്ങിയിട്ടുണ്ട്.
ട്രെയ്ൻ ഗതാഗതവും പൂർണ സജ്ജമാകുന്നതായി റെയ്ൽവെ അറിയിച്ചു. എറണാകുളം-ഷൊർണൂർ സെക്ഷനിൽ ഇന്നലെ രാവിലെ മുതൽ സർവീസ് ഭാഗികമായി പുനരാരംഭിച്ചു. തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-മംഗലാപുരം പാതകളിൽ ട്രെയ്നുകൾ ഓടിത്തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ദീർഘദൂര ട്രെയ്നുകൾ വഴി തിരിച്ചു വിട്ടതു ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. വെള്ളത്തിൽ മുങ്ങി കിടന്ന സ്ഥലങ്ങളിൽ ചത്ത മൃഗങ്ങളുടെ അഴുകിത്തുടങ്ങിയ ശവശരീരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രളയജലം കടന്നുപോയ വഴികളിലും വീടുകളിലും സ്ഥാപനങ്ങളിലും മുട്ടറ്റം ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എറണാകുളം മാര്‍ക്കറ്റില്‍ അടക്കം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറികളും പലചരക്കും എത്തിത്തുടങ്ങി. മഴക്കെടുതിയില്‍ ജില്ലയില്‍ 14 പേരാണ് മരിച്ചതെന്നു കലക്റ്റര്‍ മുഹമ്മദ് വൈ. സഫിറുള്ള അറിയിച്ചു.
പറവൂര്‍ കുത്തിയത്തോട് ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തില്‍ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരണം ആറായി. വ്യാഴാഴ്ച രാത്രിയാണ് ദുരിതാശ്വാസ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന പള്ളി കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണത്. ഇതില്‍ ആറു പേര്‍ അകപ്പെടുകയായിരുന്നു.