തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികൾ, 10 പേരുടെ പത്രിക തള്ളി
എറണാകുളം: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. എട്ട് സ്ഥാനാര്‍ത്ഥികളാണ് തൃക്കാക്കരയില്‍ മത്സര രംഗത്തുളളത്. 19 പേരായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ പത്ത് പേരുടെ പത്രികകള്‍ തളളിപ്പോയി. ഡോ. ജോ ജോസഫ് ആണ് ഇടത് സ്ഥാനാര്‍ത്ഥി. ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.
ജോ ജോസഫിന്റെ അപരനായ ജോമോന്‍ ജോസഫിന്റെ നാമനിര്‍ദേശ പത്രികയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയായ ജോമോന്‍ ജോസഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. നേരത്തെ പാലാ തിരഞ്ഞെടുപ്പിലും ചങ്ങനാശ്ശേരിയിലും ജോമോന്‍ ജോസഫ് മത്സര രംഗത്ത് ഉണ്ടായിരുന്നു. തനിക്ക് രാഷ്ട്രീയമില്ലെന്നാണ് ജോമോന്‍ ജോസഫിന്റെ പ്രതികരണം. അതേസമയം യുഡിഎഫിന്റെയും എന്‍ഡിഎയുടേയും സ്ഥാനാര്‍ത്ഥികള്‍ക്ക് അപരഭീഷണിയില്ല.
കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; ഇനി കാത്തിരിക്കാനാകില്ലെന്ന് കെ സുധാകരൻ
തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിടി തോമസിന്റെ ഭാര്യയായ ഉമ തോമസിനെ മത്സര രംഗത്തേക്ക് ഇറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. മണ്ഡലത്തിലെ സഹതാപ തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകളും സഭയുടെ പിന്തുണയും ലക്ഷ്യമിട്ട് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടറായ ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യുവനേതാവ് അഡ്വക്കേറ്റ് അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ടയിടത്ത് നിന്നായിരുന്നു ഇടത് പക്ഷത്ത് നിന്നുളള അപ്രതീക്ഷിത ട്വിസ്റ്റ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിലാണ് ജോ ജോസഫ് മത്സരിക്കുന്നത്. തൃക്കാക്കര മണ്ഡലം രൂപീകരിക്കപ്പെട്ട 2011ന് ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. ഇക്കുറി പിടി തോമസില്ലാത്ത മണ്ഡലം പിടിച്ച് നിയമസഭയിലെ അംഗബലം 99ല്‍ നിന്ന് 100ലേക്ക് എത്തിക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
ജോ ജോസഫ് 'സഭയുടെ' സ്ഥാനാർത്ഥി തന്നെ, തൃക്കാക്കരയിൽ എൽഡിഎഫ് സെഞ്ച്വറിയടിക്കുമെന്ന് മുഖ്യമന്ത്രി