ആർഎസ്എസ്–ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തി; പൊലീസുകാരൻ സർവീസിൽ നിന്ന് പുറത്ത്
ഇടുക്കി: ആർഎസ്എസ് - ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യക്തി വിവരങ്ങൾ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് ചോർത്തി നൽകിയത്.
പി.കെ. അനസിന് എതിരെയാണ് നടപടി എടുത്തത്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്നു ഇയാൾ. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയാണ് പിരിച്ചു വിട്ടത്. വർഗീയത വളർത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടറെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു.

ഈ കേസിൽ അറസ്റ്റിലായ ആളുടെ വാട്സാപ്പിലേക്ക് പൊലീസിന്റെ ഔദ്യോഗിക ഡേറ്റാബേസിൽ നിന്നുള്ള വ്യക്തി വിവരങ്ങൾ അനസ് അയച്ചു. തൊടുപുഴ ഡിവൈഎസ്പിയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് അനസിനെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി അനസിനെ സസ്പെൻഡ് ചെയ്തു.
മറ്റു പാർട്ടികളിലുള്ള നൂറിൽ കൂടുതൽ പേരുടെ വ്യക്തി വിവരങ്ങൾ അനസ് എസ്ഡിപിഐക്കു ചോർത്തി നൽകിയിരുന്നതായി നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജി. ലാൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, വർഗീയത പരത്തുന്ന സന്ദേശങ്ങൾ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇമെയിൽ അയച്ചതായും കണ്ടെത്തി. അനസിനെ പിരിച്ചു വിടണം എന്ന് ഡി വൈ എസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രണയ കലഹത്തെ തുടര്‍ന്ന് അഡീഷണല്‍ എസ്ഐയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരേയാണ് നടപടി എടുത്തത്. മര്‍ദനമേറ്റ അഡീഷണല്‍ എസ്ഐയെ ചിങ്ങവനത്തേക്കും മര്‍ദിച്ച പൊലീസുകാരിയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റി. അഞ്ചു ദിവസത്തിനകം സംഭവതത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി.
പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം. അഡീഷണല്‍ എസ്ഐയും വനിതാ പൊലീസുകാരിയും നേരത്തെ അടുപ്പത്തിലായിരുന്നതായണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. എഎസ്ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭാര്യയെ ഫോണില്‍ വിളിച്ചതോടെ പ്രകോപിതനായ എഎസ്ഐ പൊലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇതിനിടെ എഎസ്ഐ പൊലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു.
സ്റ്റേഷനിലെത്തിയ പൊലീസുകാരി എഎസ്ഐയോട് ഇക്കാര്യം ചോദിച്ചത് വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മറ്റു പൊലീസുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. അതേസമയം മര്‍ദനമേറ്റ എഎസ്ഐയ്ക്കെതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.












Click it and Unblock the Notifications