തൊടുപുഴ നഗരസഭ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് പിന്തുണയോടെ എൽഡിഎഫിന് വിജയം
തൊടുപുഴ: തൊടുപുഴ നഗരസഭയിയിൽ മുസ്ലിം ലീഗ് പിന്തുണയോടെ എൽ ഡി എഫിന് വിജയം. സി പി എമ്മിലെ സബീന ബിഞ്ചു ചെയർപേഴസണായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയതാണ് ഭൂരിപക്ഷം ഉണ്ടായിട്ടും യു ഡി എഫിന് തിരിച്ചടിയായത് എന്നാണ് പയുന്നത്.
ഹാജരായ 32 പേരിൽ സബീനയക്ക് ലീഗിന്റെ അഞ്ച് കൗൺസിലർമാരുടേതടക്കം 14 വോട്ടുകൾ ലഭിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ദീപക്കിന് പത്തും ലഭിച്ചു. ആറ് വോട്ട് നേടിയ ലീഗ് സ്ഥാനാർത്ഥി എം എം കരീം ആദ്യ റൗണ്ടിൽ പുറത്തായി. 10 എൽ ഡി എഫ് കൗൺസിലർമാരിൽ മെർളി രാജു കോൺഗ്രസ് സ്ഥാനാർത്ഥി ദീപക്കിനെ പിന്തുണച്ചു. കൂടാതെ ദീപക്കിന് ആറ് കോൺഗ്രസ് ജെയിലെ ജോസഫ് ജോണും മുൻ ചെയർമാൻ സനീഷ് ജോർജും മുസ്ലിം ലീഗ് സ്വതന്ത്രൻ ജോർജ് ജോണും വോട്ട് ചെയ്തു. രണ്ടാം റൗണ്ടിൽ പുറത്തായ എട്ട് അംഗങ്ങളുള്ള ബി ജെ പി അവസാന റൗണ്ടിൽ വിട്ടുനിന്നു.

ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ വരണാധികാരിയായിരുന്നു. കൗൺസിൽ നടക്കവെ നഗരസഭ കാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് - ലീഗ് സംഘർഷം ഉണ്ടായി. വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. കൂറ് മാറിയ മെർളി രാജുവിനെ പോലീസ് കാവലിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും എൽ ഡി എഫ് പ്രതിഷേധം മൂലം നടന്നില്ല. സി പി എം കൗൺസിൽ ആർ ഹരി രോഗ ബാധിതനായതിനാൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. സി പി ഐ യുടെ ജോസ് മഠത്തിൽ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.
യു ഡി എഫിന് 13 ഉം എൽ ഡി എഫിന് 12 ഉം ബി ജെ പിക്ക് എട്ടും കൗൺസിലർമാരാണ് ഉണ്ടായത്. ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. മുസ്ലിം ലീഗ് - ആറ്, കോൺഗ്രസ് - ആറ്, കേരള കോൺഗ്രസ് ജെ - ഒന്ന് എന്നിങ്ങനെയാണ് യു ഡി എഫ് കക്ഷിനില. ചെയർമാനായ സനീഷ് ജോർജ് രാജി വെച്ചതിന് പിന്നാലെ വന്ന ഒഴിവിലേക്കാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications