മുല്ലപ്പെരിയാർ: മൂന്നാമത്തെ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് 138 അടിക്ക് മുകളിൽ, ആശങ്ക വേണ്ടെന്ന് അധികൃതര്‍
ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജാഗ്രത തുടരുകയാണ്. അണക്കെട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വര്‍ദ്ധിപ്പിച്ചു. ഇന്നലെ രാത്രി ഒരു ഷട്ടര്‍ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുണ്ട്.

ഒരു ഷട്ടര്‍ കൂടി തുറന്നതോടെ ആകെ മൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നത്. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ ഇന്നലെ രാവിലെ 7.29 ന് ആണ് തുറന്നത്.
അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെത്തി ഡാം, മാറ്റി പാര്‍പ്പിച്ചവരുടെ ക്യാമ്പുകള്‍, പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications