രാജസ്ഥാനില്‍ സത്യപ്രതിജ്ഞ ചെയ്ത് 15 പേർ, പുതിയ മന്ത്രിമാര്‍ ഇവര്‍, വനിതകള്‍ക്ക് പ്രാതിനിധ്യം
ദില്ലി: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയായി. പതിനഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പതിനൊന്ന് ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് പേരാണ് നിലവിലെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്. ബാക്കിയെല്ലാവരെയും നിലനിര്‍ത്തി. 12 പേരാണ് പുതുതായി എത്തിയ മന്ത്രിമാര്‍. ഇതോടെ മൊത്തം മന്ത്രിമാരുടെ എണ്ണം മുപ്പതിലെത്തി. അതേസമയം കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അസംതൃപ്തരുടെ എണ്ണം വര്‍ധിക്കുയാണ്. സത്യപ്രതിജ്ഞ ചെയ്ത ടിക്കാറാം ജൂലി ആല്‍വാര്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് ജോഹരി ലാല്‍ മീണ പറഞ്ഞു.

സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരില്‍ ഹേമാറാം ചൗധരി, മുരാരി ലാല്‍ മീണ, സാഹിദ ഖാന്‍, രാജേന്ദ്ര സിംഗ് ഗുദ്ദ, ബ്രിജേന്ദ്ര ഓല എന്നിവരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും രാജസ്ഥാനിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അടക്കം അശോക് ഗെലോട്ട് പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ചന്നി സച്ചിന്‍ പൈലറ്റിനെ വീട്ടിലെത്തി കാണുകയും ചെയ്തു. ജയ്പൂരില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയതാണ് ചന്നി. അതേസമയം സച്ചിന്‍ പൈലറ്റ് പക്ഷം ഒരിടവേളയ്ക്ക് ശേഷം കരുത്ത് വീണ്ടെടുത്തിരിക്കുകയാണ്. സച്ചിനില്ലായിരുന്നെങ്കില്‍ തനിക്ക് മന്ത്രിസ്ഥാനത്ത് എത്താന്‍ പോലും സാധിക്കില്ലെന്ന് ഹേമാറാം ചൗധരി പറഞ്ഞു.
അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്നവരുമുണ്ട്. ജോഹാരി ലാല്‍ മീണ, ഷാഫിയ സുബൈര്‍, എന്നിവര്‍ക്ക് പുറമേ ബിഎസ്പി എംഎല്‍എ ദീപ്ചന്ദ്ര് ഖാദിയയും ജയ്പൂരിലെത്തിയിരുന്നു. ടിക്കാറാം ജൂലിയെ മന്ത്രിയാക്കിയതിലായിരുന്നു ഇവരുടെ പ്രതിഷേധം. ആല്‍വാര്‍ ജില്ലയ്ക്ക് ഇന്ന് കറുത്ത് ദിനമാണെന്നും ജൂലി മന്ത്രിയായെന്നും ജോഹരി ലാല്‍ മീണ പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണെന്നും എംഎല്‍എ ഷാഫിയ സുബൈര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി യുപിയില്‍ നാല്‍പ്പത് ശതമാനം സംവരണത്തെ കുറിച്ച് പറയുന്നു. എന്നാല്‍ രാജസ്ഥാനില്‍ വെറും പത്ത് ശതമാനം മാത്രമാണ് മന്ത്രിസഭയില്‍ നിതകള്‍ ഉള്ളതെന്നും ഷാഫിയ സുബൈര്‍ പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തില്‍ ഔരുപാട് പേര്‍ പുറത്തായി. പുനസംഘടനയിലുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഷാഫിയ വ്യക്തമാക്കി. അതേസമയം എല്ലാവരോടും ക്ഷമയോടെ കാത്തിരിക്കാനാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും കൃത്യമായ ഇടം ഈ സര്‍ക്കാരിലുണ്ടാവുമെന്നും അതൃപ്തിയുള്ള എംഎല്‍എമാരോട് ഗെലോട്ട് പറഞ്ഞു. എന്നാല്‍ മന്ത്രിസഭാ പുനസംഘടന കുറച്ച്കൂടി മെച്ചപ്പെട്ടതാക്കാമായിരുന്നുവെന്ന് ഷാഫിയ പറയുന്നു. വളരെ മോശം പ്രതിച്ഛായ ഉള്ളവരൊക്കെ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. നല്ല സന്ദേശമല്ല ഈ മന്ത്രിസഭ നല്‍കുന്നത്. 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ആള്‍വാര്‍ എന്റെ സ്വന്തം ജില്ലയാണ്. അവിടെ എല്ലാവര്‍ക്കും അറിയാം ടിക്കാറാം ജൂലി അഴിമതിക്കാരനാണെന്ന കാര്യം. ജൂലിയുടെ കുടുംബമാണ് പണം വാങ്ങുന്ന കാര്യത്തില്‍ ഇടപെടുന്നത്. ഇയാളെ മാറ്റണമെന്ന് ഞാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ജൂലിയെ നേതൃത്വം മന്ത്രിയാക്കുകയാണ് ചെയ്തതെന്ന് ജോഹരി ലാല്‍ മീണ പറഞ്ഞു. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ടിക്കാറാം പറഞ്ഞു. ജോഹരിലാല്‍ പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെളിവുകളുമായി വരട്ടെയെന്നും ടിക്കാറാം ആവശ്യപ്പെട്ടു.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിവര്‍ക്ക് തുല്യം തന്നെയാണ് അല്ലാത്തവരുടെ സംഭാവനകളും. ആരും കറച്ച് കാണേണ്ടെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം അടിമുടി രാഹുല്‍ ഗാന്ധി ടച്ച് ഉള്ള മന്ത്രിസഭയാണ് പുതിയതായി വന്നിരിക്കുന്നത്. സച്ചിന്‍ പൈലറ്റിന് മന്ത്രിസഭയിലുണ്ടായിരുന്ന സ്വാധീനം തിരിച്ച് ലഭിക്കുകയും ചെയ്തു. ഗെലോട്ട് വിശ്വസ്തരായി കണ്ട പല നേതാക്കള്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെല്ലാം പുറത്ത് നില്‍ക്കാന്‍ കാരണം രാഹുലിന്റെ ഇടപെടലാണ്. കൂടുതല്‍ ദളിതുകള്‍ക്ക് പ്രാധാന്യം ലഭിച്ചത് സച്ചിന്റെ നിര്‍ദേശപ്രകാരമാണ്.












Click it and Unblock the Notifications