കൊല്ലപ്പെട്ട ഭീകരനുവേണ്ടി അലിഗഡ് സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രാർത്ഥന, സംഘർഷം, 3 പേർക്ക് സസ്പെൻഷൻ
അലിഗഡ്: സൈന്യം വധിച്ച ഭീകരവാദിക്കുവേണ്ടി അലിഗഡ് സർവ്വകലാശാലയിൽ മരണാനന്തര പ്രാര്‍ഥന. മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തു. സുരക്ഷാസേന വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ മനാന്‍ ബാഷിര്‍ വാനിക്കുവേണ്ടി ചില കശ്മീരി വിദ്യാര്‍ഥികള്‍ കാമ്പസിലെ കെന്നഡി ഹാളില്‍ ഒത്തുകൂടി പ്രാര്‍ഥന നടത്തിയെന്നാണ് ആരോപണം.
വ്യാഴാഴ്ച്ചയുണ്ടായ ഏറ്റുമുട്ടലിലാണ് കുപ്‌വാരയില്‍ വച്ച് ഇരുപത്തിയേഴുകാരനായ മനാന്‍ ബാഷിര്‍ വാനി കൊല്ലപ്പെട്ടത്. അയാൾക്ക് വേണ്ടിയായിരുന്നു പ്രാർത്ഥന നടന്നത്. വിവരമറിഞ്ഞ് സര്‍വകലാശാല അധികൃതരും വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും സ്ഥലത്തെത്തി പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു.

പ്രാർത്ഥനയിൽ നിന്നും പിന്മാറി
അധികൃതരും വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും സ്ഥലത്തെത്തി പരിപാടി തടസ്സപ്പെടുത്തുന്നതിനിടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. എങ്കിലും കശ്മീരി വിദ്യാര്‍ഥികള്‍ ഒടുവില്‍ പ്രാര്‍ഥനയില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് നിയമവിരുദ്ധമായി ഒത്തുചേര്‍ന്നെന്ന് ആരോപിച്ച് മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.

നിരവധി വിവാദങ്ങൾ
നിരവധി വിവാദങ്ങൾക്ക് സർവ്വകലാശാല സാക്ഷ്യം വഹിച്ചിരുന്നു. പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഫോട്ടോയെ ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. ജിന്നയുടെ ഫോട്ടോ സർവ്വകലാശാലയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യവുമായി ഒരു വിഭാഗം വലതു സംഘടന രംഗത്ത് വന്നിരുന്നു. എന്നാൽ ഇവരെ എതിർക്കാൻ മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തിയതോടെ യുദ്ധക്കളമാകുകയായിരുന്നു. തുടർന്ന് സർവ്വകലാശാലയിൽ ദ്രുത കർമ്മ സേനയെ വിനിയോഗിച്ചിരുന്നു.

പാകിസ്താന്‍ എന്ന മുസ്ലീം രാഷ്ട്രം
അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെ സ്ഥാപകരിൽ ഒരാളാണ് മുഹമ്മദലി ജിന്ന. കഴിഞ്ഞ 10 വര്‍ഷമായി സര്‍വകലാശാല യൂണിയന്‍ ഹാളില്‍ ജിന്നയുടെ ചിത്രമുണ്ട്. സംഘർഷാവസസ്ഥ തുടരുകയാണെങ്കിൽ ജിന്നയുടെ ഫോട്ടോ എടുത്തുമാറ്റുമെന്ന സൂചനയും നേരത്തെ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിഭജനത്തിലൂടെ പാകിസ്താന്‍ എന്ന മുസ്ലീം രാഷ്ട്രത്തിന് രൂപം നല്‍കിയ മുസ്ലീം ദേശീയ നേതാവായിരുന്നു മുഹമ്മദാലി ജിന്ന.

ഹിന്ദു - മുസ്ലീം ഐക്യം
ഹിന്ദു - മുസ്ലീം ഐക്യം ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നതെങ്കിലും ഗാന്ധിജിയുടെ വരവോടെ ഹിന്ദു സംഘടനകളുടേതു പോലെ തന്നെ മുസ്ലീങ്ങളുടെ ഭാവിക്കും ഒരു സംഘടന ആവശ്യമാണെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങള്‍ക്കു മാത്രമായി ഒരു രാജ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ത്തന്നെ സ്ഥാപിച്ചെടുക്കുകയാണ് ഉത്തമ പ്രതിവിധിയെന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു. അതിന്റെ മുന്നോടിയായി മുസ്ലീം ലീഗില്‍ ജിന്ന അംഗമാകുകയും പിന്നീട് ആ പാര്‍ട്ടിയെ മുസ്ലീം രാഷ്ട്ര രൂപീകരണത്തിനുള്ള ശക്തമായ ഉപകരണമായി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി പുതിയൊരു മുസ്ലീം രാഷ്ട്രമായി പാകിസ്താന്‍ ഉയര്‍ന്നുവരികയും ആ രാഷ്ട്രത്തിന്റെ പിതാവായി ജിന്ന വാഴ്ത്തപ്പെടുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications