ലോക്ക് ഡൗണിൽ വീടെത്തും മുമ്പ് മരിച്ചുവീണത് 42 പേർ, എല്ലാം കുടിയേറ്റ തൊഴിലാളികൾ; ഞെട്ടിക്കുന്ന കണക്ക്
ദില്ലി: കൊറോണ വൈറസ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ നടുക്കുന്ന കാഴ്ചകളാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയത്. കുട്ടികളും സ്ത്രീകളും പ്രായമായവരും എല്ലാം നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി സ്വന്തം വീട്ടിലേക്ക് പുറപ്പെടുന്നു. ചിലര്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്ന് വീഴുന്നു. ചിലര്‍ക്ക് ജീവന്‍വരെ നഷ്ടമാകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാട് ലക്ഷ്യമാക്കി സ്വന്തം വീടുകളിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഇങ്ങനെ യാത്ര ചെയ്തവരില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സേവ് ലൈഫ് ഫൗണ്ടേഷന്‍. വിശദാംശങ്ങളിലേക്ക്...
42 മരണം
വീടുകളിലേക്കുള്ള യാത്രക്കിടെ 42 കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരില്‍ മിക്കവരും റോഡപടങ്ങളിലാണ് മരിച്ചത്. സേവ് ലൈഫ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാര്‍ച്ച് 25 മുതല്‍ മേയ് മൂന്ന് വരെയുള്ള കണക്ക് പ്രകാരം 140 പേരാണ് മരിച്ചത്. ഇവരില്‍ 30 ശതമാനം പേരും വീട്ടിലേക്കുള്ള യാത്രയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
100 കണക്കിന് കിലോ മീറ്റര്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ 100 കിലോ മീറ്ററിലധികമാണ് കുടിയേറ്റ തൊഴിലാളികള്‍ വീടെത്തുന്നതിനായി നടക്കുന്നത്. ചിലര്‍ ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും ഒളിച്ച് യാത്ര ചെയ്യുന്നുണ്ട്. ഇങ്ങനെ യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ട് മരിക്കുന്നവരില്‍ കൂടുതലും. വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളാണ് പലതും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 41 ദിവസത്തിനുള്ളിലാണ് ഈ അപകടങ്ങളൊക്കെ സംഭവിച്ചത്.
600 അപകടങ്ങള്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 41 ദിവസങ്ങള്‍ക്കകം നടന്ന 600 അപകടങ്ങളാണ് സംഭവിച്ചത്. ഈ അപകടങ്ങളിലാണ് 140 പേര്‍ മരണപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അപടകടങ്ങള്‍ റിപ്പര്‍ട്ട് ചെയ്ത സംസ്ഥാനം പഞ്ചാബാണ്. 42 അപകടങ്ങളാണ് പഞ്ചാബില്‍ നടന്നത്. കേരളത്തില്‍ 26ഉം ദില്ലിയില്‍ 18 അപകടങ്ങളും നടന്നു.
താരതമ്യേന കുറവ്
ലോക്ക് കാലയളവിലെ ഈ അപകടങ്ങളെ പൊതുവെ താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. സാധാരണയായി രാജ്യത്ത് 65000 റോഡ് അപകടങ്ങളാണ് സംഭവിക്കാറ്. ഇതില്‍ ഏകദേശം 16000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി റോഡ് ഗതാഗതത്തില്‍ വന്ന നിയന്ത്രണങ്ങള്‍ അപകടങ്ങള്‍ കുറച്ചു എന്നുവേണം പറയാന്‍.
രോഗവ്യാപനം കുറയുന്നില്ല
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു. 52987 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിംമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1200 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്.
മരണനിരക്ക്
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1694 മരണമാണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്തത്. 126 മരണവും 2958 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,457 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 14,183 പേര്‍ ഇതുവരെ രോഗമുക്തി നേടി. 28.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി ശരാശരി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മരണവും സംഭവിക്കുന്നത്. രാജ്യത്ത് ആദ്യത്തെ 1000 കേസുകള്‍ സ്ഥിരീകരിക്കാന്‍ 76 ദിവസമാണ് എടുത്തതെങ്കില്‍ വെറും നാലു ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ നിന്നു അന്‍പതിനായിരത്തില്‍ എത്തിയത്.