ബസ് കണ്ടക്ടര്‍ ശിവാജി, പിന്നല്ലേ രജനികാന്തായത്!! ദുരിതങ്ങള്‍ താണ്ടിയ സ്റ്റൈല്‍ മന്നന്‍, ഇപ്പോള്‍...
ഈ വേളയിലാണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ അഭിനയ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യം വന്നത്.
Recommended Video

കനല്‍വഴികള്‍ താണ്ടിയാണ് ചലച്ചിത്ര ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ ഇന്ന് ലോകം അറിയപ്പെട്ട രജനികാന്തായത്. തന്റെ ദൗത്യം ഇനി രാഷ്ട്രീയത്തിലാണെന്ന് തിരിച്ചറിഞ്ഞ നടന്‍ പുതിയ ചുവടുകള്‍ക്ക് തയ്യാറെടുത്തിരിക്കുന്നു. ഈ വരവ് തമിഴ്ജനത ഏറ്റെടുക്കുമോ എന്നറിയാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും. എന്നും സിനിമാ ലോകത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ഒരു പാരമ്പര്യമുണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്. എംജിആറും ജയലളിതയും കാട്ടിയ വഴിയില്‍ രജനികാന്ത് പ്രവേശിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആവേശമായിരിക്കുമെന്ന കാര്യത്തില്‍ തീര്‍ച്ച. ബാല്യകാലം ഏറെ പ്രതിസന്ധികള്‍ അനുഭവിച്ച ഒരു വ്യക്തിക്ക് സാധാരണക്കാരുടെ ജീവിതം മനസിലാകുമെന്ന് തമിഴ് ജനത വിശ്വസിച്ചാല്‍ രജനിയുടെ ചുവടുകള്‍ പിഴക്കില്ല. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരിക്കെ രജനികാന്തിന്റെ പിന്നിട്ട വഴികള്‍ ഓര്‍ത്തെടുക്കുകയാണിവിടെ...

1950 ഡിസംബര്‍ 12ന്
1950 ഡിസംബര്‍ 12ന് ബാംഗ്ലൂരിലാണ് രജനിയുടെ ജനനം. അന്നത് മൈസൂര്‍ സംസ്ഥാനത്തിന് കീഴിലുള്ള ബാംഗ്ലൂരായിരുന്നു. ഇന്ന് കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെംഗളൂരു. യഥാര്‍ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. സിനിമയിലെത്തിയതോടെയാണ് രജനികാന്ത് എന്ന പേര് സ്വീകരിച്ചത്.

പഠനകാലം ഇങ്ങനെ
ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു സ്‌കൂള്‍ പഠനം. ജീവിത ചെലവിന് കുട്ടിക്കാലത്ത് ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. പ്രാരാബ്ദങ്ങള്‍ക്കിടയിലും സിനിമാ മോഹം ആ കൊച്ചുമനസില്‍ മൊട്ടിട്ടിരുന്നു.

ആദ്യ മദ്രാസ് യാത്ര
പത്താം ക്ലാസ് പഠനം പൂര്‍ത്തിയായതോടെ സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുകയായിരുന്നു ശിവാജി റാവു. അക്കാലത്ത് സിനിമാ പ്രേമികളുടെ തട്ടകമായിരുന്നു മദ്രാസ് നഗരം. തുടര്‍പഠനത്തിന് കോളേജില്‍ ചേരണമെന്ന അച്ഛന്റെ നിര്‍ദേശം മാറ്റിവച്ചായിരുന്നു ശിവാജി റാവുവിന്റെ മദ്രാസ് യാത്ര.

പണം തീര്‍ന്നു, തിരിച്ചുപോന്നു
എന്തുകൊണ്ടോ ആ യാത്ര ഫലം കണ്ടില്ല. കൈയിലുള്ള പണം തീര്‍ന്നു. ചെറിയ ജോലികള്‍ ചെയ്തിട്ടാണെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്ന ചിന്തയില്‍ മദ്രാസില്‍ തന്നെ പിടിച്ചുനിന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. ഒടുവില്‍ തിരിച്ച് ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ചു പോന്നു.

കണ്ടക്ടര്‍ വേഷത്തില്‍
എന്നാല്‍ ശിവാജിയുടെ സിനിമാ മോഹം മാറണമെങ്കില്‍ ഒരു സ്ഥരം ജോലി കിട്ടിയാല്‍ മതിയാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. സഹോദരന്‍ സത്യനാരായണ റാവു മുന്‍കൈയ്യെടുത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി. ജോലിക്ക് പോകുമ്പോഴും അഭിനയത്തോടുള്ള താല്‍പ്പര്യം കുറഞ്ഞിരുന്നില്ല. നാടകങ്ങളില്‍ അക്കാലത്ത് അഭിനയിച്ചു.

അഭിനയ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ഈ വേളയിലാണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ അഭിനയ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യം വന്നത്. സുഹൃത്ത് രാജ് ബഹാദൂര്‍ ആണ് ഇക്കാര്യം ശിവാജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അദ്ദേഹം അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ജീവിതം മാറിമറയുന്നു
1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ കോഴ്‌സിന് ചേര്‍ന്നു. ഇക്കാലത്ത് സാമ്പത്തിക സഹായം ചെയ്തുകൊടുത്തതും രാജ് ബഹാദൂര്‍ ആയിരുന്നു. കോഴ്‌സ് കഴിയുന്നതോടെ ശിവാജിയുടെ ജീവിതം മാറിമറയുകയായിരുന്നു. ഒരു ജനതയുടെ ഇഷ്ടതാരത്തിലേക്കുള്ള വളര്‍ച്ചായിരുന്നു പിന്നീട്.

തമിഴ് ജനതയ്ക്ക് ആവേശം
പിന്നീട് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളില്‍ ഒരാളായത് എല്ലാവര്‍ക്കും സുപരിചിതം. ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്തെ സ്‌റ്റൈല്‍ മന്നനാണ് രജനികാന്ത്. പലമുഖ വേഷങ്ങളില്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ രജനി തമിഴ് ജനതയ്ക്ക് ആവേശമായിരുന്നു. ഈ ഇഷ്ടം മനസിലാക്കി തന്നെയാണ് കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തില്‍ ശുദ്ധികലശം ആവശ്യമാണെന്ന് തോന്നി രജനി പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

വിനീതന്‍, അര്‍ഹിച്ച അംഗീകാരം
വ്യക്തി ജീവിതത്തില്‍ ഒരിക്കലും കൈവിടാത്ത വിനയം രജനിയുടെ സവിശേഷതയാണ്. ബസ് കണ്ടക്ടറില്‍ തുടങ്ങി സിനിമാ മേഖലയില്‍ മന്നനായി ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. 2000ത്തിലാണ് പത്മഭൂഷണ്‍ നല്‍കി രാജ്യം രജനിയെ ആദരിച്ചത്. 2016ല്‍ പത്മവിഭൂഷണും ലഭിച്ചു.

സ്വാധീനമുള്ള വ്യക്തി
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക രജനികാന്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ഏഷ്യാവീക്ക് മാസികയും തിരഞ്ഞെടുത്തു. 2.0, കാല എന്നീ സിനിമകളാണ് രജനിയുടെതായി ഉടന്‍ തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്.












Click it and Unblock the Notifications