കരുണാനിധിയുടെ പിന്‍ഗാമി? കൈയ്യിലൊതുക്കി സ്റ്റാലിന്‍, വിട്ടുകൊടുക്കാതെ അഴഗിരി!! സംസ്‌കാരത്തിന് മുമ്പ്
ചെന്നൈ: തമിഴ് രാഷ്ട്രീയത്തെ ദശാബ്ദങ്ങളോളം അടക്കിവാണ കരുണാനിധി അരങ്ങൊഴിയുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണ്... ആരാണ് ഇനി ഡിഎംകെയെ നയിക്കുക എന്നത്. എളുപ്പം പറയാന്‍ മകന്‍ സ്റ്റാലിന്റെ പേരാണുള്ളത്. എന്നാല്‍ മറ്റൊരു മകനായ അഴഗിരിയെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടിയില്‍ ഒട്ടേറെയാണ്. രണ്ടു നേതാക്കളുടെ അനുയായികളും പറയുന്നത് തങ്ങളുടെ നേതാവ് കരുണാനിധിയുടെ പിന്‍ഗാമിയാകുമെന്നാണ്.
ഒരു പക്ഷേ, തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് കേള്‍ക്കുന്ന അടുത്ത വാര്‍ത്തകള്‍ ഈ വിവാദത്തിലൂന്നിയാകാം. കാരണം സ്റ്റാലിനും അഴഗിരിയും കനിമൊഴിയും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള കരുണാനിധിയുടെ മക്കളാണ്. മൂവരെയും പിന്തുണയ്ക്കുന്ന ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. സമവായമായില്ലെങ്കില്‍ വന്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം... സാധ്യതകള്‍ ഇങ്ങനെ...
തിരഞ്ഞെടുപ്പ് സൂചന
ചെന്നൈയില്‍ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് എഐഎഡിഎംകെ നേതാവ് ജയലളിത വിജയിച്ചിരുന്നത്. അവരുടെ വിയോഗ ശേഷം ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നു. ജയലളിതയുടെ മരണ ശേഷം എഐഎഡിഎംകെ രണ്ടുതട്ടിലായതോടെ ഡിഎംകെക്ക് വിജയ സാധ്യത കല്‍പ്പിച്ചിരുന്നു.ഫലം വന്നോപ്പോള്‍ ഡിഎംകെ മൂന്നാംസ്ഥാനത്ത്.
അഴഗിരിയുടെ വിമര്‍ശനം
എഐഎഡിഎംകെയുടെ രണ്ട് കക്ഷികള്‍ തന്നെ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടി. അവര്‍ക്കിടയിലെ ഭിന്നത പോലും ഡിഎംകെയ്ക്ക് നേട്ടമായില്ല. ജയലളിതയുടെ വിയോഗ ശേഷമുണ്ടായ സഹതാപ തരംഗം അവരുടെ പാര്‍ട്ടിക്ക് ഗുണം ചെയ്‌തെങ്കിലും അവസരം മുതലെടുക്കാന്‍ ഡിഎംകെക്ക് സാധിച്ചില്ലെന്ന് ആദ്യം വിമര്‍ശിച്ചത് കരുണാനിധിയുടെ മൂത്ത മകന്‍ അഴഗിരിയാണ്.
സ്റ്റാലിന്‍ നേതൃത്വത്തിലേക്ക്
കരുണാനിധിയുടെ മൂത്ത മകനാണ് അഴഗിരി. രണ്ടാമന്‍ സ്റ്റാലിന്‍. സ്റ്റാലിന് പാര്‍ട്ടിയുടെ പ്രധാന പദവികള്‍ നേടിയതില്‍ അഴഗിരിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ കരുണാനിധിയുടെ നേതൃത്വത്തിന് കീഴില്‍ ഒരുപൊട്ടിത്തെറിയുണ്ടായില്ലെന്നത് സത്യം.
അഴഗിരിയുടെ ഒളിയമ്പ്
എന്നാല്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇനി കരുണാനിധിയില്ല. പാര്‍ട്ടിയെ കുറച്ചുകാലമായി നയിക്കുന്നത് സ്റ്റാലിനാണ്. വര്‍ക്കിങ് പ്രസിഡന്റ് അദ്ദേഹമാണ്. കരുണാനിധിക്ക് കീഴിലാണ് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നേരിട്ടതെങ്കില്‍ ഡിഎംകെ ജയിക്കുമായിരുന്നുവെന്നാണ് അഴഗിരി കുറ്റപ്പെടുത്തിയത്.
സ്റ്റാലിനെ ഉയര്‍ത്തിയത്
നിലവിലെ സാധ്യതകര്‍ പരിശോധിച്ചാല്‍ പിന്‍ഗാമിയാകാന്‍ സാധ്യത സ്റ്റാലിനാണ്. കാരണം അദ്ദേഹമാണ് വര്‍ക്കിങ് പ്രസിഡന്റ്. കരുണാനിധി തന്നെയാണ് ഈ പദവി നല്‍കിയത്. നേരത്തെ ചെന്നൈ മേയറായിട്ടുണ്ട്. കരുണാനിധിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. സംസ്ഥാനത്തെ ആദ്യ ഉപമുഖ്യമന്ത്രിയായും സ്റ്റാലിനെ നിയമിച്ചത് കരുണാനിധിയായിരുന്നു.
തെക്കന്‍ ജില്ലകളില്‍ അഴഗിരി
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ പോലും പരിഗണിക്കുന്ന സ്റ്റാലിന്റെ നിലപാടുകള്‍ക്ക് പൊതുവെ പാര്‍ട്ടിയില്‍ എതിരില്ല. പക്ഷേ, അഴഗിരിയുടെ നിലപാടാണ് ഇനി അറിയേണ്ടത്. പലപ്പോഴും പരസ്യമായി സ്റ്റാലിനെ കുറ്റപ്പെടുത്തിയ വ്യക്തിയാണ് അഴഗിരി. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് അഴഗിരി.
ബോംബ് സ്‌ഫോടനം മറന്നിട്ടില്ല
ഡിഎംകെയില്‍ കരുണാനിധിക്ക് ശേഷം ആരാണ് നേതാവാകുക എന്ന ഒരു സര്‍വെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. കരുണാനിധിയുടെ ബന്ധുക്കളായ മാരന്‍ സഹോദരന്‍മാരുടെ നിയന്ത്രണത്തിലുള്ള ദിനകരന്‍ പത്രമാണ് സര്‍വെ നടത്തിയത്. സര്‍വെ ഫലം സ്റ്റാലിന് അനുകൂലമായി. പത്ര ഓഫീസ് ബോംബിട്ട് തകര്‍ത്താണ് അഴഗിരിയെ പിന്തുണയ്ക്കുന്നവര്‍ പ്രതിഷേധിച്ചത്.
്സ്റ്റാലിന്‍ വിദ്യാസമ്പന്നന്‍
സ്റ്റാലിന്‍ വിദ്യാസമ്പന്നനാണ്. ഏത് ഭാഷയും കൈകാര്യം ചെയ്യും. എന്നാല്‍ ഇതര ഭാഷകര്‍ കൈകാര്യം ചെയ്യുന്നതില്‍ അഴഗിരി അല്‍പ്പം പിന്നിലാണ്. അതുകൊണ്ടുതന്നെയാണ് അഴഗിരിക്ക് യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രി പദം നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം
എഐഎഡിഎംകെയിലെ പോലെ ഡിഎംകെയില്‍ നേതൃക്ഷാമമില്ലെന്ന് സ്റ്റാലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പാര്‍ട്ടിയെ സ്റ്റാലിന്‍ നയിക്കുമെന്ന് തെക്കന്‍ ചെന്നൈ ജില്ലാ സെക്രട്ടറിയും മുന്‍ മേയറുമായ എം സുബ്രഹ്മണ്യം വ്യക്തമാക്കി. അഴഗിരി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അച്ചടക്ക നടപടി നേരിട്ട വ്യക്തി കൂടിയാണ്.
എഐഎഡിഎംകെ പോലെ
1949ലാണ് ഡിഎംകെ രൂപീകരിക്കപ്പെട്ടത്. എഐഎഡിഎംകെയില്‍ സംഭവിച്ചത് പോലെ പിന്‍ഗാമികളെ തിരഞ്ഞെടുക്കുന്നതില്‍ വിവാദമുണ്ടാകുമെന്ന സൂചന തന്നെയാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. എംജിആര്‍ മരിച്ച 1987ലും ജയലളിത മരിച്ച 2016ലും എഐഎഡിഎംകെയില്‍ വന്‍ കലപമാണുണ്ടായത്.
നേതാക്കള്‍ കൂറുമാറി
പ്രധാന നേതാക്കളെല്ലാം സ്റ്റാലിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ അഴഗിരി കൂടി അംഗീകരിക്കണം. എന്നാല്‍ മാത്രമേ പ്രശ്‌നമില്ലാതെ പോകൂ. അഴഗിരിക്ക് നിലവില്‍ പാര്‍ട്ടില്‍ സ്ഥാനങ്ങളില്ല. പക്ഷേ, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒട്ടേറെ പേരുണ്ട്. നേരത്തെ അഴഗിരിയെ പിന്തുണച്ചിരുന്ന ചില നേതാക്കള്‍ സ്റ്റാലിന്‍ പക്ഷത്തേക്ക് കൂറുമാറിയെന്നും സൂചനകള്‍ വന്നുകഴിഞ്ഞു.
ഇവരുടെ തീരുമാനം നിര്‍ണായകം
വര്‍ഷങ്ങളായി ഡിഎംകെയുടെ പ്രധാന തീരുമാനങ്ങളെല്ലാമെടുക്കുന്നത് സ്റ്റാലിനാണ്. മുതിര്‍ന്ന നേതാക്കളെല്ലാം ദളപതി എന്നാണ് സ്റ്റാലിനെ വിളിക്കാറ്. മുതിര്‍ന്ന ഒട്ടേറെ നേതാക്കള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നുണ്ട്. അഴഗിരി, കനിമൊഴി, ബന്ധുക്കളായ മാരന്‍ സഹോദരന്‍മാര്‍ എന്നിവരുടെയെല്ലാം തീരുമാനങ്ങളാണ് ഡിഎംകെയുടെ ഭാവി നിര്‍ണയിക്കുക.