ഉത്തർപ്രദേശിന് പിന്നാലെ ആന്ധ്രാപ്രദേശിലും കോൺഗ്രസിന് തിരിച്ചടി; പാലം വലിച്ച് ടിഡിപി
അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിർണായക നീക്കങ്ങളുമായി സജീവമാകുകയാണ് രാഷ്ട്രീയ പാർട്ടികൾ. ബിജെപി സർക്കാരിനെ താഴെയിറക്കാനായി പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ആകാംഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് കോൺഗ്രസിന് ആദ്യ തിരിച്ചടി കിട്ടിയത് ഉത്തർപ്രദേശിൽ നിന്നാണ്.
കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് എസ്പിയും ബിഎസ്പിയും ഉത്തർപ്രദേശിൽ സഖ്യത്തിലാകുന്നത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഉത്തർപ്രദേശിന് പിന്നാലെ ആന്ധ്രാപ്രദേശിലും കോൺഗ്രസിന് അടിപതറുമെന്നാണ് റിപ്പോർട്ടുകൾ. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി കോൺഗ്രസിന് പാലം വലിക്കുമെന്നാണ് സൂചനകൾ. വിശദാംശങ്ങൾ ഇങ്ങനെ:

കോൺഗ്രസ്- ടിഡിപി സഖ്യം
നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും തിളങ്ങിയെങ്കിലും മിസോറാമിലും തെലങ്കാനയിലും കോൺഗ്രസിന് അടിപതറി. തെലങ്കാനയിൽ ടിഡിപിയും കോൺഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യം ഇരു പാർട്ടികൾക്കും തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്ന തീരുമാനത്തിൽ ടിഡിപി എത്തിയെന്നാണ് സൂചന.

മഹാകൂട്ടമി തിരിച്ചടിയായി
35 വർഷത്തെ ശത്രുത മറന്ന് കോൺഗ്രസുമായി ടിഡിപി സഖ്യത്തിലായതിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ വിമർശനം ഉയർന്നിരുന്നു തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം ഇത് വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസിന് 19 സീറ്റുകൾ ലഭിച്ചപ്പോൾ ടിഡിപിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ടിആർഎസിനാകട്ടെ 116 അംഗ നിയമസഭയിൽ 88 സീറ്റുകളിലും വിജയിക്കാനായി

മുൻകൈയ്യെടുത്തത് ടിഡിപി
തെലങ്കാനയിൽ സഖ്യമുണ്ടാക്കാൻ മുൻകൈയ്യെടുത്തത് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തന്നെയാണ്. ടിആർഎസിനെ തറപറ്റിക്കാൻ കോൺഗ്രസിന് പുറമെ സിപിഐയും ടിജെഎസും സഖ്യത്തിലുണ്ടായിരുന്നു.

ഒറ്റയ്ക്ക് മത്സരിക്കും
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ടിഡിപി നേതാവ് വ്യക്തമാക്കിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ ജനവികാരം കോൺഗ്രസിനെതിരാണ്. അതുകൊണ്ട് തന്നെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ടിഡിപി നേതാവ് വ്യക്തമാക്കുന്നു.

പാഠം ഉൾക്കൊണ്ട്
തെലങ്കാനയിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് ടിഡിപിയുടെ തീരുമാനം. കോൺഗ്രസുമായി സീറ്റ് വിഭജനം നടത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ടിഡിപി നേതാവ് വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ചന്ദ്രബാബു നായിഡുവിന് എതിർപ്പ്
പ്രതിപക്ഷ പാർട്ടികളുടെ ഐക്യനീക്കത്തിന് ചുക്കാൻ പിടിച്ചത് ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായിരുന്ന ചന്ദ്രബാബു നായിഡുമായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് ബാന്ധവത്തിൽ ശക്തമായ എതിർപ്പ് ടിഡിപിക്കുള്ളിൽ നില നിക്കുന്ന സാഹചര്യത്തിൽ ഭൂരിപക്ഷ തീരുമാനത്തിനൊപ്പം ചന്ദ്രബാബു നായിഡുവിനും പോകേണ്ടി വരും. അതേസമയം മമതാ ബാനർജിയുടെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തിൽ കോൺഗ്രസ്- ബിജെപി ഇതര മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങളും സജീവമാകുകയാണ്.

ഉത്തർപ്രദേശിന് പിന്നാലെ
ഉത്തർ പ്രദേശിൽ അവസാന നിമിഷം വരെ കോൺഗ്രസിന് പ്രതീക്ഷ നൽകിയാണ് ബിഎസ്പിയും എസ്പിയും സഖ്യം പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകൾ മാത്രം നൽകാമെന്ന തീരുമാനം കോൺഗ്രസിന് സ്വീകാര്യമായിരുന്നില്ല. സംസ്ഥാനത്തെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും വിശാല പ്രതിപക്ഷ ഐക്യം രൂപികരിച്ച് ബിജെപിയുടെ ഭർണത്തുടർച്ചാ മോഹങ്ങൾ തടയിടാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാവുകയാണ് എസ്പി-ബിഎസ്പി സഖ്യം.

ആന്ധ്രയിലും തിരിച്ചടി
തനിച്ച് മത്സരിക്കാൻ ടിഡിപിയും തീരുമാനിച്ചാൽ പ്രദേശിക പാർട്ടികളെ ഒപ്പം നിർത്തി ബിജെപിക്ക് തിരിച്ചടി നൽകാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കത് വീണ്ടും തിരിച്ചടിയാകും. ടിഡിപിയെ പിണക്കാനോ അവർ എതിർച്ചേരിയിലേക്ക് പോകുന്നതോ കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ല. ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപി മുന്നണി വിട്ടത്.












Click it and Unblock the Notifications