ജയലളിതയുടെ മരണത്തില്‍ ശശികലയുടെ പങ്ക്..എഐഎഡിഎംകെ നേതാവ് വെളിപ്പെടുത്തുന്നു
ജയലളിതയുടെ മരണത്തില്‍ ശശികലയ്‌ക്കെതിരെ എഐഎഡിഎംകെ നേതാവ്
ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് അനവധി കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇവയ്‌ക്കൊന്നിനും തെളിവില്ല. പക്ഷേ എന്തൊക്കെയോ ചില ദുരൂഹതകള്‍ ജനങ്ങളുടെ മനസ്സില്‍ ജയലളിതയുടെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ കച്ചകെട്ടിയ ജയലളിതയുടെ തോഴി ശശികലയ്ക്ക് നേരെയാണ് മിക്ക ആരോപണങ്ങളുടേയും മുന നീളുന്നതും. എഐഎഡിഎംകെ നേതാവ് പിഎച്ച് പാണ്ഡ്യനാണ് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരെ പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്. മരണത്തിന് മുൻപ് നടന്നത് എന്തൊക്കെയെന്ന് പാണ്ഡ്യൻ വെളിപ്പെടുത്തുന്നു.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍പേ തന്നെ തോഴി ശശികല സംശയത്തിന്റെ നിഴലിലാണ്. ഇതിന് ആഴം കൂട്ടുന്ന വെളിപ്പെടുത്തലുകളാണ് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യന്‍ നടത്തിയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിഎച്ച് പാണ്ഡ്യന്‍ വ്യക്തമാക്കുന്നത്.
ജയലളിതയെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പിഎച്ച് പാണ്ഡ്യന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ജയലളിത വളരെയധികം ദുഖിതയായിരുന്നുവെന്നും പാണ്ഡ്യന്‍ വെളിപ്പെടുത്തുന്നു.
പോയസ് ഗാര്‍ഡനില്‍ നടന്ന തര്‍ക്കത്തിനിടെ ജയലളിതയെ ആരോ പിടിച്ചു തള്ളിയതായും പിഎച്ച് പാണ്ഡ്യന്‍ വെളിപ്പെടുത്തുന്നു. അതിന് ശേഷമാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും അടക്കം മറച്ചുവെയ്ക്കപ്പെട്ടുവെന്നും എഐഎഡിഎംകെ നേതാവ് ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ടിരിക്കുന്ന ശശികലയ്‌ക്കെതിരെ എഐഎഡിഎംകെയ്ക്ക് അകത്ത് തന്നെ പടയൊരുക്കം നടക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് പിഎച്ച് പാണ്ഡ്യന്റെ ആരോപണങ്ങള്‍ നല്‍കുന്നത്. മുന്‍ സ്പീക്കര്‍ കൂടിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്ന പിഎച്ച് പാണ്ഡ്യന്‍. ജയലളിതയുടെ നിയമോപദേശകന്‍ കൂടിയായിരുന്നു ഇദ്ദേഹം എന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയലളിതയ്ക്ക് നല്‍കിയിരുന്ന ചികിത്സാവിവരങ്ങള്‍ ആരേയും അറിയിച്ചില്ല. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അപ്പോളോ ആശുപത്രിയിലെ പ്രതാപ് റെഡ്ഡി തങ്ങളോട് പറഞ്ഞത് തന്നോട് ക്ഷമിക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നുമാണ് എന്നും പിഎച്ച് പാണ്ഡ്യന്‍ വ്യക്തമാക്കുന്നു.
ശശികലയെ തനിക്ക് താല്‍പര്യമില്ലെന്നും ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ജയലളിത തന്നോട് പറഞ്ഞിരുന്നതായും പാണ്ഡ്യന്‍ പറയുന്നു. 2011ല്‍ ശശികലയെ പാര്‍ട്ടിയില്‍ നി്ന്നും വീട്ടില്‍ നിന്നും ജയലളിത പുറത്താക്കിയതാണ്. അങ്ങനെയൊരാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാവുന്നത് അംഗീകരിക്കില്ലെന്നും പിഎച്ച് പാണ്ഡ്യന്‍ വ്യക്തമാക്കി.
ജയലളിതയുടെ മരണശേഷം ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്താതെ താന്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശശികലയുടെ സത്യപ്രതിജ്ഞയ്ക്ക് കളമൊരുക്കുന്നതാണ് സത്യം തുറന്നു പറയാന്‍ തന്നെ പ്രേരിപ്പിച്ചത്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനും ശശികലയ്ക്ക് യാതൊരുവിധ അര്‍ഹതയും ഇല്ലെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു
ശശികല തന്നെ ചതിച്ചുവെന്നും അമ്മ വളരെ വേദനയോടെ തന്നോട് പറഞ്ഞിരുന്നുവെന്നും പാണ്ഡ്യന്‍ വെളിപ്പെടുത്തുന്നു. ജയലളിത മരിച്ചപ്പോള്‍ ശശികലയ്ക്ക് അതില്‍ യാതൊരുവിധത്തിലുള്ള വേദനയുമില്ലായിരുന്നു. ശശികലയുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പിഎച്ച് പാണ്ഡ്യന്‍ ആവശ്യപ്പെട്ടു
ജയലളിതയുടേയും എംജിആറിന്റെയും ആശിവാര്‍ദമുള്ളത് കൊണ്ടാണ് ഇന്ന് ശശികലയുടെ സത്യപ്രതിജ്ഞ നടക്കാതെ പോയതെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കില്‍ അവര്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞയ്ക്ക് കോപ്പുകൂട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു