അജിത് പവാറിന് പകരം ദിലീപ് വൽസെ പാട്ടീൽ:അട്ടിമറിക്ക് ശേഷം മഹാരാഷ്ട്രയിൽ നടന്നത്...
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ എൻസിപി നേതാവ് അജിത് പവാറിനെ നിയമകക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. അജിത് പവാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ളത് വ്യക്തിഗതമായ തീരുമാനമാണെന്നും പാർട്ടിയുടെ പിന്തുണയില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് യാദവ് വ്യക്തമാക്കിയിരുന്നു. അജിത് പവാറിന് പകരം എൻസിപി നേതാവ് ദിലീപ് വൽസെ പാട്ടീലിനെയാണ് പകരം തിരഞ്ഞെടുത്തിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരമാണ് എൻസിപി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്.
മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!!
അതേസമയം അജിത് പവാർ 54 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് ഗവർണർക്ക് കത്ത് കൈമാറിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായിരുന്നു നീക്കം. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നടന്ന എൻസിപി- കോൺഗ്രസ്- ശിവസേന ചർച്ചകളിൽ അധികവും പങ്കെടുത്തത് ശരദ് പവാറിന്റെ മരുമകനും എൻസിപി നേതാവുമായ അജിത് പവാറായിരുന്നു.
വെള്ളിയാഴ്ച രാത്രി ആദ്യം നടന്ന ശിവസേന- എൻസിപി- കോൺഗ്രസ് യോഗത്തിലും അജിത് പവാർ പങ്കെടുത്തിരുന്നു. എന്നാൽ യോഗത്തിൽ അജിത് പവാറിന്റെ പെരുമാറ്റം ദുരൂഹമായിരുന്നു. പിന്നീട് അൽപ്പസമയത്തിന് ശേഷം അപ്രത്യക്ഷനായെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തെ ഫോണിലും കിട്ടിയിരുന്നില്ല. ജീവിതത്തിൽ ഒറ്റിക്കൊടുക്കപ്പെട്ടതായി തോന്നിയെന്നും കുടുംബവും പാർട്ടിയും പിളർന്നുവെന്നുമാണ് ശരദ് പവാറിന്റെ മകളും എൻസിപി നേതാവുമായ സുപ്രിയ സൂളെ പ്രതികരിച്ചത്. തന്റെ മരുകന്റെ തീരുമാനം അച്ചടക്കമില്ലായ്മയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി അജിത് പവാർ ഇത്തരമൊരു നീക്കം നടത്തുമെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ശരദ് പവാർ പ്രതികരിച്ചത്. സെപ്തംബറിൽ മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ അജിത് പവാറും ഉൾപ്പെട്ടിരുന്നു. 2014ൽ എൻസിപി- കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ 70000 കോടിയുടെ ജലസേചന തട്ടിപ്പിനെ തുടർന്ന് അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതായി വന്നിരുന്നു.