കർണാടക രാജ്ഭവനിലേക്ക് ഉറ്റുനോക്കി രാജ്യം.. പന്ത് ഗവർണർ വാജുഭായ് വാലയുടെ കോർട്ടിൽ!
ബെംഗളൂരു: ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് പോലെ ഉദ്വേഗഭരിതമായിരിക്കുകയാണ് കര്‍ണാക രാഷ്ട്രീയ രംഗം. കേവല ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും എന്നുറപ്പിച്ച ഘട്ടത്തില്‍ നിന്നാണ് പന്ത് വീണ്ടും കോണ്‍ഗ്രസിന്റെ കോര്‍ട്ടിലെത്തി നില്‍ക്കുന്നത്. ദില്ലിയില്‍ നിന്നും സോണിയ ഗാന്ധിയുടെ കരുനീക്കങ്ങളാണ് മോദിയുടേയും ്അമിത്ഷായുടേയും തന്ത്രങ്ങള്‍ക്ക് ചെക്ക് വെച്ചിരിക്കുന്നത്.
എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടൊരു മരണക്കളിക്ക് ഇറങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്. മന്ത്രിസ്ഥാനങ്ങള്‍ അടക്കം കുമാരസ്വാമിക്ക് തീരുമാനിക്കാം എന്ന തരത്തില്‍ ഒരു നിരുപാധിക കീഴടങ്ങല്‍. കോണ്‍ഗ്രസിന്റെ വാഗ്ദാനം ദേവഗൗഡയും പാര്‍ട്ടിയും സ്വീകരിച്ച് കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും കര്‍ണാകത്തിലെ രാജ്ഭവനിലേക്കാണ് നീണ്ടിരിക്കുന്നത്. സംസ്ഥാനം ഇനി കാത്തിരിക്കുന്നത് ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനത്തിനാണ്.
കോണ്‍ഗ്രസ് നേതാക്കളും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെഡിഎസ് നേതാക്കളും വൈകിട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിക്കും. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപിയുടെ നേതാവ് യദ്യൂരപ്പയും ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണറെ കാണും.
കര്‍ണാടക ഗവര്‍ണറായ വജുഭായ് വാല ബിജെപിക്ക് പ്രിയപ്പെട്ടവനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആള്‍. ഗുജറാത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായിരുന്ന കാലത്ത് ഒരിക്കല്‍ നരേന്ദ്ര മോദിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുത്ത ചരിത്രം വരെയുണ്ട് വജുഭായ് വാലയ്ക്ക്. പിന്നീട് ഗുജറാത്തിലെ മോദി സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായും വജുഭായ് വാല പ്രവര്‍ത്തിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് എന്നതാണ് കീഴ്വഴക്കം. എന്നാല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവയിലോ മണിപ്പൂരിലോ ഈ ചട്ടം പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷയേറുന്നു. എന്നാല്‍ മോദിക്ക് പ്രിയപ്പെട്ട ഗവര്‍ണര്‍ ആരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് ഇനിയുളള മണിക്കൂറുകളിലെ ആകാംഷ.