അംഷിപോര കൊലപാതകം: തൊഴിലാളികളെ കൊലപ്പെടുത്തിയതിൽ മേജർ കുറ്റക്കാരൻ, കേസ് സൈനിക കോടതിയിലേക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൌരിയിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്. ഭീകരരാണ് കൊല നടത്തിയതെന്നാണ് ആദ്യം അവകാശപ്പെട്ടിരുന്നതെങ്കിലും മേജർ റാങ്കിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥനാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഇതോടെ വ്യക്തമായിട്ടുള്ളത്. ഷോപ്പിയാൻ ജില്ലയിൽ ഈ ജൂലൈയിലായിരുന്നു സംഭവം.
കൊല്ലപ്പെട്ട മൂന്നു പേരിൽ ഒരാൾ ജോലി തേടി ജന്മനാടായ രജൌരിയിലേക്ക് പോയ 16കാരനാണ്. ജൂലൈ 18ന് പുലർച്ചെ ഷോപ്പിയാനിലെ അംഷിപ്പൊരയിൽ വെച്ചാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ
സെപ്റ്റംബറിൽ, ഒരു അന്വേഷണ കോടതി "1990ലെ അഫ്സ്പ പ്രകാരം നിക്ഷിപ്തമായിരുന്ന അധികാരങ്ങളിൽ കവിഞ്ഞാണ് കൊല നടത്തിയത് എന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയിരുന്നു.

തുടർന്ന് തെളിവുകൾ പരിശോധിച്ചതോടെ സംഭവത്തിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥന് പങ്കുള്ളതായി കഴിഞ്ഞ ആഴ്ചയാണ് വ്യക്തമായത്. ഇതോടെ വിവിധ വകുപ്പുകൾ പ്രകാരം ഉദ്യോഗസ്ഥനെ വിചാരണ നടത്തി വരികയായിരുന്നു. തുടർന്ന് തെളിവുകൾ നോർത്തേൺ കമാൻഡിലെ ജിഒസി-ഇൻ-സി ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷിക്ക് കൈമാറിയതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ കേസ് അടുത്തഘടത്തിൽ സൈനിക കോടതിയിലേക്കാണ് കൈമാറുക. "തെളിവുകളുടെ പരിശോധന പൂർത്തിയായെന്നും
തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾ നിയമ ഉപദേഷ്ടാക്കളുമായി കൂടിയാലോചന നടത്തിവരികയാണെന്നും പ്രതിരോധ വക്താവ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
2020 ജൂലൈ 18 ന് പുലർച്ചെയാണ് അംഷിപോര സംഭവം നടന്നത്. 62 രാഷ്ട്രീയ റൈഫിൾസിലെ ഒരു മേജറും രണ്ട് സൈനികരുമാണ് പ്രാരംഭ ഏറ്റുമുട്ടൽ ആരംഭിച്ചതെങ്കിലും പിന്നീട് ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സംഘങ്ങളും അവർക്കൊപ്പം ചേരുകയായിരുന്നു.
സംഭവത്തിന് ശേഷം ജൂലൈ 19 ന്, 12 സെക്ടർ ആർആർ കമാൻഡർ ഒരു പത്രസമ്മേളനം നടത്തുകയും, ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 62 ആർആർ യൂണിറ്റിൽ നിന്നുള്ള വിവരങ്ങൾ സംബന്ധിച്ച് അംഷിപോറയിൽ നടത്തിയ തിരച്ചിലിനെത്തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് അറിയിച്ചത്. ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്തുവന്നത്.
ജൂലൈയിൽ തൊഴിൽ തേടി കശ്മീരിലേക്ക് പോയ ഇംതിയാസ് അഹമ്മദ്, അബ്രാർ അഹമ്മദ്, മുഹമ്മദ് ഇബ്രാർ എന്നീ മൂന്ന് പേരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതിപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. ജൂലൈ 16 വരെ മൊബൈൽ ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നുവെങ്കിലും ഇതിന് ശേഷം കുടുംബത്തിന് പിന്നീട് അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഫോട്ടോകൾ കണ്ടതായും ഇവരാണ് കാണാതായ മൂന്ന് അംഗങ്ങളാണെന്നും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഈ വാർത്ത പുറത്തുവന്നത് കശ്മീർ താഴ്വരയിലും രാജൗരിയിലും ഗുജ്ജാർ സമൂഹത്തിലും വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കരസേന ഒരു അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷണം ആരംഭിച്ചത്. ഇതിന് പുറമേ പോലീസും സ്വന്തം നിലയിൽ അന്വേഷണം നടത്തി.
പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയതായി സംശയിക്കുന്ന അജ്ഞാത തീവ്രവാദികളെ സംസ്‌കരിക്കുന്ന ബാരാമുള്ളയിലെ ഒരു ശ്മശാനത്തിലാണ് ഇവരെ സംസ്കരിച്ചിരുന്നത്. ഒക്ടോബറിൽ ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി പുറത്തെടുത്തു പരിശോധിച്ചതോടെ കുടുംബത്തിന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications