'കാമ്പസുകളെ അടിച്ചമർത്താനുള്ള നീക്കം അധികാര കസേരക്ക് ഇളക്കം തട്ടുന്നുവെന്ന ഭീതിയിൽ നിന്ന്'
എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടം ഇന്ത്യയെ ഇന്ത്യയാക്കി നിലനിർത്താനുള്ളതാണെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ പി രാജീവ്. കാമ്പസുകളെ അടിച്ചമർത്താനുള്ള നീക്കം അധികാര കസേരക്ക് ഇളക്കം തട്ടുന്നുവെന്ന ഭീതിയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേരളത്തില്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേയും പി രാജീവ് വിമര്‍ശനം ഉന്നയിക്കുന്നു. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചിലരുടെ ഹർത്താലാഹ്വാനങ്ങൾ മത ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതും വിശാലയോജിപ്പോടെയുള്ള ജനകീയ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താനുമാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
പി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടം ഇന്ത്യയെ ഇന്ത്യയാക്കി നിലനിർത്താനുള്ളതാണ്. ഇന്ത്യയെ പാകിസ്ഥാൻവൽക്കരിക്കാനുള്ള, മത രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനിൽപ്പാണ്. കാമ്പസുകളെ അടിച്ചമർത്താനുള്ള നീക്കം അധികാര കസേരക്ക് ഇളക്കം തട്ടുന്നുവെന്ന ഭീതിയിൽ നിന്നാണ്.
പൗരത്വം മതാടിസ്ഥാനത്തിൽ നിർണ്ണയിക്കാനുള്ള നിയമ ഭേദഗതിക്കെതിരായ നീക്കം മതനിരപേക്ഷമായിരിക്കണം. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചിലരുടെ ഹർത്താലാഹ്വാനങ്ങൾ മത ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതും വിശാലയോജിപ്പോടെയുള്ള ജനകീയ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താനമാണെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഭരണഘടന ഉയർത്തിപ്പിടിച്ച് നമുക്ക് ഇന്ത്യയെ കാത്തുസൂക്ഷിക്കാം.












Click it and Unblock the Notifications