മജ്നു മാറി റോമിയോ വന്നു... കമിതാക്കളെ പിടിയ്ക്കാൻ ആന്റി റോമിയോ സ്ക്വാർഡ് !!!
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആന്റി-റോമിയോ സ്‌ക്വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.
മീറത്ത്: പുതിയ മുഖ്യമന്ത്രി അധികാരമേറ്റടുത്തതോടെ പുതിയ നിയമപരിഷ്‌ക്കാരങ്ങളും ഉത്തര്‍ പ്രദേശില്‍ വ്യാപകമാകുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആന്റി-റോമിയോ സ്‌ക്വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. മീറത്ത് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ സ്‌ക്വാര്‍ഡിന്റെ പ്രവര്‍ത്തനം ഉണ്ടാവുക. കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നിലും കൂട്ടു കൂടി നില്‍ക്കുന്ന ആണ്‍ കുട്ടികളെ നിരീക്ഷിയ്ക്കും. സ്ത്രീകളെ കമന്റടിയ്ക്കുന്നതോ, ശല്യം ചെയ്യുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് ചെയ്യാന്‍ അടക്കമുള്ള അധികാരം സ്‌ക്വാര്‍ഡിന് ഉണ്ട്.
യു പി മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് സ്‌ക്വാര്‍ഡിന്റെ രൂപീകരണം. സ്ത്രീ സുരക്ഷയാണ് സ്‌ക്വാര്‍്ഡ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ അപമാനിയ്ക്കപ്പെടുന്നതും, ആക്രമണങ്ങള്‍ ഉണ്ടാകുന്നത് തടയും. കോളേജുകളിലും, ഓഫീസ് പരിസരങ്ങളിലും സുരക്ഷ ശക്തമാക്കും.
സ്ത്രീകള്‍ കടന്ന് പോകുന്ന വഴിയില്‍ കൂട്ടം കൂടി നിന്ന് കമന്റടിയ്ക്കുന്ന ആണുങ്ങള്‍ ആന്റി റോമിയോ സ്‌ക്വാര്‍ഡിന്റെ കയ്യുടെ ചൂടറിയും. പാര്‍ക്കുകളിലും റെസ്റ്റോറന്റിലും ഇരിയ്ക്കുന്ന കമിതാക്കളേയും സ്‌ക്വാര്‍ഡ് പൊക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ ആണെങ്കിലും രക്ഷിതാക്കളെ വിവരം അറിയിക്കും.
വ്യക്തി സ്വാതന്ത്ര്യത്തിന് എതിരായണ് പോലീസിന്റെ നടപടി എന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. കോളേജിന് പുറത്ത് സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്തിനാണ് ഇവിടെ നില്‍ക്കുന്നത് എന്ന് പോലും അന്വേഷിയ്ക്കാതെയാണ് തന്നെ പോലീസ് പിടിച്ച് കൊണ്ടുപോയത് എന്ന് യുവാവ് ആരോപിയ്ക്കുന്നു. രക്ഷിതാക്കള്‍ എത്തിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.
പ്രായപൂര്‍ത്തിയായ യുവതി യുവാക്കളെ ഒന്നിച്ച് കണ്ടാല്‍ സ്‌ക്വാര്‍ഡ് ചോദ്യം ചെയ്യും. ഇത് തെറ്റാണെന്നാണ് പല രക്ഷിതാക്കളുടേയും അഭിപ്രായം, എന്നാല്‍ തീവ്ര ഹിന്ദു, ഇസ്ലാം പക്ഷക്കാര്‍ ഈ നടപടിയോട് യോജിയ്ക്കുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും ഒന്നിച്ച് ഇരിയ്ക്കുന്ന പതിവില്ലെന്നാണ് ഇവരുടെ പക്ഷം.
നേരത്തെ യുപി സര്‍ക്കാര്‍ നടപ്പിലാക്കുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വലിയ്ക്കുകയും ചെയ്ത ഓപ്പറേഷന്‍ മജ്‌നു തന്നെയാണ് പുതിയ പേരില്‍ നടപ്പാക്കുന്നതെന്നും ആരോപണങ്ങള്‍ ഉണ്ട്. എന്തായാലും തീവ്ര ഹിന്ദുത്വ നിലപാടുകള്‍ തുടരാന്‍ തന്നെയാണ് മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയുടെ തീരുമാനം.