ആന്റിബയോട്ടിക് ദുരുപയോഗം വൻ ദുരന്തത്തിലേക്ക്; ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങരുതെന്ന് ഐസിഎംആർ
സ്വയം ചികിത്സയും ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗവും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് വഴിവെക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സംഘമിത്ര പതി. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച മാധ്യമപര്യടനത്തിന്റെ ഭാഗമായി ഭുവനേശ്വറിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മരുന്നുകളോട് പ്രതികരിക്കാത്ത 'സൂപ്പർ ബഗ്ഗുകൾ' രൂപപ്പെടാൻ ഇത്തരത്തിലുള്ള അശാസ്ത്രീയ മരുന്ന് ഉപയോഗം കാരണമാകുന്നുണ്ട്. കൃത്യമായ രോഗനിർണയമില്ലാതെ കഴിക്കുന്ന ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി കൈവരിക്കുന്നതോടെ സാധാരണ മരുന്നുകൾ ഫലിക്കാതെ വരികയും, ഉയർന്ന ഡോസിലുള്ള മരുന്നുകൾ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. നിർദേശങ്ങളുണ്ടായിട്ടും കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്ന പ്രവണത തുടരുന്നത് തടയാൻ സ്കൂൾതലം മുതൽ ബോധവൽക്കരണം ശക്തമാക്കണമെന്ന് അവർ വ്യക്തമാക്കി.

മറ്റു പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
കോവിഡ് വാക്സിൻ സുരക്ഷിതം: വാക്സിൻ എടുത്തതിനെത്തുടർന്ന് ഹൃദയാഘാതവും മരണങ്ങളും വർധിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടി ഡോ. പതി വ്യക്തമാക്കി.
പാമ്പുകടി മരണങ്ങൾ തടയാൻ ഡ്രോൺ വഴി പ്രതിവിഷം: രാജ്യത്ത് പ്രതിവർഷം അരലക്ഷത്തിലധികം (58,000) ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്ന സാഹചര്യത്തിലാണ് ICMR പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ ആറ് പ്രമുഖ സ്ഥാപനങ്ങൾ പങ്കാളികളാകുന്ന ഈ പദ്ധതിയിൽ, പ്രതിവിഷം (Anti-snake venom) സമയബന്ധിതമായി എത്തിക്കാൻ ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിക്കും.
ശരീരത്തിലെത്തുന്ന നാനോ പ്ലാസ്റ്റിക്; പഠനം ആരംഭിക്കുന്നു: കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യശരീരത്തിലെത്തുന്ന നാനോ പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ICMR വിദഗ്ധ പഠനം തുടങ്ങുന്നു. ഡോ. മഹേഷ് ചന്ദ്ര സാഹുവിന്റെ മേൽനോട്ടത്തിൽ പൂനെ, ഭുവനേശ്വർ, ഉജ്ജയിൻ, ഭോപ്പാൽ എന്നിവിടങ്ങളിലാണ് പഠനത്തിന്റെ ആദ്യഘട്ടം നടക്കുക.
കേരളത്തിലെ രോഗനിരീക്ഷണം മാതൃകാപരം: കേരളത്തിൽ നിപ പോലെയുള്ള അപൂർവ്വ രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് രോഗവ്യാപനം കൂടുതലായതുകൊണ്ടല്ല, മറിച്ച് ശക്തമായ പ്രാദേശിക രോഗനിരീക്ഷണ സംവിധാനം (Surveillance) ഉള്ളതുകൊണ്ടാണെന്ന് ഡോ. പതി ചൂണ്ടിക്കാട്ടി. പുതിയ വൈറസ് വകഭേദങ്ങൾ നേരത്തെ തിരിച്ചറിയുന്ന ദക്ഷിണാഫ്രിക്കയുടെ മാതൃക പോലെയാണിതെന്നും, യാത്രകളും രാജ്യാന്തര സമ്പർക്കങ്ങളും വർധിച്ച കാലത്ത് ഇത്തരം ജാഗ്രത അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.




Click it and Unblock the Notifications
