Get Updates
Get notified of breaking news, exclusive insights, and must-see stories!

2 മാസത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാം മുഖ്യമന്ത്രി; ബിജെപി രണ്ടും കല്‍പ്പിച്ച്, ഫലം തിരിച്ചടിയാകുമോ

ന്യൂഡല്‍ഹി: സമീപകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് അപ്രതീക്ഷിതമായ കാര്യങ്ങള്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസെടുക്കയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായത്. ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും.

ജനുവരി 31നാണ് ഹേമന്ത് സോറനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്തത്. ഭൂമി അഴിമതിക്കേസിലായിരുന്നു നടപടി. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതും ഇഡിയാണ്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ട് മുഖ്യമന്ത്രിമാര്‍ അഴിമതി കേസില്‍ അറസ്റ്റിലായി എന്ന പ്രത്യേകതയുമുണ്ട്. അതേസമയം, രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

arvind-kejriwal-soren

അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി രംഗത്തുവന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. സ്ഥാപകനാണ് കെജ്രിവാള്‍. അദ്ദേഹം അഴിമതി കേസില്‍ അറസ്റ്റിലായി എന്നത് ആശ്ചര്യകരമാണ്. കഴിഞ്ഞ ദിവസം ഇതേ കേസില്‍ തെലങ്കാനയിലെ ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരുകയാണ്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാസങ്ങള്‍ക്ക് മുമ്പ് ഇഡി അറസ്റ്റ് ചെയ്തിരുന്നു. സത്യേന്ദര്‍ ജെയ്ന്‍, സഞ്ജയ് സിങ് തുടങ്ങിയ എഎപിയുടെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തു. എല്ലാവരും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ കെജ്രിവാളിന് ജാമ്യം ലഭിക്കുമോ എന്ന ആശങ്ക എഎപി നേതാക്കള്‍ക്കുണ്ട്.

കെജ്രിവാളിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഒമ്പത് തവണ നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് അദ്ദേഹം ഹാജരായിരുന്നില്ല. ആദ്യം കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടായെങ്കിലും വീണ്ടും സമന്‍സ് ലഭിച്ച വേളയില്‍ കെജ്രിവാളിന് കോടതിയില്‍ നിന്ന് തിരിച്ചടിയായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഇന്ന് ഹൈക്കോടതി തടഞ്ഞില്ല.

തൊട്ടുപിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ കെജ്രിവാളിന്റെ വസതിയിലെത്തിയത്. വീട്ടിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും ഫോണുകള്‍ ഇഡി ഉദ്യോഗസ്ഥര്‍ വാങ്ങി വച്ചു. അല്‍പ്പ നേരം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് നിരവധി എഎപി പ്രവര്‍ത്തകര്‍ വസതിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, കെജ്രിവാളിന്റെ അറസ്റ്റ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് നേട്ടമാകുക എന്ന് കണ്ടറിയണം. സഹതാപ തരംഗത്തില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും എഎപി-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമോ എന്നും അറിയേണ്ടതുണ്ട്. 2019ല്‍ ഏഴും ബിജെപിയാണ് പിടിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും പ്രമുഖരെ അറസ്റ്റ് ചെയ്യുന്നതില്‍ ബിജെപി കാണിക്കുന്ന ധൈര്യമാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുകയാണ്. മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി അറസ്റ്റിലായി ജയിലിലാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യാനാണ് ബിജെപിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+