മുഖ്യമന്ത്രിമാരടക്കം പോര, വോട്ട് വീഴാൻ മോദി തന്നെ രക്ഷ; മോദിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി
ദില്ലി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ മോദിയുടെ ജനപ്രീതി ഉയർത്തികാട്ടി വോട്ട് തേടാൻ ബി ജെ പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം മുഖ്യമന്ത്രിക്കും മറ്റ് നേതാക്കൾക്കും സ്വീകാര്യത ഇല്ലെന്ന പാർട്ടി ആഭ്യന്തര സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയായിരുന്നു ബി ജെ പി സർവ്വേ നടത്തിയത്. ഇതിൽ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കൾക്ക് പോലും പിന്തുണ ഇല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ നേതാക്കൾക്ക് അടക്കം 25 ശതമാനത്തിലധികം ജനപ്രീതിയില്ലെന്നാണ് സർവ്വേയിലെ കണ്ടെത്തൽ . ഈ സാഹചര്യത്തിലാണ് മോദിയെ മുൻനിർത്തി തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി ഒരുങ്ങുന്നത്.
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ. അടുത്ത വർഷം ആദ്യം തെലങ്കാന, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിൽ മോദി തന്നെയാകും പാർട്ടിയുടെ മുഖം. കേന്ദ്ര പദ്ധതികളായിരിക്കും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ തുറുപ്പ് ചീട്ടാവുക. ഇരട്ട എൻജിൻ സർക്കാർ എന്ന എന്ന ആശയവും ആവർത്തിക്കും.

അതേസമയം സർവ്വേയിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റിയേക്കുമോയെന്നുള്ള ചർച്ചകൾ ശക്തമായിട്ടുണ്ട്. നേരത്തേ ഗുജറാത്തിലേയും ത്രിപുരയിലേയും മുഖ്യമന്ത്രിമാരെ ബി ജെ പി നേതൃത്വം മാറ്റിയിരുന്നു. കർണാടകത്തിൽ ബസവരാജ് ബൊമ്മിക്കെതിരേയും മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനെതിരെ സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്.

ബസവരാജ് ബൊമ്മിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി നേരിടുമെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ആർ എസ് എസ് നേതൃത്വത്തിനും ബൊമ്മിയെ താത്പര്യമില്ല. ദക്ഷിണേന്ത്യയിൽ ബി ജെ പി കരുത്തരായ ഏക സംസ്ഥാനത്ത് സംഘപരിവാർ പശ്ചാത്തലമുള്ള നേതാവ് വരണമെന്നതാണ് ആർ എസ് എസ് ആവശ്യപ്പെടുന്നത്. അതേസമയം ഇപ്പോൾ ബൊമ്മിയെ മാറ്റിയേക്കില്ലെന്നാണ് സൂചന. ബൊമ്മിയെ മാറ്റുന്നത് പ്രതിപക്ഷത്തിന് ആയുധം നൽകുന്നതിന് തുല്യമാകുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വം കരുതുന്നത്.

മധ്യപ്രദേശിൽ ചൗഹാന് പകരം യുവ നേതാക്കളെ നിയമിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം പിടിച്ച മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതി കൂടി കണക്കിലെടുത്തായിരുന്നു കഴിഞ്ഞ തവണ അദ്ദേഹത്തെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. എന്നാൽ ചൗഹാന്റെ ജനപ്രീതി ഇടിഞ്ഞെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാനെന്ന നിലയിൽ പുതിയ നേതാവിനെ നിയമിക്കണമെന്നും നേതാക്കൾ പറഞ്ഞു. ദേശീയ നേതൃത്വത്തെ ഇക്കാര്യം സംസ്ഥാന നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ചൗഹാനെ ഇപ്പോൾ മാറ്റാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ












Click it and Unblock the Notifications