അയോധ്യ തര്‍ക്കം; കേസ് മാര്‍ച്ച് 14ലേക്ക് മാറ്റി, രേഖകള്‍ കോടതിയിലെത്തിച്ചില്ല
ദില്ലി: ബാബറി മസ്ജിദ്-രാമജന്മ ഭൂമി കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി. വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകളും വിവര്‍ത്തന കുറിപ്പുകളും ഇതുവരെ കോടിതിയുടെ മുമ്പാകെ എത്തിയിട്ടില്ല. തുടര്‍ന്നാണ് കേസ് മാറ്റിയത്.
ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്എ നജീബ് എന്നിവരുമുണ്ട്.
പുതിയ ഭൂമി വിവാദമായിട്ടാണ് തങ്ങള്‍ ഈ കേസ് പരിഗണിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ നീളുന്ന വിവാദങ്ങള്‍ കോടതി ഗൗരവത്തിലെടുക്കുന്നില്ല എന്ന സൂചനയാണ് ജഡ്ജിമാര്‍ നല്‍കിയത്. കൂടുതല്‍ കക്ഷികളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ഇനി അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ബാബറി മസ്ജിദ് നിന്ന സ്ഥലം മൂന്നായി ഭാഗിച്ച് അലഹാബാദ് ഹൈക്കോടതി 2010ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷം 2019 ജൂലൈ കഴിഞ്ഞിട്ട് കേസ് പരിഗണിച്ചാല്‍ മതിയെന്നും സുന്നി വഖഫ് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി തള്ളുകയായിരുന്നു.
അയോധ്യയില്‍ ബാബറി മസ്ജിദ് നിന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കാമെന്നും ലഖ്‌നോവില്‍ പള്ളി പണിയാന്‍ സൗകര്യമൊരുക്കിയാല്‍ മതിയെന്നും ഷിയാ വഖഫ് ബോര്‍ഡ് നവംബറില്‍ കോടതിയെ ബോധിപ്പിരുന്നു. ഈ വാദത്തിനെതിരേ മുസ്ലിംസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.