അഞ്ചേക്കർ ഭൂമി ദാനമല്ല, നഷ്ടപരിഹാരം! അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി മുൻ കർസേവകൻ മുഹമ്മദ് ആമിർ
ദില്ലി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് അസദുദ്ദീന്‍ ഒവൈസിക്ക് മറുപടി നല്‍കി മുന്‍ കര്‍സേവകനായ മുഹമ്മദ് ആമിര്‍. ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ ഒരാളായ ബാല്‍ബീര്‍ സിംഗ് പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. സുപ്രീം കോടതി മുസ്ലീംകള്‍ക്ക് അനുവദിച്ച ഭൂമി ദാനമല്ലെന്നും അത് നഷ്ടപരിഹാരമാണ് എന്നുമാണ് ആമിര്‍ പ്രതികരിച്ചിരിക്കുന്നത്. അത് മുസ്ലീംകള്‍ സ്വീകരിക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.
അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലീംമിന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നത്. നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് മുസ്ലീംങ്ങള്‍ പോരാടിയത് എന്നും ഇല്ലാതെ ഭൂമി ദാനം സ്വീകരിക്കാനല്ല എന്നുമാണ് ഒവൈസി പ്രതികരിച്ചിരുന്നത്.

ഉത്തര്‍ പ്രദേശില്‍ അഞ്ചേക്കര്‍ ഭൂമി സ്വന്തമായി വാങ്ങിക്കാന്‍ സാധിക്കാത്ത അവസ്ഥ മുസ്ലീംകള്‍ക്ക് ഇല്ലെന്നും തങ്ങളും ഈ രാജ്യത്തെ ഒന്നാംനിര പൗരന്മാര്‍ തന്നെയാണെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. ഈ പ്രതികരണത്തിനെതിരെയാണ് മുഹമ്മദ് ആമിര്‍ രംഗത്ത് വന്നിരിക്കുന്നത്. 1992 ഡിസംബര്‍ ഒന്നിന് അയോധ്യയില്‍ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് കര്‍സേവകരില്‍ ഒരാളായിരുന്നു മുഹമ്മദ് അമീര്‍.
പള്ളി തകര്‍ക്കപ്പെട്ട ദിവസമായ ഡിസംബര്‍ 6ന് പള്ളി മിനാരത്തില്‍ ആദ്യം കയറിയത് താനാണ് എന്നാണ് ആമിര്‍ അവകാശപ്പെടുന്നത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു നായകനുളള സ്വീകരണമാണ് ലഭിച്ചതെന്നും ആമിര്‍ പറയുന്നു. മുസ്ലീം യുവതിയെ വിവാഹം കഴിച്ച ആമിര്‍ ഇസ്ലാം മതപഠനത്തിനായി സ്‌കൂള്‍ നടത്തുകയാണ്. സഹോദരന്‍ മുഹമ്മദ് ഉമറുമായി ചേര്‍ന്ന് ഇതുവരെ 100 പള്ളികളാണ് ആമിര്‍ പണികഴിപ്പിച്ചിട്ടുളളത്.












Click it and Unblock the Notifications