ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; ഡബിൾ ഡെക്കറിന്റെ കരാറിനായി അദാനി, 665 കോടി നിർദ്ദേശിച്ചു
ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയിലെ 665.61 കോടി രൂപയുടെ നിർമ്മാണ ജോലികൾക്കായി ഏറ്റവും കുറഞ്ഞ തുക നിർദ്ദേശിച്ച കമ്പനിയായി അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള സെമിൻഡിയ പ്രോജക്റ്റ്സ് ലിമിറ്റഡ്. കർണാടക റെയിൽ അടിസ്ഥാനസൗകര്യ വികസന കമ്പനി 671.65 കോടി രൂപയാണ് ഈ ജോലികൾക്കായി കണക്കാക്കിയിരുന്നത്.
സെമിൻഡിയ പ്രോജക്റ്റ്സ് ലിമിറ്റഡ് 665.61 കോടി രൂപയാണ് നിർദ്ദേശിച്ചത്. രണ്ടാമത്തെ കുറഞ്ഞ തുക നിർദ്ദേശിച്ചത് റെയിൽ വികാസ് നിഗം ലിമിറ്റഡാണ്. അവർ 759.05 കോടി രൂപയാണ് നിർദ്ദേശിച്ചത്. കരാർ ലഭിക്കുന്ന കമ്പനിക്ക് നിർമ്മാണം പൂർത്തിയാക്കാൻ 24 മാസമാണ് സമയം. കഴിഞ്ഞ ഡിസംബറിൽ സെൻട്രൽ സിൽക്ക് ബോർഡ് മുതൽ ഹെബ്ബാൾ വരെയുള്ള 16.75 കിലോമീറ്റർ തുരങ്ക റോഡ് പദ്ധതിയുടെ രണ്ട് ഭാഗങ്ങളിലും അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റവും കുറഞ്ഞ തുക നിർദേശിച്ചിരുന്നു.

എന്നാൽ ഈ കരാറുകൾ ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ല. നേരത്തെ ഓഗസ്‌റ്റ് 23ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ബെംഗളൂരുവിലെ സദാശിവനഗറിലുള്ള കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്നാണ് ശിവകുമാർ പറഞ്ഞത്.
പുതിയ കരാറിൽ ബെണ്ണിഗാനഹള്ളി മുതൽ ചിക്കബാണവര വരെയുള്ള രണ്ടാം ഇടനാഴിയിൽ 7.8 കിലോമീറ്റർ നീളമുള്ള ഉയർന്ന റെയിൽപ്പാതയും നിർമിക്കും. ഈ പദ്ധതിയിലെ പ്രധാന ഭാഗം മാത്തികെരെയിലെ ടേബിൾ ഡെക്കർ റെയിൽ-റോഡ് മേൽപ്പാലമാണ്. ഇതിനൊപ്പം ഡബിൾ ഡെക്കർ റെയിൽവേ സ്‌റ്റേഷനും നിർമിക്കും.
മാത്തികെരെയും യശ്വന്ത്പുരയും തമ്മിലുള്ള മോഹൻ കുമാർ റോഡിൽ ഏകദേശം 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ ഘടനയാണ് നിർമ്മിക്കുന്നത്. താഴത്തെ നില റോഡ് ഗതാഗതത്തിനും മുകളിലെ നില സബർബൻ റെയിൽ ഗതാഗതത്തിനുമാണ് ഉപയോഗിക്കുക. ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് സ്ഥലപരിമിതി പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നാലാം ഇടനാഴിയിലെ ഒന്നാം ഭാഗത്തിന്റെ നിർമ്മാണത്തിനായി ആർഎൻഎസ്-ജിപിഎൽ സംയുക്ത സംരംഭം ഏകദേശം 342 കോടി രൂപയാണ് നിർദ്ദേശിച്ചത്. ഈ ഭാഗത്തേക്ക് ടെൻഡർ സമർപ്പിച്ച ഏക കമ്പനിയാണിത്. ബെണ്ണിഗാനഹള്ളി മുതൽ ജക്കൂർ വരെയുള്ള 6.2 കിലോമീറ്റർ ഭൂനിരപ്പിലുള്ള റെയിൽപ്പാതയും 3.6 കിലോമീറ്റർ ഉയർന്ന റെയിൽപ്പാതയും ഇതിൽ ഉൾപ്പെടുന്നു.
ഒരു കമ്പനി മാത്രമാണ് ടെൻഡർ നൽകിയതെങ്കിലും നിർദ്ദേശിച്ച തുക യുക്തിസഹമാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നും കർണാടക റെയിൽ അടിസ്ഥാനസൗകര്യ വികസന കമ്പനി അധികൃതർ അറിയിച്ചു. കൂടാതെ നാലാം ഇടനാഴിയിലെ ഹീലാലിഗെ മുതൽ രാജാനുകുണ്ടെ വരെയുള്ള രണ്ടാം ഭാഗത്തിന്റെ ടെൻഡറും ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹീലാലിഗെ മുതൽ ബെല്ലന്ദൂർ വരെയുള്ള 12.6 കിലോമീറ്റർ ഭൂനിരപ്പിലുള്ള റെയിൽപ്പാതയാണ് ഇതിൽ ഉൾപ്പെടുന്നത്. ചിക്കബാണവരയ്ക്ക് സമീപമുള്ള സൊളദേവനഹള്ളിയിൽ സബർബൻ ട്രെയിനുകൾ വാങ്ങുന്നതിനും ട്രെയിൻ പരിപാലന കേന്ദ്രം നിർമ്മിക്കുന്നതിനുമായി ഏകദേശം 200 കോടി രൂപയുടെ കരാറും ഉടൻ അന്തിമമാക്കും.
നാലാം ഇടനാഴിയിലെ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിനായി 59.61 കോടി രൂപയുടെയും 49.55 കോടി രൂപയുടെയും രണ്ട് പദ്ധതികളും അന്തിമമാക്കും. ബെണ്ണിഗാനഹള്ളി മുതൽ ചിക്കബാണവര വരെയുള്ള റെയിൽപ്പാതയിലെ യശ്വന്ത്പുര-ചിക്കബാണവര ഭാഗത്തെ നിർമാണ ജോലികൾ 106 കോടി രൂപയ്ക്ക് പിജെബി എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകി.
ബയ്യപ്പനഹള്ളി-ഹെബ്ബാൾ ഭാഗത്തെ ജോലികൾ പിജെബി എൻജിനീയേഴ്‌സും സിവിസിസിയും ചേർന്ന സംയുക്ത കമ്പനിക്ക് 263 കോടി രൂപയ്ക്ക് നൽകി. എട്ട് റെയിൽവേ സ്‌റ്റേഷനുകൾ ഉൾപ്പെടുന്ന രണ്ടാം ഇടനാഴിയിലെ മറ്റൊരു ഭാഗത്തിന്റെ 501.25 കോടി രൂപയുടെ കരാർ എൻ.സി.സി ലിമിറ്റഡിന് ലഭിച്ചു. അതേസമയം, സബർബൻ റെയിൽ പദ്ധതിയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുകയാണ് യാത്രക്കാർ.




Click it and Unblock the Notifications