ബെംഗളൂരുവിലെ ഗതാഗത കുരുക്ക് അഴിയാൻ കാത്തിരിക്കണം; സബർബൻ പദ്ധതി ഇഴയുന്നു, കാരണം ഈ വീഴ്‌ച?
ബെംഗളൂരു: മെട്രോ പോലെ തന്നെ നഗരം കാത്തിരിക്കുന്ന സബർബൻ റെയിൽ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. കാലങ്ങളായി ബെംഗളൂരു നിവാസികൾ ആവശ്യപ്പെടുന്ന ഈ പദ്ധതിക്ക് പക്ഷേ ഇതുവരെയും പ്രതീക്ഷിച്ച വേഗം കൈവരിക്കാൻ സാധിച്ചിട്ടില്ല. സബർബൻ റെയിൽവേയുടെ മെല്ലെപ്പോക്കിന് പിന്നിൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡിന്റെ സ്ഥലമെടുപ്പിലെ കാലതാമസവും സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ വീഴ്‌ചയുമെന്നാണ് ആക്ഷേപം.
നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പൊതുഗതാഗത പദ്ധതിയെ ഈ പ്രശ്‌നങ്ങൾ കാര്യമായി ബാധിച്ചതായി കർണാടക സർക്കാർ തന്നെ വിലയിരുത്തുന്നു. ഈ വർഷമാദ്യം ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) കരാർ റദ്ദാക്കിയത് പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. ബിഎസ്ആർപിയുടെ നോഡൽ ഏജൻസിയായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന് (കെ-റൈഡ്) തടസ്സങ്ങളില്ലാത്ത പ്രവർത്തന മേഖലകളും മതിയായ ഭൂമിയും കൈമാറുന്നതിൽ വന്ന വീഴ്‌ച എൽ ആൻഡ് ടി ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ടും നാലും ഇടനാഴികൾക്കായി 16,000 കോടി രൂപയുടെ പദ്ധതിക്ക് അടുത്തിടെ മന്ത്രിസഭ പുനർ ടെൻഡറിന് അംഗീകാരം നൽകിയിരുന്നു. ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് (ഐഡിഡി) സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഈ രണ്ട് ഇടനാഴികൾക്കും കൂടി ആകെ 283.1 ഏക്കർ ഭൂമി ആവശ്യമാണ്. ഇതിൽ 218.5 ഏക്കർ കെ-റൈഡിന് കൈമാറിയിട്ടുണ്ട്; ശേഷിക്കുന്ന ഭൂമിയുടെ കൈമാറ്റം 2023 മുതൽ നിലച്ചിരിക്കുകയാണ്.
റിപ്പോർട്ട് രേഖപ്പെടുത്തുന്നത് അനുസരിച്ച്, രണ്ടാം ഇടനാഴിക്ക് ഏകദേശം 9 കിലോമീറ്റർ ദൂരവും നാലാം ഇടനാഴിക്ക് ഏകദേശം 12 കിലോമീറ്റർ ദൂരവുമാണ് ഉണ്ടാവുക. എന്നാൽ കഴിഞ്ഞ കാലങ്ങളിലെ സ്ഥലമെടുപ്പിലെ കാലതാമസം ഈ രണ്ട് ഇടനാഴികളിലെയും നിർമ്മാണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
റെയിൽവേയുടെ നിർദ്ദേശപ്രകാരമുള്ള അലൈൻമെന്റ് മാറ്റങ്ങൾ കാരണം അധിക സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് കെ-റൈഡ് കെഐഎഡിബിയുടെ ഇടപെടൽ തേടിയിരുന്നു. 2023 സെപ്റ്റംബറിൽ പുതിയ ട്രാക്കുകൾ ഉൾപ്പെടുത്താൻ റെയിൽവേ എടുത്ത തീരുമാനം പദ്ധതിയെ 4.6 മീറ്റർ പുറത്തേക്ക് നീങ്ങാൻ കാരണമായി. ഇത് 7.5 ഏക്കർ അധിക സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ നിർബന്ധിതമാക്കിയിരുന്നു.
മാത്രമല്ല സ്ഥലമെടുപ്പ് ചെലവ് അനിയന്ത്രിതമായി കുതിച്ചുയരുന്നതും ഒരു പ്രധാന പ്രശ്‌നമായി കണക്കാക്കുന്നു. രണ്ടാം ഇടനാഴിക്ക് ആവശ്യമായ 5.8 ഏക്കർ സ്ഥലവും നാലാം ഇടനാഴിക്ക് ആവശ്യമായ 49.4 ഏക്കർ സ്ഥലവും കെഐഎഡിബിക്ക് ഇതുവരെ പൂർണമായി ഏറ്റെടുക്കാൻ സാധിച്ചിട്ടില്ല. ഉയർന്ന ഭൂമി വില കാര്യമായ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. അതും പദ്ധതിക്ക് തിരിച്ചടിയാവുന്നുണ്ട്.
ആദ്യം തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) 1470 കോടി രൂപയാണ് സ്ഥലമെടുപ്പ്, പുനരധിവാസ ചെലവുകൾക്കായി കണക്കാക്കിയിരുന്നത്. എന്നാൽ ഈ സ്ഥലം ഏറ്റെടുക്കൽ ചെലവ് ഏകദേശം 5000 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. അതായത് മൂന്നിരട്ടിയോളം ചെലവുകൾ കുതിച്ചുയർന്നു എന്നർത്ഥം. ഇതാണ് പദ്ധതിയെ പിന്നോട്ട് വലിക്കുന്ന ഘടകം.
റെയിൽവേയും കർണാടക സർക്കാരും തമ്മിലുള്ള കരാർ അനുസരിച്ച് സ്ഥലമേറ്റെടുപ്പിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കണം. ഈ സാമ്പത്തിക പ്രതിസന്ധിയാണ് മറ്റ് ഇടനാഴികളെയും ബാധിച്ചത്. നിലവിൽ മൂന്ന് ഇടനാഴികളിലെ സ്ഥലമെടുപ്പ് നിർത്തിവെക്കാൻ ധനവകുപ്പ് ഐഡിഡിയെയും കെ-റൈഡിനെയും നിർദ്ദേശിച്ചിരിക്കുകയാണ്. എങ്കിലും പദ്ധതി അൽപ്പം വൈകിയാലും നല്ല നിലയിൽ നടപ്പാവും എന്നാണ് ബെംഗളൂരു നിവാസികൾ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications