അടുത്ത വിക്കറ്റ് തെറിച്ചു; രാജിവെച്ച എംഎൽഎ ബിജെപിയിൽ ,ഗുജറാത്തിൽ അന്തംവിട്ട് കോൺഗ്രസ്
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ കോൺഗ്രസിനെ ഞെട്ടിച്ച് മറ്റൊരു നേതാവ് കൂടി ബി ജെ പിയിൽ ചേർന്നു. പാട്ടീദാർ നേതാവായ ഹർഷദ് റിബാദിയ ആണ് ബി ജെ പിയിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി ജെ പി ജനറൽ സെക്രട്ടറി പ്രദിപ് സിൻഹ് വഗേല റിബാദിയയെ സ്വാഗതം ചെയ്തു.
റിബാദിയയ്ക്കൊപ്പം ജുനഗഡ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെഹ്‌സാന താലൂക്ക് പ്രസിഡന്റ്, കിസാൻ മോർച്ച നേതാക്കൾ തുടങ്ങി നിരവധി പ്രാദേശിക കോൺഗ്രസ് നേതാക്കളും ബി ജെ പിയിൽ ചേർന്നു.

കഴിഞ്ഞ ദിവസം റിബാദിയ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേന്ദ്രസർക്കാരിന്റേയും മോദിയുടേയും കർഷക അനുകൂല നിലപാടിൽ ആകൃഷ്ണനായാണ് താൻ ബി ജെ പിയിൽ ചേർന്നതെന്ന് റിബാദിയ പ്രതികരിച്ചു. സൗരാഷ്ട്ര മേഖലയിലുള്ള ജുനഗഡ് ജില്ലയിലെ വിസവദാർ സീറ്റിൽ നിന്നുള്ള എം എൽ എയായിരുന്നു റിബാദിയ. ബി ജെ പിയിൽ ചേർന്ന പിന്നാലെ അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷവിമർശനവും ഉയർത്തി.

കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് റിബാദിയ പറഞ്ഞു. എന്റെ പ്രദേശത്തുള്ള കർഷകർക്ക് പകൽ സമയത്ത് വൈദ്യുതി ലഭ്യമാക്കണമെന്ന എന്റെ അപേക്ഷ ബി ജെ പി സർക്കാർ പരിഗണിച്ചു. അത്തരത്തിലുള്ള നിരവധി കാര്യങ്ങളാണ് തന്നെ ബി ജെ പിയിലേക്ക് ആകർഷിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരും, റിബാദിയ പറഞ്ഞു.

പട്ടേൽ സമുദായത്തിന് സ്വാധീനമുള്ള മേഖലയാണ് വിസവദാർ. 2017 ൽ ഇവിടെ മികച്ച ഭൂരിപക്ഷത്തിലായിരുന്നു റിബാദിയ വിജയിച്ചത്. റിബാദിയയുടെ വരവ് സമുദായ വോട്ടുകൾ അനുകൂലമാകാൻ കാരണമാകുമെന്നാണ് ബി ജെ പി കരുതുന്നത്. പട്ടേൽ സമുദായത്തിലെ കൂടുതൽ നേതാക്കളേയും പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമവും ബി ജെ പി ഇവിടെ നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സമുദായമാണ് പട്ടേൽ വിഭാഗം. നേരത്തേ ബി ജെ പിയെ പിന്തുണച്ച് പോന്നിരുന്ന സമുദായം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു. പട്ടേൽ പ്രക്ഷോഭത്തെ തുടർന്നായിരുന്നു ഇത്. ഇതോടെ ബി ജെ പിയുടെ കോട്ടയായ സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെടെ പാർട്ടി കനത്ത തിരിച്ചടി നേരിട്ടു. പട്ടേൽ പ്രക്ഷോഭ നേതാവായ ഹർദിക് പട്ടേൽ ഉൾപ്പെടെ കോൺഗ്രസിനൊപ്പം നിന്നതോടെ വലിയ മുന്നേറ്റം നേടാൻ ഇവിടെ കോൺഗ്രസിന് കഴിയുകയും ചെയ്തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പട്ടേൽ സമുദായത്തിന്റെ പിന്തുണ തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ മാറ്റി പട്ടേൽ നേതാവിനെ അവരോധിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. കോൺഗ്രസ് വർക്കിംഗ് പ്രസിന്റ് കൂടിയായിരുന്നു ഹർദീക് പട്ടേലിനേയും ബി ജെ പി തങ്ങളുടെ പക്ഷത്ത് എത്തിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ സമുദായത്തിന്റെ പിന്തുണ ലഭിക്കാൻ കാരണമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്. അതേസമയം മറുവശത്ത് കോൺഗ്രസിനെ സംബന്ധിച്ച് നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. ശക്തമായ മുഖങ്ങളെ തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ പോലും ഇല്ലെന്നിരിക്കെയാണ് സ്വാധീനമുള്ള പല നേതാക്കളുടേയും കൊഴിഞ്ഞ് പോക്ക്. 2017 ൽ 77 എം എൽ എമാർ ഉണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 62 എം എൽ എമാർ മാത്രമാണ് ഉള്ളത്.












Click it and Unblock the Notifications