ബിഹാറിൽ കാത്തിരിക്കുന്നത് ട്വിസ്റ്റോ?'ബിജെപി-എൽജെപി സർക്കാർ രൂപീകരിക്കും';വെടിപൊട്ടിച്ച് ചിരാഗ്
ബിഹാറിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് നടന്നത്. കൊവിഡിനിടയിലും ഭേദപ്പെട്ട പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇനി രണ്ട് ഘട്ട തിരഞ്ഞെടുപ്പാണ് അവശേഷിക്കുന്നത്. നവംബർ 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
നാലാം തവണയും സംസ്ഥാനത്ത് അധികാര തുടർച്ച പ്രതീക്ഷിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ നിതീഷിന്റ സ്വപ്നങ്ങൾക്ക് കടുംവെട്ട് നൽകിയിരിക്കുകയാണ് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. ബിഹാറിൽ വമ്പൻ ട്വിസ്റ്റിനാണ് കളമൊരുങ്ങുന്നതെന്ന സൂചനയാണ് ചിരാഗ് നൽകുന്നത്. വിശദാംശങ്ങളിലേക്ക്

രാഷ്ട്രീയ സാഹചര്യം
ജെഡിയു-ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് തന്നെ സംസ്ഥാനത്ത് അധികാര തുടർച്ച ലഭിച്ചേക്കുമെന്നായിരുന്നു ആദ്യ ഘട്ട വിലയിരുത്തൽ. രാഷ്ട്രീയ സാഹചര്യങ്ങളും നിതീഷ് കുമാറിന് അനുകൂലമായിരുന്നു. എന്നാൽ എൻഡിഎ സഖ്യത്തിൽ നിന്ന് എൽജെപി പുറത്ത് പോയതോടെ കാര്യങ്ങൾ പാടെ മാറി മറിഞ്ഞു.

നിതീഷിനെ കടന്നാക്രമിച്ച്
ജെഡിയുവമായും നിതീഷുമായും ഉടക്കിയാണ് എൽജെപിയും ചിരാഗ് പസ്വാനും എൻഡിഎ വിട്ടത്. ജെഡിയുവിനെതിരെ ചിരാഗ് മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ജെഡിയുവിനെതിരെ ചിരാഗ് ആഞ്ഞടിക്കുമ്പോഴും ബിജെപിയോടുള്ള അദ്ദേഹത്തിന്റെ മൃദുസമീപനം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

ബിജെപി നിലപാട്
തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം ജെഡിയുവിനെതിരെ ചിരാഗ് കടന്നാക്രമണം നടത്തുമ്പോഴും ബിജെപിക്കൊപ്പം എന്ന നിലപാടായിരുന്നു ചിരാഗ് സ്വീകരിച്ചിരുന്നത്. ബിജെപിയയും ചിരാഗിനെതിരെ ആദ്യഘട്ടത്തിൽ രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെ ജെഡിയുവിനെ തഴഞ്ഞ് എൽജെപിയുമായി സഖ്യത്തിൽ ബിജെപി ബിഹാർ അധികാരം പിടിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.

ദളിത് വോട്ടുകൾ
അതേസമയം അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇത് രാഷ്ട്രീയമായി ഉപയോഗിച്ചതോടെ സംസ്ഥാന ബിജെപി നേതാക്കൾ ചിരാഗിനെതിരെ രംഗത്തെത്തിയിരുന്നു. ജെഡിയുവിനെ പിണക്കുന്നത് ദളിത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന ഭയമാണ് ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

പ്രതികരിച്ചിരുന്നില്ല
അപ്പോഴും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉടന നീളം നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ചിരാഗ് പസ്വാനെതിരെ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല എൽജെപിയുടെ പ്രചരമങ്ങളിൽ ബിജെപി ദേശീയ നേതാക്കളെ ചിരാഗ് വാനോളം പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗങ്ങളായിരുന്നു നടത്തിയത്. ഇതോടെ തിരഞ്ഞെടുപ്പിന് ഒടുവിൽ പല രാഷ്ട്രീയ ട്വിസ്റ്റുകൾക്കും സാധ്യത ഉണ്ടെന്ന നിരീക്ഷണം ശക്തമായിരുന്നു.

ചിരാഗിന്റെ പ്രതികരണം
ഇപ്പോഴിതാ ഇക്കാര്യങ്ങൾ ശരിവെയ്ക്കുകയാണ് ചിരാഗ് പസ്വാന്റെ പ്രതികരണം. മുഖ്യമന്ത്രിയായുള്ള നിതീഷ് കുമാറിന്റെ ഭരണത്തിന് അവസാനമായെന്നും ഇനിയും അധികാരകസേരയിൽ നിതീഷിന് ഇരിക്കാൻ സാധിക്കില്ലെന്നും ചിരാഗ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി-എൽജെപി സർക്കാർ രൂപീകരിക്കുമെന്നും ചിരാഗ് പറഞ്ഞു.

വെറും 2 സീറ്റുകൾ
അതേസമയം ചിരാഗിന്റെ പ്രതികരണത്തോടെ രാഷ്ട്രീയ ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. എൽജെപിയുമായി ബിജെപി സഖ്യത്തിൽ അധികാരത്തിലേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ തവണ 40 ന് മുകളിൽ സീറ്റുകളിൽ മത്സരിച്ചപ്പോഴും വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് എൽജെപിക്ക് വിജയിക്കാൻ സാധിച്ചത്.

കൂടുതൽ സീറ്റുകൾ
ഇക്കുറിന് 100 ന് മുകളിൽ സീറ്റുകളിൽ എൽജെപി മത്സരിക്കുന്നുണ്ട്. എങ്കിലും കൂടുതൽ സീറ്റുകളിൽ എൽജെപിക്ക് വിജയിക്കാൻ സാധിക്കില്ലെന്നാണ് ബിജെപിയും കരുതുന്നത്. എങ്കിലും അന്തിമ ഘട്ടത്തിൽ പല അട്ടിമറികൾക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications