ഒരിഞ്ച് പിന്നോട്ടില്ല, പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ ഉറപ്പിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം!
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടാനുളള തിരക്കിട്ട നീക്കങ്ങളിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും. പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ഇതുവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ബിജെപിക്കായിട്ടില്ല.
ഇന്ന് മുതല്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ബഹുജനസമ്പര്‍ക്ക പരിപാടിക്ക് ബിജെപി തുടക്കമിട്ടിരിക്കുകയാണ്. പൗരത്വ നിയമത്തിന് പിന്തുണ തേടി മിസ്സ്ഡ് കോള്‍ ക്യാംപെയ്‌നും ബിജെപി തുടക്കമിട്ടിട്ടുണ്ട്. ഇത് കൂടാതെ ബോളിവുഡിനെ ഒപ്പം നിര്‍ത്താനുളള ശ്രമത്തിലുമാണ് സര്‍ക്കാര്‍.
പിന്തുണ ഉറപ്പിക്കാൻ നീക്കം
ബിജെപി സഖ്യകക്ഷികള്‍ അടക്കമുളളവര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാട് എടുത്തതോടെയാണ് പാര്‍ട്ടിയും സര്‍ക്കാരും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല എന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പോലും പ്രഖ്യാപിച്ചത്. എന്ന് മാത്രമല്ല നിയമത്തിന് പിന്തുണ ഉറപ്പാക്കാനുളള പരിപാടികള്‍ക്കും ബിജെപിയും കേന്ദ്ര സര്‍ക്കാരും തുടക്കമിട്ടിട്ടുണ്ട്.
മിസ്സ്ഡ് കോൾ ക്യാംപെയ്ൻ
നെറ്റ്ഫ്‌ളിക്‌സ് ഫ്രീയായി ലഭിക്കും എന്നതടക്കമുളള വ്യാജ ഓഫറുകള്‍ ഉള്‍പ്പെടുത്തി പൗരത്വ നിയമത്തെ പിന്തുണയ്ക്കാനുളള മിസ്സ്ഡ് കോള്‍ ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നതില്‍ ബിജെപിക്കെതിരെ വന്‍ വിമര്‍ശനവും ട്രോളുകളും നിറയുന്നുണ്ട്. സ്ത്രീകളുടെ ചിത്രമുളള അക്കൗണ്ടുകള്‍ വഴി അടക്കം ബിജെപിയുടെ സിഎഎ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
താരങ്ങൾക്ക് വിരുന്ന്
ഇത് പോരാതെ ബോളിവുഡ് സെലിബ്രിറ്റികളെ പൗരത്വ നിയമത്തിന് അനുകൂലമായി അണിനിരത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട പിന്തുണ ഉറപ്പിക്കാന്‍ ബോളിവുഡിലെ പ്രമുഖരെ സര്‍ക്കാര്‍ വിരുന്നിന് ക്ഷണിച്ചിരിക്കുകയാണ്. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലേക്കാണ് താരങ്ങളെ വിരുന്നിനായി ക്ഷണിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
യാഥാര്‍ത്ഥ്യങ്ങളും മിത്തുകളും
ബിജെപി ഉപാദ്ധ്യക്ഷന്‍ ജയ് പാണ്ഡെ, കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് താരങ്ങളെ വിരുന്നിന് ക്ഷണിച്ച് കത്തയച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും മിത്തുകളും എന്ന വിഷയത്തിലുളള ചര്‍ച്ചയ്ക്കാണ് ക്ഷണമെന്ന് കത്തില്‍ പറയുന്നു. ഈ ചര്‍ച്ചയ്ക്ക് താരങ്ങള്‍ക്ക് പ്രത്യേക അത്താഴ വിരുന്നും പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
വിരുന്നില്‍ പങ്കെടുക്കില്ല
ബോളിവുഡിലെ പ്രസിദ്ധ സംവിധായകനും മുന്‍നിര നടിക്കും ക്ഷണക്കത്ത് ലഭിച്ചതായി എന്‍ഡിടിവിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും വിരുന്നില്‍ പങ്കെടുക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മറ്റേതൊക്കെ താരങ്ങള്‍ വിരുന്നില്‍ പങ്കെടുക്കും എന്നത് വ്യക്തമല്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായി നിരവധി പേര്‍ ഇതിനകം പ്രതികരിച്ചിട്ടുണ്ട്.
പിന്തുണച്ചും എതിർത്തും
നടി കങ്കണ റണാവത്ത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ അടക്കമുളളവര്‍ നേരത്തെ മുതല്‍ക്കേ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. ബോളിവുഡില്‍ നിന്നും പൗരത്വ വിഷയത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത് സ്വര ഭാസ്‌കര്‍, അനുരാഗ് കശ്യപ് അടക്കമുളളവരാണ്. സ്വര ഭാസ്‌കര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെയും മുന്‍നിരയില്‍ തന്നെയുണ്ട്.
നിരവധി പ്രതികരണങ്ങൾ
തുടക്കത്തില്‍ ബോളിവുഡില്‍ നിന്നും സിഎഎ വിവാദത്തില്‍ വിരലില്‍ എണ്ണാവുന്ന പ്രതികരണങ്ങളേ പുറത്ത് വന്നിരുന്നുളളൂ. എന്നാല്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിക്ക് പിന്നാലെ ആലിയ ഭട്ട്, റിച്ച ഛാഡ, ദിയ മിര്‍സ, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍, പരിണീതി ചോപ്ര, ഷബാന ആസ്മി, സെയ്ഫ് അലി ഖാന്‍, രാജ്കുമാര്‍ റാവു, കൊങ്കണ ശര്‍മ അടക്കമുളള നിരവധി താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.