കര്‍ണാടകത്തില്‍ പണമൊഴുകുന്നു: വോട്ടിന് കാശ് വിവാദത്തില്‍ ബിജെപിയും കോണ്‍ഗ്രസും! സ്ലിപ്പിനൊപ്പം കാശ്
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ മണിക്കുറുകള്‍ അവശേഷിക്കെ പുതിയ വിവാദം. ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണമാണ് വ്യാപകമാകുന്നത്. സൗത്ത് ബെംഗളൂരുവിലെ നളിനി രഘുനാഥ റാവു ഡിഗ്രി കോളേജിന് പുറത്തുവച്ച് ഇരുപാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് 600 രൂപയും ബിജെപി 500 രൂപയും വീതം നല്‍കുന്നുണ്ടെന്നാണ് ആരോപണം.
വോട്ട് ചെയ്യാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് സ്ലിപ്പ് നല്‍കുന്നതിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണവും നല്‍കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. 1.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായ് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമേ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി എന്നീ സേനകളും ജാഗ്രതയിലാണുള്ളത്.

ഇതിന് പുറമേ ഒരു ലക്ഷത്തോളം വരുന്ന കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസേനയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ കേന്ദ്ര സാന്നിധ്യവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉറപ്പുവരുത്തിയിട്ടുണ്ട്. നൂറോളം ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ സംസ്ഥാനത്തുള്ളത്. വൈകിട്ട് മൂന്ന് മണിവരെ 56 ശതമാനം പോളിങ്ങാണ് കര്‍ണാടകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications