പൊതുതെരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിർമ്മാണം തുടങ്ങുമെന്ന് അമിത് ഷാ.. ഇല്ലെന്ന് ബിജെപി
എല്ലാ സുപ്രധാന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയും ബിജെപി പുറത്തെടുക്കുന്ന തുറുപ്പ് ചീട്ടുകളിലൊന്നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. 2019ലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരികെ പല കോണുകളില്‍ നിന്നായി വീണ്ടും രാമക്ഷേത്ര നിര്‍മ്മാണമെന്നത് കേട്ടുതുടങ്ങിയിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രമുണ്ടാക്കുമെന്ന് അമിത് ഷാ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിന് തൊട്ട് പിന്നാലെ തന്നെ നിഷേധിച്ച് കൊണ്ട് ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. പാർട്ടി പറയുന്നതോ അധ്യക്ഷൻ പറഞ്ഞുവെന്ന വാർത്തകളോ വിശ്വസിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് അണികൾ.
തെരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രം
രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചു എന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നും അമിത് ഷാ കൂടിക്കാഴ്ചയില്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍.
അമിത് ഷാ ഹൈദരാബാദിൽ
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ പെരാല ശേഖര്‍ജിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ രൂപവല്‍ക്കരിക്കാനും അമിത് ഷാ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്.
നിഷേധിച്ച് ബിജെപി
എന്നാല്‍ തൊട്ട് പിന്നാലെ അമിത് ഷായുടെ വാക്കുകള്‍ നിഷേധിച്ച് കൊണ്ട് ബിജെപി രംഗത്ത് എത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് ബിജെപി വ്യക്തത വരുത്തിയത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികളെടുക്കുമെന്ന് അമിത് ഷാ എവിടെയും പറഞ്ഞിട്ടില്ലെന്ന് ബിജെപി ട്വീറ്റ് ചെയ്തു.
വിഷയം അജണ്ടയിലേ ഇല്ല
ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് പോലെ തെലങ്കാനയിലെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അമിത് ഷാ അയോധ്യ വിഷയം സംസാരിച്ചിട്ടില്ല. അത്തരമൊരു വിഷയം യോഗത്തിന്റെ അജണ്ടയില്‍ പോലും ഇല്ലായിരുന്നുവെന്നും ബിജെപിയുടെ ട്വീറ്റീല്‍ പറയുന്നു. അമിത് ഷായുടെ രാമക്ഷേത്ര പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു.
ആദിത്യനാഥ് പറഞ്ഞത്
അടുത്തിടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങുമെന്ന് പ്രസ്താവനകളിറക്കിയിരുന്നു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് പറഞ്ഞത്.
ആർക്കും സംശയം വേണ്ട
അയോധ്യയിൽ ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ കുറച്ച് കാലം ക്ഷമയോടെ കാത്തിരിക്കണം എന്നാണ് യോഗി ആദിത്യനാഥ് സന്യാസിമാരോട് ആവശ്യപ്പെട്ടത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ വീണ്ടും ആരംഭിച്ചിരുന്നു. ക്ഷേത്രത്തിനുള്ള കല്ലുകള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിക്കുകയുണ്ടായി. മുഖ്യമന്ത്രി യോഗിയുടെ ദീപാവലി ആഘോഷവും അയോധ്യയില്‍ ആയിരുന്നു.
വേറെ വഴി നോക്കും
അയോധ്യ നേതാവും മുന്‍ ബിജെപി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തിയും സമാന പ്രസ്താവന നടത്തിയിരുന്നു.രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്നും അതിന് കോടതി ഉത്തരവ് വരെ കാത്തിരിക്കില്ലെന്നും വേദാന്തി പ്രഖ്യാപിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് കോടതി അനുവാദം തരികയാണ് എങ്കില്‍ നല്ലതാണെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ തങ്ങള്‍ നോക്കുമെന്നും വേദാന്തി പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് നടപ്പാക്കുമെന്നും വേദാന്തി പറഞ്ഞു.
|
ട്വീറ്റ് വായിക്കാം
ബിജെപിയുടെ ട്വീറ്റ്