ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടേയും മണ്ഡലത്തില്‍ ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിന്‍റെ ഭാവി തന്നെ നര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനോളം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. പരമാവധി വിജയ സാധ്യതയുള്ള നേതാക്കളെ അങ്കത്തിന് ഇറക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ തന്നെ രണ്ടാം അങ്കത്തിനിറക്കി നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി വരാത്ത പശ്ചാത്തലത്തില്‍ ഇവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.

പ്രതിസന്ധി
കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ബിജെപിക്ക് വേണ്ടി കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച 17 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതിനെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. വിമതരെ തന്നെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ കോടതി വിധി വൈകുന്നതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ബിജെപി നേതൃത്വം.

മത്സരിക്കാന്‍ തയ്യാറായി നേതാക്കള്‍
നവംബര്‍ പകുതിയോടെയെങ്കിലും കോടതി വിധി വരേണ്ടതുണ്ട്. അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ അത് വിമതര്‍ക്ക് വലിയ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയില്ല.ഇതോടെ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ ബിജെപി മത്സരിപ്പിക്കേണ്ടി വരും. തങ്ങളുടെ അനുയായികളെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം വിമതര്‍ മുന്നോട്ട് വെച്ചേക്കാം.

വിമതരോട് പരാജയപ്പെട്ടവരും
മത്സരിക്കാന്‍ തയ്യാറായി ബിജെപിയില്‍ തന്നെ നിരവധി പേര്‍ രംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വളരെ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരോട് പരാജയപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരും.

സര്‍ക്കാര്‍ താഴെ വീഴുമെന്ന്
അതിനിടെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. നിലവിലെ സാഹര്യത്തില്‍ കോണ്‍ഗ്രസിന് എല്ലാ സീറ്റിലും വിജയ സാധ്യത ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരമാവധി സീറ്റുകള്‍ നേടിയാല്‍ നേരിയ സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്നും സിദ്ധരമായ്യ പറഞ്ഞു.

കനത്ത പരാജയം രുചിച്ചു
നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്നതിനേക്കാള്‍ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയിലേക്ക് മറുകണ്ടം ചാടിയ കോണ്‍ഗ്രസ് നേതാക്കളേയും സിദ്ധരാമയ്യ വിമര്‍ശിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയവര്‍ക്ക് ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണ്. . മറുകണ്ടം ചാടിയ പല നേതാക്കളും തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് രുചിച്ചത്. കര്‍ണാടകത്തിലെ വിമത നേതാക്കള്‍ക്കും സമാന വിധി തന്നെ നേരിടേണ്ടി വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'












Click it and Unblock the Notifications