ബിജെപിക്ക് കോൺഗ്രസിന്റെ അടുത്ത ഷോക്ക് ട്രീറ്റ്മെന്റ്; കൃഷി മന്ത്രി കോൺഗ്രസിലേക്ക്?
ഡറാഡൂൺ; ഉത്തരാഖണ്ഡ് ബി ജെ പി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന യശ്പാൽ ആര്യ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസുമായി കലഹിച്ച് 2017 ൽ പാർട്ടി വിട്ട് ബി ജെ പിയിൽ എത്തിയ നേതാവായിരുന്നു യശ്പാല്‍. കോൺഗ്രസ് ക്യാമ്പിലേക്ക് അദ്ദേഹം മടങ്ങിയതോടെ യശ്പാലിനൊപ്പം 2017 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ 10 എം എൽ എമാരിൽ പലരും കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പല നേതാക്കളും ചർച്ച നടത്തുകയാണെന്നും മടങ്ങി വരവിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കളും അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് അവകാശവാദങ്ങൾ യാഥാർത്ഥ്യമാവുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. പുഷ്‌കര്‍ സിങ് ദാമി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായ ഹരക് സിംഗ് റാവത്ത് ഉടൻ കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്
വെള്ളിയാഴ്ച കാബിനറ്റ് യോഗത്തിൽ നിന്നും ഹരക് സിംദ് റാവത്ത് ഇറങ്ങി പോയതോടെയാണ് ഹരക് പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഡെറാഡൂണിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമിയുടെ വസതിയിൽ യോഗം ചേരവേയായിരുന്നു മന്ത്രിയുടെ നാടകീയമായ നീക്കങ്ങൾ. തന്റെ മണ്ഡലമായ കോട്ധ്വാറിൽ മെഡിക്കൽ കോളേജ് എന്ന ആവശ്യത്തോട് നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹരക് സിംഗിന്റെ ഇറങ്ങി പോക്ക്.
നല്ല സമീപനമല്ല നേതൃത്വം തന്നോട് കാണിക്കുന്നതെന്നും താൻ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾക്ക് സർക്കാർ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നുമാണ് ഹരക് സിംഗിന്റെ ആരോപണം. എന്നാൽ ഓരോ ജില്ലയിലും ഒന്നിൽ കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകില്ല എന്നാണ് സർക്കാരിന്റെ നയപരമായ തിരുമാനമെന്നും അതാണ് ഹരകിന്റെ ആവശ്യം അംഗീകരിക്കാത്തതെന്നുമാണ് ബി ജെ പി വാദം. 25 കോടി രൂപ ഫണ്ടാണ് റാവത്ത് ആവശ്യപ്പെട്ടതെന്നും ബി ജെ പി നേതൃത്വം പറയുന്നു.
അതേസമയം ഹരക് സിംഗിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബി ജെ പി നേതൃത്വം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് ഹരക് സിംഗുമായി ബി ജെ പി നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് വിഷയത്തിൽ ത്ന്റെ പരാതികൾ നേതൃത്വം പരിഹരിച്ചെന്ന് ഹരക് പിന്നാലെ പ്രതികരിച്ചു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് തന്നെ പോലെ തന്നെ ഒരു സൈനികന്റെ മകനാണെന്നും കാരുണ്യവും കാരുണ്യവും നിറഞ്ഞ ഹൃദയമുള്ള ആളാണെന്നും ഹരക് പറഞ്ഞു. സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് മൂത്ത സഹോദരനെന്ന നിലയിൽ താൻ അദ്ദേഹത്തെ അനുഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട ഓഡിയോയിൽ ഹരക് സിംഗ് വ്യക്തമാക്കി.
അതേസമയം പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും അദ്ദേഹം ബി ജെ പി വിടാനുള്ള സാധ്യത തള്ളിക്കളായാനകില്ലെന്നാണ് ഇരു പാർട്ടിയിലേയും നേതാക്കൾ പറയുന്നത്. അതിനിടെ കോൺഗ്രസ് നേതൃത്വവുമായി ഹരക് സിംഗ് ചർച്ച നടത്തുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാവ് പ്രീതം സിംഗാണ് നേതാക്കളുമായി ചർച്ച നടത്തുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റാവത്തിന്റെ അനുയായി കൂടിയായ എം എൽ എ ഉമേഷ് ശർമ്മ കൗവിനേയും തിരിച്ചെത്തിക്കാനായുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരം.
Recommended Video