ബിജെപിക്ക് ആശ്വാസം! കാവൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും ഫട്നാവിസ് മുഖ്യമന്ത്രിയായി തുടർന്നേക്കും!
മുംബൈ: വന്‍ ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബിജെപി മഹാരാഷ്ട്രയില്‍ ഇന്ന് സര്‍ക്കാരുണ്ടാക്കാനാകാതെ കുഴങ്ങുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും 145 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിവസേന കനിഞ്ഞാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കൂ.
ബിജെപി പാര്‍ട്ടി പിളര്‍ത്തുന്നത് ഒഴിവാക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് സുരക്ഷിതരായി മാറ്റിയിരിക്കുകയാണ് ശിവസേന. സംസ്ഥാനത്ത് കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇനി എന്ത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. അതേസമയം കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചാലും ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും എന്നാണ് സൂചന.
അണുവിട പിന്നോട്ടില്ല
ശിവസേന മുന്നോട്ട് വെച്ച 50:50 ഫോര്‍മുല അംഗീകരിക്കാന്‍ ബിജെപി കൂട്ടാക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്ത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണം എന്ന ആവശ്യത്തില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്നാണ് ശിവസേനയുടെ നിലപാട്. നവംബര്‍ 9 വരെയാണ് മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരിന്റെ കാലാവധി.
മുന്നിലുളള വഴികൾ
കാലാവധി കഴിഞ്ഞാല്‍ കാവല്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് ഗവര്‍ണര്‍ക്ക് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം. അതല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം. നിശ്ചിത സമയപരിധിക്കുളളില്‍ ബിജെപി നിയമസഭയില്‍ വിശ്വാസം തെളിയിച്ചാല്‍ മതിയാകും.
സമയം നീട്ടി നൽകിയേക്കും
എന്നാല്‍ കാവല്‍ സര്‍ക്കാരിന്റെ സമയ പരിധി ഇന്നത്തോടെ അവസാനിച്ചാലും മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് ദേവേന്ദ്ര ഫട്‌നാവിസ് തുടര്‍ന്നേക്കും എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരാഴ്ചയോ അതില്‍ കൂടുതലോ സമയം ഫട്‌നാവിസിന് ഗവര്‍ണര്‍ നീട്ടി നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഉടനെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കില്ല എന്നും രാജ്ഭവന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ബിജെപിക്ക് കൂടുതൽ സമയം
അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാരിന് സമയം നീട്ടി നല്‍കാനുളള തീരുമാനം ഗവര്‍ണര്‍ കോഷിയാരി കൈക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ അടക്കം അഡ്വക്കേറ്റ് ജനറലുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തി. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് കൂടുതല്‍ സമയം ലഭിക്കും.
ഗവർണറെ കണ്ട് ബിജെപി
കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാക്കളുടെ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിച്ചില്ല. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ചാണ് ഗവര്‍ണറുമായി സംസാരിച്ചത് എന്നാണ് ഈ കൂടിക്കാഴ്ചയെ കുറിച്ച് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയില്ലാതെ സമവായമില്ല
ബിജെപിയുമായുളള ബന്ധം അവസാനിപ്പിക്കണം എന്ന ആഗ്രഹം ശിവസേനയ്ക്കില്ല എന്ന ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ ബിജെപിക്ക് പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുക എന്നത് മാറ്റി വെച്ചൊരു സമവായത്തിനും തങ്ങള്‍ ഒരുക്കമല്ലെന്നും ശിവസേന ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലും ഉദ്ധവ് താക്കറെ ഈ നിലപാട് ആവര്‍ത്തിച്ചു.
എംഎൽഎമാർ റിസോർട്ടിൽ
മുഴുവന്‍ എംഎല്‍എമാരെയും ബാന്ദ്രയിലെ ആഢംബര ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. ഉദ്ധവ് താക്കറെയുടെ വസതിയായ മതോശ്രീയിലെ യോഗത്തിന് ശേഷമാണ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചേക്കും എന്ന ആശങ്കയാണ് ഈ നീക്കത്തിന് പിന്നില്‍.
അന്തിമ തീരുമാനം താക്കറെയുടേത്
എന്നാല്‍ ഗോവയും കര്‍ണാടകയും മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല മുഴുവന്‍ എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പമാണ് എന്നും ശിവസേന നേതൃത്വം പറയുന്നു. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉദ്ധവ് താക്കറയുടേതാണ് എന്ന് ശിവസേന എംഎല്‍എമാര്‍ പ്രമേയം പാസ്സാക്കിയിരിക്കുകയാണ്.
അയോധ്യ വിധി: യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി രഞ്ജന്‍ ഗോഗൊയി ഇന്ന് കൂട്ടിക്കാഴ്ച്ച നടത്തും