ഉപതിരഞ്ഞെടുപ്പ്: ഉത്തരാഖണ്ഡിലെ പിത്തോറാഗറില്‍ ബിജെപിക്ക് ആശ്വാസ ജയം
ഡറാഡൂണ്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡലിലെ പിത്തോറഗറില്‍ ബിജെപിക്ക് ആശ്വാസ ജയം. ബിജെപിയുടെ ചന്ദ്ര പന്ത് 3267 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ അഞ്ജു ലുന്തിയെ ആണ് ചന്ദ്ര പന്ത് പരാജയപ്പെടുത്തിയത്.

സിറ്റിംഗ് എംഎൽഎയും കാബിനറ്റ് മന്ത്രിയുമായ പ്രകാശ് പന്ത് ജൂണിൽ മരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ സഹതാപ തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ചന്ദ്ര പന്തിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു മണ്ഡലത്തില്‍ ബിജെപി കാഴ്ച വെച്ചത്.
തിരഞ്ഞെടുപ്പിനിടെ ദിയോദര്‍ എന്ന ഗ്രാമത്തിലെ 461 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചരിത് വലിയ വാര്‍ത്തയായിരുന്നു. ഗ്രാമത്തിലേക്ക് അനുബന്ധ റോഡ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചാണ് ഗ്രാമവാസികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്.മണ്ഡലത്തില്‍ 47 ശതമാനമായിരുന്നു പോളിങ്ങ്. നവംബര്‍ 25 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം പിത്തോറഗറിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്ന് സീറ്റുകളിലും വിജയിച്ചത്. കാളിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍ , കരിംപൂര്‍ എന്നീ മൂന്ന് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കരിംപൂര്‍ മാത്രമായിരുന്നു ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ്. കാളിയഗഞ്ച് കോണ്‍ഗ്രസിന്‍റേയും ഖരഗ്പൂര്‍ സദര്‍ ബിജെപിയുടേയും സിറ്റിങ്ങ് സീറ്റുകളായിരുന്നു.












Click it and Unblock the Notifications