അഹമ്മദ് പട്ടേലിനെ ബിജെപി വെറുതെ വിടില്ല.. ഹൈക്കോടതിയിലും വേണമെങ്കില്‍ സുപ്രീം കോടതിയിലും പോകും!!
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബി ജെ പിക്ക് വലിയ ക്ഷീണമായിരുന്നു. കോൺഗ്രസ് എം എൽ എമാരെ ചാക്കിട്ട് പിടിക്കാൻ സാധിച്ചെങ്കിലും അവർ വോട്ട് ചെയ്ത ശേഷം ബാലറ്റ് ഉയർത്തിക്കാട്ടിയതാണ് ബി ജെ പിയുടെ പ്രതീക്ഷകൾ തെറ്റിച്ചത്. ഫലത്തിൽ ഗുജറാത്തിലെ മൂന്ന് രാജ്യസഭാംഗങ്ങളിൽ രണ്ടുപേർ ബി ജെ പിക്കും ഒരാൾ കോൺഗ്രസിനുമായി.
ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയ എം എൽ എമാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയതോടെയാണ് അഹമ്മദ് പട്ടേൽ വിജയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ഗുജറാത്ത് ഹൈക്കോടതിയിലും അവിടെ പരാജയപ്പെട്ടാൽ സുപ്രീം കോടതിയിലും വരെ ബി ജെ പി നിയമപോരാട്ടവുമായി പോകുമെന്നാണ് നേതാക്കൾ പറയുന്നത്.
വോട്ടെടുപ്പുമായി തർക്കമുണ്ടെങ്കിൽ അത് വോട്ട് ചെയ്യുന്ന സമയത്ത് തന്നെ ഉയർത്തണമെന്നാണ് ബി ജെ പിയുടെ വാദം. അതുകൊണ്ട് തന്നെ ഇതിനെതിരെ കോടതിയിൽ പോകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. മൂന്ന് രാജ്യസഭ സീറ്റുകളിലേക്കായി നാല് പേരാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. ഇതിൽ അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ബി ജെ പിയിൽ നിന്നും അഹമ്മദ് പട്ടേൽ കോൺഗ്രസിൽ നിന്നും ജയിച്ചു.