പഞ്ചാബിൽ അമിത് ഷാ പണി തുടങ്ങി; കോൺഗ്രസിലെ അതൃപ്തർ ബിജെപിയിലെത്തും?തന്ത്രങ്ങൾ ഇങ്ങനെ
ചണ്ഡീഗഡ്; പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നു ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ഇത്തവണ പക്ഷേ അകാലിദൾ ബിജെപിക്കൊപ്പം ഇല്ല. വിവാദമായ കാർഷിക നിയമങ്ങളെ ചൊല്ലി അകാലിദൾ ബിജെപിയുമായി ഉണ്ടായിരുന്ന ദീർഘകാല ബന്ധം അവസാനിപ്പിച്ചു. ഇത്തവണ ബിഎസ്പിയുമായി സഖ്യത്തിലാണ് അകാലിദൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം എസ്എഡി ബന്ധം ഉപേക്ഷിച്ചെങ്കിലും ഇത്തവണയും പഞ്ചാബിൽ ശക്തമായ പോരാട്ടം കാഴ്ച വെയ്ക്കുമെന്ന് ബിജെപി വെല്ലുവിളിക്കുന്നു.
നിലവിൽ സംസ്ഥാനത്ത് തനിച്ച് ഭരിക്കാനുള്ള ശേഷിയൊന്നും ബിജെപിയ്ക്കില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി അമരീന്ദറിന്റെ രാജിയും കോൺഗ്രസിലെ അസ്വാരസ്യങ്ങളും മുതലെടുത്ത് നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് പാർട്ടി. വിശദാംശങ്ങളിലേക്ക്
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നേറണമെങ്കിൽ അപ്രതീക്ഷിതമായ ചില തന്ത്രങ്ങൾ പയറ്റിയേ മതിയാകൂവെന്ന നിലപാടിലായിരുന്നു നേരത്തേ തന്നെ അമിത് ഷാ. അതുകൊണ്ട് തന്നെ മറ്റ് പാർട്ടികളിൽ അതൃപ്തിയിൽ കഴിയുന്ന നേതാക്കളെ ബിജെപിയിൽ എത്തിക്കണമെന്ന നിർദ്ദേശം സംസ്ഥാന നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്. സിഖ് സമുദായത്തിനിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളെയായിരുന്നു ബിജെപി ലക്ഷ്യം വെച്ചത്. നേരത്തേ കോൺഗ്രസിൽ അമരീന്ദർ സിംഗ്-നവ ജ്യോത് സിംഗ് സിദ്ധു തർക്കം രൂക്ഷമായപ്പോൾ സിദ്ധുവിനെ ബിജെപി മറുകണ്ടം ചാടിക്കുമോയെന്നുള്ള ചർച്ചകൾ ഇതോടെ ശക്തമായിരുന്നു.
മുൻ ക്രിക്കറ്റ് താരമായ സിദ്ധു 2017 ലാണ് ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ എത്തിയത്. അമരീന്ദറുമായുള്ള തർക്കത്തിൽ സിദ്ധു പാർട്ടി വിടാനുള്ള സാധ്യത ഏറെയാണെന്ന തരത്തിലുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലെ തർക്കത്തിൽ മുതിർന്ന നേതാവായ അമരീന്ദർ 'പുറത്താകും' എന്ന കണക്ക് കൂട്ടൽ ബിജെപിയ്ക്ക് പോലും ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും അമരീന്ദറിന്റെ രാജിയും കോൺഗ്രസിലെ അതൃപ്തികളും മുതലെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം.
തന്നെ കൈവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് അമരീന്ദർ. താൻ അപമാനിതനായെന്നായിരുന്നു രാജിവെച്ച പിന്നാലെ അമരീന്ദർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. തന്റെ മുന്നിൽ നിരവധി രാഷ്ട്രീയ സാധ്യതകൾ ഉണ്ട്. പ്രവർത്തകരുമായി ആലോചിച്ചതിന് ശേഷം ഉചിതമായ തിരുമാനം കൈക്കൊള്ളുമെന്നും അമരീന്ർ പറഞ്ഞിരുന്നു. അകാലിദള്‍ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിക്കായി വാതില്‍ തുറന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അമരീന്ദർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും ക്യാപ്റ്റൻ ബിജെപി ക്യാമ്പിൽ എത്താനുള്ള സാധ്യത ഉണ്ടാകുമോ? നിലവിലെ പഞ്ചാബ് രാഷ്ട്രീയത്തെ കുറിച്ച് കൂടുതൽ പ്രവചനങ്ങൾ നടത്തുക എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അമരീന്ദർ അത്തരത്തിലൊരു അറ്റകൈ പ്രയോഗം നടത്തിയാൽ കോൺഗ്രസിനെ സംബന്ധിച്ച് അത് വലിയ നഷ്ടമാകുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ച സിഖ് സമുദായങ്ങൾക്കിടയിൽ ശക്തമായ പിന്തുണയുള്ള നേതാവെന്ന നിലയിൽ. അതേസമയം ഇനി തനിക്കൊപ്പമുള്ളവരെ അടർത്തി ക്യാപ്റ്റൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യത ഉണ്ടോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും അധികാര തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ച് ക്യാപ്റ്റന്റെ അത്തരമൊരു തിരുമാനവും പാർട്ടിയെ ക്ഷീണിപ്പിക്കും.
അതേസമയം അമരീന്ദറിന്റെ നീക്കം സസൂക്ഷ്മം വിലയിരുത്തുകയാണ് ബി ജെ പി നേതൃത്വം. ശിരോമണി അകാലിദൾ സഖ്യം ഉപേക്ഷിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ബിജെപി നേരിടാൻ ഒരുങ്ങുന്നത്. നിലവിൽ പാർട്ടിക്ക് ശക്തമായ നേതാക്കൾ സംസ്ഥാനത്ത് ഇല്ല. അമരീന്ദറിനെ പോലൊരു നേതാവിനെ മുന്നിൽ നിർത്താൻ സാധിച്ചാൽ അത് ബിജെപിക്ക് വലിയ ബൂസ്റ്റാകും. ഒപ്പം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്താൽ പഞ്ചാബ് ഭരണവും ബിജെപിയുടെ കൈക്കുള്ളിൽ എത്തിയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
അതേസമയം അമരീന്ദറിനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ബിജെപി ഇപ്പോൾ തന്നെ ആരംഭിച്ച് കഴിഞ്ഞു. കോൺഗ്രസിൽ അതൃപ്തിയുള്ള ചില നേതാക്കളുമായി ബിജെപി ഇതിനോടകം ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതിനിടെ ഇന്ന് ക്യാപ്റ്റന്റെ നിലപാടുകളെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമ്മ രംഗത്തെത്തി. ദേശീയതയെയും പഞ്ചാബിന്റെ താല്‍പ്പര്യങ്ങളെയും കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രസ്താവനകള്‍ ബിജെപി എന്നും സ്വാഗതം ചെയ്തിരുന്നുവെന്നായിരുന്നു ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ശർമ്മ പറഞ്ഞത്. കോൺഗ്രസിൽ നിന്നും താൻ അപമാനിക്കപ്പെട്ടതായി ക്യാപ്റ്റൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തന്റെ പുതിയ വഴി തിരഞ്ഞെടുക്കാനുള്ള അകാശമുണ്ട്. അതിനാൽ ബിജെപിയ്ക്ക് ക്യാപ്റ്റനിൽ താത്പര്യമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ കൂടുതൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അശ്വനി വ്യക്തമാക്കി.
അതിനിടെ ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ അശ്വനി ശർമ്മ ആഞ്ഞടിച്ചു. പാർട്ടിയിലെ ഇപ്പോഴത്തെ തർക്കങ്ങൾ പരിഹരിക്കുകയെന്നത് ലക്ഷ്യം വെച്ച് മാത്രമാണ് കോൺഗ്രസിന്റെ നടപടിയെന്നും അല്ലാതെ ദളിത് സ്നേഹമല്ലെന്നും അശ്വനി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തിരുമാനമാണ്. അല്ലേങ്കിൽ എന്തുകൊണ്ടാണ് ചന്നിയെ മുൻ നിർത്തിയാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാർട്ടിക്ക് പ്രഖ്യാപിക്കാൻ കഴിയാത്തതെന്ന് അശ്വനി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ അവരുടെ മുഖമുദ്രയാകുന്നത് നവജ്യോത് സിംഗ് സിദ്ദുവായിരിക്കുമെന്ന ഹരീഷ് റാവത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മനോഭാവം തുറന്നു കാട്ടുന്നതാണെന്നും അശ്വനി പറഞ്ഞു. ജനം കോൺഗ്രസിന്റെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അശ്വനി പറഞ്ഞു.
അതേസമയം ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചത് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സമ്മാനിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. ഈ നീക്കം പഞ്ചാബിൽ നോട്ടം കൊയ്യാൻ ശ്രമിക്കുന്ന ആം ആദ്മിക്കും ബിഎസ്പിക്കും വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പഞ്ചാബ് വോട്ടർമാരിൽ 31 ശതമാനമാണ് ദളിത് വിഭാഗം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറിയത്. അന്ന് ദളിത് വിഭാഗത്തിന്റെ വലിയ പിന്തുണ പാർട്ടിക്ക് ലഭിച്ചിരുന്നു.
Recommended Video