വാഗ്ദാനങ്ങള്‍ നിറച്ച് ത്രിപുരയില്‍ ബിജെപിയുടെ പ്രകടന പത്രിക എത്തി
കേരളം കഴിഞ്ഞാൽ ചെങ്കൊടി ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ ത്രിപുരയെ പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ത്രിപുരയിൽ കൂടി ആവർത്തിച്ചാൽ ബി.ജെ.പിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ഭീതിയിലാണ് കേന്ദ്ര നേതൃത്വം. എന്നും ചുവപ്പിനെ പിന്തുണച്ച ത്രിപുരക്കാരെ കാവി പുതപ്പിക്കാൻ മനം മയക്കുന്ന ഓഫറുകളാണ് ബി.ജെ.പിയുടെ പ്രകടന പത്രികയിലുള്ളത്.
അമ്മ പ്രസവിച്ചത് മകന്റെ കുഞ്ഞിനെ... ഈ അമ്മയ്ക്ക് നേരിടേണ്ടി വന്നത്
എല്ലാ യുവാക്കൾക്കും സ്മാർട്ട് ഫോൺ, എല്ലാവർക്കും വീട്, കുടിവെള്ളം, സർക്കാർ ഉദ്യോഗസ്ഥർക്ക് വൻ ശമ്പള വർധനവ്, കേന്ദ്രത്തിന്റെ നിർലോഭ സഹായം എന്നിങ്ങനെ ഓഫർ പട്ടികയിൽ വാരിക്കോരി നൽകുന്നുണ്ട് . ബാങ്ക് അക്കൗണ്ടിൽ പതിനായിരം രൂപ പോലും തികച്ചില്ലാത്ത, സ്വന്തമായി വാഹനമടക്കമുള്ള സൗകര്യങ്ങളില്ലാത്ത ' ദരിദ്ര മുഖ്യമന്ത്രി' എന്നറിയപ്പെടുന്ന മണിക്ക് സർക്കാരിന്‍റെ ഇരുപത് വർഷം നീണ്ട തുടർഭരണത്തിന് അന്ത്യം കുറിക്കുക കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തുടർച്ചയായി ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് നേരെയുണ്ടാവുന്ന സ്വാഭാവിക ജനവിരുദ്ധ വികാരം അനുകൂലമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ത്രിപുരയിൽ കോൺഗ്രസിന് വേണ്ടത്ര സ്വാധീനമുണ്ടാക്കാൻ സാധിക്കാത്തതും അവസരമായി ബി.ജെ.പി കാണുന്നുണ്ട്.
28 പേജിലെ പ്രകടന പത്രിക
യുവാക്കൾക്ക് സ്മാർട് ഫോൺ, മുഴുവൻപേർക്കും തൊഴിൽ , സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു കോളേജ്, സാമൂഹ്യ ക്ഷേമ പെൻഷനുകൾ 2,000 ആക്കി ഉയർത്തും. ഇങ്ങനെ മനം മയക്കുന്ന ഓഫറുകളാണ് 28 പേജുള്ള പ്രകടന പത്രികയിലുള്ളത്.
അതിലും വലുത്
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാരിന്റെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവെന്ന വൻ ഓഫറാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ഒപ്പം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനവും. ഏതൊരു സർക്കാർ ജീവനക്കാരന്‍റേയും മനസ്സൊന്ന് ചാഞ്ചാടുന്ന പ്രഖ്യാപനമാണ് ബി.ജെ.പിയുടേത്.
അരലക്ഷം ഒഴിവുകൾ നികത്തും
വ്യവസായ മേഖലയിൽ ത്രിപുരയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി വലിയ പദ്ധതികൾ നടപ്പാക്കുമെന്നും വാഗ്ദാധാനമുണ്ട്. കൂടുതൽ വ്യവസായശാലകൾ തുടങ്ങും, കൂടാതെ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന അരലക്ഷം ഒഴിവുകൾ നികത്തുമെന്നുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
നിർലോഭം ഇനി സഹായം
കേന്ദ്രവും സംസ്ഥാനവും ഒരേ സർക്കാർ ഭരിക്കുന്നത് മികച്ച പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുന്നതിന് സഹായിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കവേ ധനമന്ത്രി അരുൺ ജെയ്റ്റിലി വ്യക്തമാക്കി. ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇത്രയും കാലം ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ജെറ്റ്‌ലി പറഞ്ഞു.
കൂടുതല്‍ വിശ്വാസ്യത
കേന്ദ്ര ധനമന്ത്രിയെ കൊണ്ടുതന്നെ പ്രകടന പത്രിക പുറത്തിറക്കിയതും വ്യക്തമായ ലക്ഷ്യം മുന്നിൽ കണ്ടാണ്. പ്രഖ്യാപനത്തിന് കൂടുതൽ വിശ്വാസ്യത ഇതുവഴി കൈവരും. നരേന്ദ്ര മോദിയുടെ വീക്ഷണമനുസരിച്ചുള്ള പ്രഖ്യാപനമാണ് താന്‍ നടത്തുന്നതെന്ന് പറഞ്ഞുവെക്കാനും ജയ്റ്റിലി മറന്നില്ല. കേന്ദ്ര പിന്തുണയിൽ ബി.ജെ.പി കച്ചകെട്ടിയിറങ്ങിയതോടെ ഭരണകക്ഷിയായ സി.പി.എമ്മിനും ചങ്കിടിപ്പ് വർദ്ധിച്ചിട്ടുണ്ട്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കിൽ സമീപകാലത്തൊന്നും ത്രിപുര അഭിമുഖീകരിക്കാത്ത വലിയ മത്സരമേറിയ തിരഞ്ഞെടുപ്പാവും ഇത്തവണത്തേതെന്ന വിലയിരുത്തലുണ്ട്