ഉത്തരാഖണ്ഡില്‍ പൊളിച്ചെഴുതാന്‍ അമിത് ഷാ, സ്ഥാനാര്‍ത്ഥികളെല്ലാം പുതുമുഖങ്ങള്‍, മുഖ്യമന്ത്രിയും മാറും?
ദില്ലി: ഉത്തരാഖണ്ഡില്‍ ബിജെപി വലിയ പ്രതിസന്ധിയെ നേരിടുന്നുണ്ട്. മൂന്ന് മുഖ്യമന്ത്രിമാര്‍ വന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം ഏറ്റവും ശക്തമാണ്. അമിത് ഷാ ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ സ്ഥാനാര്‍ത്ഥി പട്ടിക അമിത് ഷായാണ് തീരുമാനിക്കുക. ഇവിടെ സംസ്ഥാന നേതൃത്വം ദുര്‍ബലമാണെന്ന തിരിച്ചറിവിലാണ് ഈ മാറ്റം.
പുതുമുഖങ്ങള്‍ നിറഞ്ഞ പട്ടികയാണ് വരാന്‍ പോകുന്നത്. പല എംഎല്‍എമാരും മന്ത്രിമാരും ഇത്തവണ മത്സരിക്കില്ല. അതേസമയം കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എമാരെ അണിനിരത്തി ഈ നീക്കം പൊളിക്കാനുള്ള പ്ലാനിലാണ്. അമിത് ഷാ നേരിട്ടിറങ്ങിയതോടെ മത്സരം കടുത്തിരിക്കുകയാണ്.

ബിജെപി മോശം എംഎല്‍എമാരെ മുഴുവന്‍ ഇത്തവണ മാറ്റി നിര്‍ത്തും. ഇവരുടെ പ്രകടനം പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന തിരിച്ചറിവിലാണ് മാറ്റം. അതേസമയം കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എമാരെ ഉപയോഗിച്ച് ഇത് പൊളിക്കാന്‍ ശ്രമിക്കുകയാണ്. പതിനായിരം വോട്ടില്‍ താഴെ മാര്‍ജിനില്‍ തോറ്റ നേതാക്കള്‍ക്കും ഇത്തവണ സീറ്റ് നല്‍കും. എഎപി മറ്റൊരു തന്ത്രമാണ് മുന്നില്‍ കാണുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനായി കാത്തിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ഇവര്‍ പട്ടിക പ്രഖ്യാപിച്ചാല്‍ വിമതര്‍ ധാരാളമുണ്ടാകുമെന്ന് എഎപിക്ക് അറിയാം. ഇവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനാണ് അവരുടെ ശ്രമം.

ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മന്ത്രിമാരും കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തായവരും ഇത്തവണ അമിത് ഷായോട് ടിക്കറ്റ് ചോദിക്കുന്നുണ്ട്. പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ബിജെപി ഉയര്‍ത്തി കാണിക്കുന്നില്ല. ബിജെപിയുടെ പട്ടിക ഏകദേശം തയ്യാറായി കൊണ്ടിരിക്കുകയാണ്. 18 മുതല്‍ 23 സ്ഥാനാര്‍ത്ഥികള്‍ വരെ ഇത്തവണ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. മോശം എംഎല്‍എമാര്‍ അടക്കം മത്സരിക്കാതിരിക്കുന്നതോടെ ഭരണവിരുദ്ധ തരംഗം ഇല്ലാതാവുമെന്നാണ് ബിജെപി കരുതുന്നത്. പുതിയ നേതാക്കള്‍ വരുന്നതിലൂടെ ഇവര്‍ക്ക് വോട്ട് ചെയ്യാനും കോര്‍ വോട്ടര്‍മാര്‍ ശ്രമിച്ചേക്കും.

ഉത്തരാഖണ്ഡ് വിജയിക്കേണ്ടത് ബിജെപി നേതൃത്വത്തിന്റെ ആവശ്യമാണ്. മലയോര സംസ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശ് ബിജെപിക്ക് ഈ വര്‍ഷം നഷ്ടമാകാന്‍ സാധ്യതയുള്ള സംസ്ഥാനമാണ്. ഈ സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് നിലനിര്‍ത്തുക മാത്രമാണ് അമിത് ഷായ്ക്ക് മുന്നിലുള്ള മാര്‍ഗം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് നഷ്ടപ്പെടുത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. ജെപി നദ്ദയെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. അതുകൊണ്ടാണ് അമിത് ഷായെ തന്നെ കളത്തില്‍ ഇറക്കുന്നത്. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിക്കാണെങ്കില്‍ ജനപ്രീതി കുറവാണ്. പ്രതിക്ഷ നേതാവിനേക്കാള്‍ എത്രയോ പിന്നിലാണ് പുഷ്‌കര്‍ സിംഗ് ധാമിയെന്ന് നേരത്തെ സര്‍വേകളില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് കുറച്ച് കൂടി പ്രൊഫഷണലായ രീതിയിലാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. ഹരീഷ് റാവത്തിനാണ് പ്രചാരണത്തിന്റെ ചുമതല. അത് മികച്ച രീതിയില്‍ നടക്കുന്നുണ്ട്. നേരത്തെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു റാവത്ത്. ഇതോടെ എല്ലാ ചുമതലയും റാവത്തിന് നല്‍കാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനാവുകയായിരുന്നു. ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനാണ് അദ്ദേഹം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രഖ്യാപിച്ചിട്ടില്ല. എബിപി സര്‍വേയില്‍ പോരാട്ടം തുല്യമാണെന്നും, ബിജെപിക്ക് ഒരു സീറ്റിന്റെ മുന്‍തൂക്കം മാത്രമാണ് ഉള്ളതെന്നും പറയുന്നു. കോണ്‍ഗ്രസ് റാവത്തിന് കീഴില്‍ വളരെ മുന്നോട്ട് വന്നുവെന്നും സര്‍വേ അടിവരയിട്ട് പറയുന്നു.

ജനുവരി പതിനെട്ടിന് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇറക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ചുരുക്കപട്ടിക തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അന്തിമ പട്ടിക അയച്ചുവെന്നാണ് സൂചന. ചെറിയ മാര്‍ജിനില്‍ വിജയിച്ച എല്ലാവര്‍ക്കും വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 45 പേരുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കുക. ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കെല്ലാം ടിക്കറ്റ് നല്‍കും. അതേസമയം സീറ്റ് നിഷേധിക്കുന്നവര്‍ പാര്‍ട്ടി വിടുമോ എന്ന ഭയവും ബാക്കിയാണ്. പത്ത് സീറ്റുകളിലായി പത്ത് പേര്‍ രംഗത്തുണ്ട്. ഇവര്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ടിക്കറ്റ് നിഷേധിക്കപ്പെട്ടാല്‍ അത് കോണ്‍ഗ്രസിനെ ഉലയ്ക്കുന്ന വിവാദമായി മാറാം.












Click it and Unblock the Notifications