ഉത്തരാഖണ്ഡില്‍ ത്രില്ലര്‍ പോരാട്ടം, ബിജെപിക്കൊപ്പം കോണ്‍ഗ്രസിനും കുതിപ്പെന്ന് എബിപി സര്‍വേ
ദില്ലി: ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എബിപി-സീ വോട്ടര്‍ സര്‍വേ. ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ നിലവില്‍ ബിജെപി ഭരണം സേഫാണെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അതിവേഗം മാറി കൊണ്ടിരിക്കുകയാണെന്ന് സൂചന സര്‍വേ നല്‍കുന്നു. കോണ്‍ഗ്രസ് തൊട്ടുപിന്നില്‍ തന്നെ മികച്ച പോരാട്ടവുമായി രംഗത്തുണ്ട്.
രാജേഷ് പിള്ളയുടെ അമ്മയ്ക്കും കരള്‍ രോഗം, ആശുപത്രിയില്‍ പോവാന്‍ മടി, വൈറലായി നടന്റെ കുറിപ്പ്
കോണ്‍ഗ്രസിന് വലിയ ഭീഷണിയായി മാറുമെന്ന് കരുതുന്ന ആംആദ്മി പാര്‍ട്ടി വലിയ തരംഗമുണ്ടാക്കില്ലെന്നാണ് പ്രവചനം. അത് തല്‍ക്കാലം അവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. രാജ്യത്ത് ബിജെപിക്കെതിരെ ഏറ്റവും കൂടുതല്‍ ജനവിരുദ്ധ വികാരമുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

ബിജെപി തന്നെയാണ് ഡ്രൈവര്‍ സീറ്റില്‍ ഉള്ളതെന്നാണ് എബിപി സര്‍വേ പ്രവചിക്കുന്നത്. 36 മുതല്‍ 40 സീറ്റ് വരെ ബിജെപിക്ക് ലഭിക്കും. ഇതിലൂടെ ഏറ്റവും വലിയ കക്ഷിയാവാനും ഭരണം പിടിക്കാനും ബിജെപിക്ക് സാധിക്കും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. വന്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ വലിയ ഇടിവ് നേരിടേണ്ടി വരും ബിജെപിക്ക്. അതേസമയം കോണ്‍ഗ്രസ് വലിയ നേട്ടം ഇത്തവണയുണ്ടാകും. 30 മുതല്‍ 34 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. 2017ല്‍ വെറും 11 സീറ്റില്‍ ഒതുങ്ങിയിരുന്നു കോണ്‍ഗ്രസ്. അവിടെ നിന്നാണ് വന്‍ കുതിപ്പ് പാര്‍ട്ടി ഇത്തവണ സ്വന്തമാക്കുകയെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം ഹരിയാനയില്‍ സംഭവിച്ചത് പോലെ തന്നെ വലിയ കുതിപ്പുണ്ടാക്കിയിട്ടും അധികാരം ലഭിക്കാത്ത അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടാവുമെന്നാണ് സര്‍വേ ഫലത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. മൂന്ന് തവണയാണ് മുഖ്യമന്ത്രിമാര്‍ ഉത്തരാഖണ്ഡില്‍ മാറി വന്നത്. ബിജെപിക്കെതിരെ ജനരോഷത്തിന് ഇത് കാരണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇതുവരെ അത് മുതലെടുക്കാനായിട്ടില്ല. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം സര്‍വേയില്‍ വ്യക്തമാകുന്നുണ്ട്. സംസ്ഥാനത്തെ വിഭാഗീയത നേരത്തെ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ഉണ്ട്. ട്രെന്‍ഡ് കോണ്‍ഗ്രസിന് അനുകൂലമായി ഇനിയും മാറാനുള്ള സാധ്യത ശക്തമാണ്.

കോണ്‍ഗ്രസ് വോട്ടുബാങ്കിനെ ഭിന്നിച്ച് വെല്ലുവിളിയാവുമെന്ന് കരുതിയ ആംആദ്മി പാര്‍ട്ടി വിചാരിച്ചത്ര നേട്ടം കൊയ്യില്ല. പരമാവധി രണ്ട് സീറ്റ് വരെ പാര്‍ട്ടി നേടാമെന്നാണ് പ്രവചനം. ഇത്തവണ മുന്‍ സൈനിക ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചാണ് എഎപി എല്ലാവരെയും ഞെട്ടിച്ചത്. അതേസമയം മറ്റുള്ളവര്‍ ഒരു സീറ്റും നേടുമെന്ന് സര്‍വേയില്‍ പറയുന്നു. എന്നാല്‍ എഎപി തല്‍ക്കാലം കോണ്‍ഗ്രസിന് ഭീഷണി അല്ലെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. കാലങ്ങളായി ഉത്തരാഖണ്ഡില്‍ രണ്ട് പാര്‍ട്ടികള്‍ മാറി മാറിയാണ് ഭരണം. ഒരുപക്ഷേ ഇനിയുള്ള വര്‍ഷങ്ങളില്‍ അതിന് വെല്ലുവിളിയാവാന്‍ എഎപിക്ക് സാധിച്ചേക്കും.

വോട്ടുശതമാനത്തിലും ബിജെപിയാണ് മുന്നിലെത്തുക. എന്നാല്‍ വന്‍ ഇടിവാണ് ബിജെപിക്ക് വോട്ടുശതമാനത്തിലും ഉള്ളത്. 41.4 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് എബിപി സര്‍വേ പറയുന്നു. 2017ല്‍ 46.5 ശതമാനം വോട്ട് ബിജെപി നേടിയിരുന്നു. അവിടെ നിന്നാണ് വലിയൊരു തിരിച്ചടി നേരിടുകയെന്നുംസര്‍വേ പറയുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ 36.3 ശതമാനം വോട്ടാണ് ലഭിക്കുക. ഇത് വലിയ കുതിപ്പാണ്. കഴിഞ്ഞ തവണ 33.5 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. എഎപിക്ക് വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ കുതിപ്പുണ്ട്. 11.8 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിക്കുക. മറ്റുള്ളവര്‍ക്ക് വെറും 10.5 ശതമാനം വോട്ട് ലഭിക്കും. കഴിഞ്ഞ തവണ ഇത് 20 ശതമാനമായിരുന്നു.

എബിപി സര്‍വേ ബിജെപിക്കുള്ള മുന്നറിയിപ്പാണ്. ഏത് നിമിഷവും രാഷ്ട്രീയാന്തരീക്ഷം മാറി മറിയാമെന്ന്. കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധ്യത ശക്തമാണ്. ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ നാല് സീറ്റും കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. ഇതേ വികാരം തന്നെയാണ് ഉത്തരാഖണ്ഡിലും നിലനില്‍ക്കുന്നത്. ആഞ്ഞുപിടിച്ചാല്‍ അധികാരം പിടിക്കാന്‍. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കാനും സാധ്യതയുണ്ട്. അതേസമയം അധികാര സ്ഥിരത ഇല്ലാത്തതും കൊവിഡ് പ്രതിരോധവും തൊഴിലില്ലായ്മയും വിലക്കയറ്റവും ബിജെപിക്ക് വന്‍ വെല്ലുവിളിയാണ്. മുഖ്യമന്ത്രിയല്ല കേന്ദ്രമാണ് ഭരണം നടത്തുന്നതെന്ന ആരോപണവും ഇവിടെ ശക്തമാണ്.












Click it and Unblock the Notifications